കോട്ടയം : പാലാ സെന്റ് തോമസ് കോളേജില്‍ നിധിന പ്രണയപ്പകയിൽ കൊല്ലപ്പെട്ടതിന് പിന്നില്‍ വയസ് പ്രശ്‌നമെന്ന് സൂചന . നിധിനയും അഭിഷേകും തമ്മിലുള്ള വയസ് വ്യത്യാസമാണ് കൊലയില്‍ കലാശിച്ചത്.
വൈക്കം തലയോലപ്പറമ്ബ് സ്വദേശിനിയായ നിധിനയും പ്രതി അഭിഷേക് ബൈജുവും ഒരേ ക്ലാസിലായിരുന്നു പഠിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍ അഭിഷേകിന് പെണ്‍കുട്ടിയേക്കാള്‍ വയസ്സ് കുറവായിരുന്നു. ഈ കാരണത്തിന്‍രെ പേരില്‍ ഇരുവരുടേയും കല്യാണം നടക്കില്ലെന്ന പേടി അഭിഷേകിനുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും അഭിപ്രായ വ്യതാസത്തിലായിരുന്നു. ഈ പകയാണ് കൊല ചെയ്യാന്‍ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അഭിഷേകും നിധിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്.
നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാന്‍ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ഗ്രൗണ്ടിലൂടെ നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നം സംസാരിച്ച് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.