വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ചേര്‍ന്ന 'ക്വഡ്' രാഷ്ട്ര നേതാക്കളുടെ യോഗത്തില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം. ദക്ഷിണേഷ്യയിലെ 'ഭീകരരുടെ പ്രതിനിധി'യെന്നാണ് യു.എസ് ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന 'ക്വഡ്'യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. അതിര്‍ത്തികളില്‍ അടക്കം ആക്രമണത്തിന് പദ്ധതിയിടുന്ന ഭീകര സംഘങ്ങള്‍ക്ക് അടക്കം ഒരു സഹായവും നല്‍കരുതെന്നും യോഗം ആവശ്യപ്പെട്ടു.
വാഷിംഗ്ടണില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലായിരുന്നു വെള്ളിയാഴ്ച നേതാക്കളുടെ നേരിട്ടുള്ള കൂടിക്കാഴ്ച. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിരാണ് കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്താനോട് സ്വീകരിക്കേണ്ട നയതന്ത്ര, സാമ്പത്തിക, മനുഷ്യാവകാശ നയങ്ങളും ദക്ഷിണേഷ്യയിലെ ഭീകര വിരുദ്ധ- മാനുഷിക സഹകരണവും ആഴത്തില്‍ ചര്‍ച്ചയായെന്ന് നാലു നേതാക്കളും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഭീകരര്‍ക്ക് വേണ്ടിയുള്ള വാദത്തെ തള്ളിക്കളയുന്നതായും അതിര്‍ത്തികളില്‍ അടക്കം . ആക്രമണത്തിന് പദ്ധതിയിടുന്ന ഭീകരര്‍ക്ക് സാമ്പത്തികയും തന്ത്രപരവും സൈനികവുമായ സഹായം നല്‍കുന്നത് അവസാനിപ്പിക്കേണ്ടതിന്റെ പ്രധാന്യവും വ്യക്തമാക്കിയതായി പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനിസ്താന്റെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കാനോ ഭീകരര്‍ക്ക് അഭയം നല്‍കാനോ സാമ്പത്തിക സഹായത്തിനോ ഭീകരാക്രമണ പദ്ധതികള്‍ക്കോ നല്‍കരുതെന്ന് ക്വഡ് നേതാക്കള്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനില്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.
അഫ്ഗാന്‍ ജനതയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു. അഫ്ഗാനിസ്താനില്‍ നിന്നും പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് സുരാക്ഷിതമായി പോകാന്‍ അനുവദിക്കണമെന്ന് താലിബാനോട് ആവശ്യപ്പെടുന്നു. സ്ത്രീകളും കുട്ടികളും ന്യൂനപക്ഷങ്ങളും അടക്കം എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.