ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഹോളി ഫാദർ’ സ്വിച്ച് ഓൺ ആയി . ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രമുഖ സംവിധായകൻ സിബിമലയിൽ നിർവഹിച്ചു.
ഡിമെൻഷ്യ ബാധിച്ച് ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന റോസാരിയോ എന്ന 60 കാരന്റെ ജീവിത യാത്രയാണ് ഹോളി ഫാദർ എന്ന സിനിമ.
തന്റെ പിതാവിന് വേണ്ടി തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ചു പിതാവിനെ ശുശ്രൂഷിക്കുന്ന ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ ജീവിതവും കൂടിയാണ് ഈ സിനിമ.
വാർദ്ധക്യത്തിലെ രോഗാവസ്ഥയിൽ തിരിഞ്ഞു നോക്കാത്ത മക്കളുള്ള ഈ കാലഘട്ടത്തിൽ ലൊറൈൻ എന്ന ഈ മകൾ ഏറെ വ്യത്യസ്തയാകുന്നു. പിതാവിന്റെ മരണശേഷം മകൾ തന്റെ സർവസ്വവുമായിരുന്ന പപ്പയെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേരാണ് 'ഹോളി ഫാദർ'.പപ്പയുടെ മരണത്തിന് ശേഷം അമേരിക്കയിൽ എത്തിയ ലോറൈൻ അവിടെ വെച്ചാണ് ഹോളി ഫാദർ എന്ന പുസ്തകം രചിക്കുകയും അതിന് ബുക്കർ പ്രൈസ് ലഭിക്കുകയും ചെയ്തത്. അവാർഡ് ലബ്ദിക്ക് ശേഷം ഇന്ത്യയിൽ ജന്മ നാട് നൽകിയ സ്വീകരണത്തിൽ ലോറയിന്റെ നന്ദി പ്രസംഗത്തിലൂടെയാണ് റോസാരിയോയുടെ ജീവിതം അനാവൃതമാകുന്നത്.
അമേരിക്കൻ മലയാളിയായ രാജു തോട്ടം, മറീന മൈക്കിൾ, ജോയ് മാത്യു , മിഥുൻ രാജ് തോട്ടം, സംവിധായകൻ പ്രിയ നന്ദൻ,സുനിൽ സുഗത , പ്രകാശ് പയ്യാനിക്കൽ ,അരിസ്റ്റോ സുരേഷ്,പ്രീജ സരസ്വത്,റിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭരതം ആർട്സിന്റെ ബാനറിൽ ആമി നിർമിക്കുന്ന ഈ ചിത്രം ബ്രൈറ്റ് സാം റോബിൻസ് സംവിധാനം ചെയ്യുന്നു.
രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- ബെവിൻ സാം, പ്രൊഡക്ഷൻ കൺട്രോളർ- എസ്.കെ. സുനിൽ, കല-കിഷോർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- കൺസി സിബി, സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ- അനിൽ മേടയിൽ, ജിജേഷ്, ലോക്കേഷൻ- എറണാക്കുളം, വാഗമൺ, ദുബായ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.