നര്‍മ്മരസികനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു ജി. കെ. ചെസ്റ്റേര്‍ട്ടന്‍ (G.K.Chesterton) അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇന്‍ഡ്യയിലെ പല യൂണിവേഴ്‌സിറ്റികളിലും പഠിപ്പിക്കാറുണ്ട്. പുള്ളിക്കാരന്റെ ബോര്‍സ് (Bores) എന്ന ലേഖനം പ്രിഡിഗ്രി ക്‌ളാസില്‍ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇംഗ്‌ളണ്ടിലെ ബോറന്മാരെപറ്റിയാണ് അതില്‍ പരാമര്‍ശ്ശിക്കുന്നതെങ്കിലും കേരളത്തിലെ അറുബോറന്മാരെപറ്റി കേട്ടിരുന്നെങ്കില്‍ ഇംഗ്‌ളീഷുകാരെ അദ്ദേഹം വെറുതെവിട്ടേനെ.
ബോര്‍സ് എന്നലേഖനം ഏകദേശം മപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ചതായതിനാല്‍ അതിലെ പലകാര്യങ്ങളും ഓര്‍മ്മയിലില്ല. എന്നാലും അതിലെ വളരെ രസകരമായിതോന്നിയ ഒരുകാര്യം ഇവിടെ കുറിക്കട്ടെ. പലവിധ ബോറന്മാരില്‍ ഒരാളാണ് നമ്മുടെ ഷര്‍ട്ടിന്റെ ബട്ടനില്‍ പിടിച്ചുകൊണ്ട് സംസാരിക്കുന്ന മനുഷ്യന്‍. നമ്മള്‍ ബട്ടന്‍ പൊട്ടിച്ചുകൊണ്ട് ഓടാതിരിക്കാനാണ് അയാള്‍ അങ്ങനെചെയ്യുന്നത്: Buttonholding bores എന്നാണ് ചെസ്റ്റേര്‍ട്ടന്‍ അവരെ വിളിക്കുന്നത്. ബട്ടനില്‍പിടിച്ചില്ലെങ്കിലും നമ്മുടെ കയ്യില്‍പിടിച്ചുകൊണ്ട് സംസാരിക്കുന്ന ബോറന്മാര്‍ മലയാളികളുടെ കൂട്ടത്തിലുമുണ്ട്.
ഇംഗ്‌ളണ്ടിലെ ബോറന്മാരെപറ്റി നമുക്ക് വലിയ അറില്ലാത്തിനാല്‍ കേരളത്തിലെ ബോറന്മാരെപറ്റി പറായാം. അവരില്‍ കുറെപ്പേര്‍ അമേരിക്കയിലും യൂറോപ്പിലും കുടിയേറിയിട്ടുണ്ട്. നമുക്ക് താത്പര്യമില്ലാത്ത വിഷയങ്ങള്‍ അവര്‍ വാതോരാതെ സംസാരിക്കുമ്പോള്‍ മുഷിപ്പ്‌തോന്നാറില്ലേ. അവരില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപെടണമെന്ന് നാം ആഗ്രഹിച്ചുപോകും. ചിലപ്പോള്‍ ആഗ്രഹിച്ചാലും രക്ഷപെടാന്‍ സാധിക്കില്ല. പള്ളീലച്ചന്റെ പ്രസംഗംകേട്ട് ബോറടിച്ചാല്‍ സഹിക്കയേ നിവൃത്തിയുള്ളു. അച്ചന്‍ എല്ലാപ്രസംഗങ്ങളിലും പറഞ്ഞതുതന്നെ ആവര്‍ത്തിച്ചാല്‍ ഭനിറുത്തച്ചോ’ എന്ന് പറയണമെന്ന് ആഗ്രഹിച്ചാലും പറ്റില്ലല്ലോ. അതുപോലെയാണ് ചില മീറ്റിങ്ങുകളിലെ പ്രസംഗങ്ങളും. അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തില്‍ ചിലപ്രാസംഗികര്‍ ഗീര്‍വാണം മുഴക്കുന്നത് കേട്ടിരിക്കയാല്ലാതെ രക്ഷപെടാന്‍ എന്താ മാര്‍ക്ഷം? സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം എത്രമണിക്കൂര്‍ നീണ്ടുപോയാലും ബോറടിക്കത്തില്ല. അദ്ദേഹത്തെപ്പോലെ രസകരമായി പ്രസംഗിക്കുന്ന മറ്റുപലരുമുണ്ട് കേരളത്തില്‍. രാഷ്ട്രീയ പ്രസംഗത്തില്‍ നായനാരെപ്പോലെ നര്‍മ്മരസികമായി സംസാരിക്കാന്‍ കഴിവുള്ളവര്‍ വേറെയില്ല.
ബോറഡിയുടെ കേന്ദ്രങ്ങളാണ് സ്കൂളുകളും കോളജുകളും. മുഷിപ്പന്‍ ക്‌ളാസുകള്‍ എടുക്കാന്‍ സമര്‍ദ്ധരാണ് മിക്ക അധ്യാപകരും. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഒരധ്യാപകന്‍ എന്നെ ക്‌ളാസ്സില്‍നിന്ന് പുറത്താക്കി. സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ചിരുന്ന അദ്ദേഹം ക്‌ളാസ്സില്‍ പുസ്തകം വായിച്ച് കേള്‍പിക്കലേ ഉണ്ടായിരുന്നുള്ളു. സഹികെട്ട ഞാന്‍ ഒരുദിവസം പറഞ്ഞു: സാറെ, ഞങ്ങള്‍ക്കും വായിക്കാനറിയാമെന്ന്. അദ്ദേഹമെന്നെ ഉടനടി ഗെറ്റൗട്ടടിച്ചു. പിന്നെ അദ്ദേഹത്തിന്റെ പിന്നാലെനടന്ന് ക്ഷമചോദിച്ചതിനു ശേഷമാണ് ക്‌ളാസ്സില്‍ കയറാന്‍ അനുവദിച്ചത്. ബോറന്‍ ക്‌ളാസ്സുകള്‍ എടുക്കുന്ന അദ്ധ്യാപകരെ സഹിച്ചേ നിവൃത്തിയുള്ളു. കോളജിലാണെങ്കില്‍ അവരുടെ ക്‌ളാസ്സുകള്‍ കട്ടുചെയ്യാം.
ബട്ടന്‍ ഹോള്‍ഡിങ്ങ് ബോറന്മാരില്ലെങ്കിലും നാട്ടിലും അമേരിക്കന്‍, കനേഡിയന്‍, യൂറോപ്യന്‍ മലയാളികളുടെ ഇടയിലും മനുഷ്യനെ കൊല്ലാക്കൊലചെയ്യുന്ന ബോറന്മാരുണ്ട്. അവര്‍ ഇരയെതേടി നടക്കുന്നുണ്ടാവും. ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലെ കോളിങ്ങ്‌ബെല്ല് അടിക്കാന്‍ കടന്നുവരും, ഭാര്യസമേതം. മലയാളിയാണെങ്കില്‍ വാതില്‍തുറന്നുകൊടുത്തല്ലേ പറ്റു. കയറിവന്നസ്ഥിതിക്ക് ഇരിക്കാന്‍ പറയാം. ഇറങ്ങിപോകാന്‍ പറയുന്നത് മര്യദകേടല്ലേ. അദ്ദേഹം സംസാരിച്ചികൊണ്ടിരിക്കുമ്പോള്‍ ഭാര്യ അങ്ങേമുറിയില്‍ നിങ്ങളുടെ ഭാര്യയെ വധിക്കുന്ന തിരക്കിലായിരിക്കും. എന്താണ് ഇവര്‍ക്ക് പറയാനുള്ളത്? അവരെപറ്റിതന്നെ. അവരുടെ കുടുംബ പാരമ്പര്യം, ജോലി, ശമ്പളം, നാല് ബെഡ്ഡ്‌റൂമുള്ള വീട്, ഒരുകാറ് ബി എം ഡബ്‌ളിയുവും മറ്റൊന്ന് ടൊയോട്ടയും, മൂത്തമകള്‍ മെഡിസിനും രണ്ടാമത്തവന്‍ എഞ്ചിനീയറിങ്ങിനും പഠിക്കുന്നു. ഇതെല്ലാം നമ്മള്‍ പലവട്ടം കേട്ടതാണ്. എന്നാലും വീണ്ടും നമ്മുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ക്ക് ഉറക്കംവരില്ല.
ഞാന്‍ അമേരിക്കയില്‍ വന്നകാലത്ത് യഹോവസാക്ഷിയായ ഒരു അമേരിക്കക്കാരനെ പരിചയപ്പെടാന്‍ ഇടയായി. അടുത്ത ഞായറാഴ്ച്ച അയാള്‍ രണ്ടുമൂന്ന് പേരുമായി എന്റെ അപ്പാര്‍ട്ടുമെന്റില്‍വന്ന് ബൈബിള്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു. ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ആണെന്നും ഇതെല്ലാം എനിക്ക് അറിയാവുന്നതാണെന്നും പറഞ്ഞിട്ടും കൂട്ടാക്കതെ എന്നെ ക്രിസ്തുമതം പഠിപ്പിക്കല്‍ തുടര്‍ന്നു. മൂന്നാംപ്രാവശ്യംവന്ന് വാതിലില്‍മുട്ടിയപ്പോള്‍ ഞാന്‍ തുറന്നില്ല. രണ്ടുമൂന്ന് പ്രാവശ്യം മുട്ടിയിട്ട് അവര്‍ തിരികെപ്പോയി. പിന്നീടൊരിക്കലും വന്നിട്ടില്ല. മലയാളികളായിരുന്നെങ്കില്‍ നാണമില്ലാതെ വീണ്ടും വരുമായിരുന്നു.
എന്നുംരാവിലെ നടക്കാന്‍പോകുമ്പോള്‍ ഒരു റഷ്യാക്കാരനെ കാണാറുണ്ട്. അയാളും നടക്കാന്‍ ഇറങ്ങിയതാണ്. ആദ്യത്തെ പ്രാവശ്യം എന്നെ ഇങ്ങോട്ടുകയറി പരിചയപ്പെട്ടു. ചെസ്റ്റേര്‍ട്ടന്‍ പറഞ്ഞ ബോറന്മാരില്‍ ഒരാളാണ് ഇയാളെന്ന് പെട്ടന്നുതന്നെ മനസിലായി. വിയറ്റനാം വെറ്ററനാണെന്നും , യുവതിയായ അമേരിക്കന്‍ ഗേള്‍ഫ്രണ്ട് ഉണ്ടെന്നും അതിലൊരു കുട്ടിജനിച്ചെന്നും പറഞ്ഞ് എന്നെ ശല്യപ്പെടുത്തി. അറുപത്തഞ്ചിനുമേല്‍ പ്രായംവരുന്ന ഇയാള്‍ക്ക് യുവതിയായ കാമുകിയില്‍ എങ്ങനെ കുട്ടിജനിച്ചെന്ന് ചോദിച്ചില്ല. രണ്ടാംദിവസവും എന്നെ പിടിച്ചിനിറുത്തി പറഞ്ഞ കഥകള്‍ ആവര്‍ത്തിച്ചു. ഇപ്പാള്‍ അയാള്‍ വരുന്നതുകണ്ടാല്‍ വഴിമാറിനടക്കുകയേ നിവൃത്തിയുള്ളു., അല്ലെങ്കില്‍ തിരിഞ്ഞുനടക്കും.
ചെസ്റ്റേര്‍ട്ടന്‍ പറഞ്ഞ മറ്റൊരു കഥ ഓര്‍മ്മവരുന്നു. എന്തോ അസുഹങ്ങള്‍കാരണം ചിന്തിക്കുന്ന കാര്യങ്ങള്‍ പുറത്തുപറയുന്ന ഒരു വയോവൃദ്ധന്‍ ഉണ്ടായിരുന്നു. ഒരുദിവസം നടക്കാന്‍ ഇറങ്ങിയപ്പോള്‍ നാട്ടിലെ ബോറന്മാരില്‍ ഒരാള്‍ എതിരെ വരുന്നതുകണ്ടു. അയാള്‍ അടുത്തുവന്നപ്പോള്‍ വൃദ്ധന്‍ താന്‍ ചിന്തിച്ചകാര്യം ഉറക്കെപറഞ്ഞു. ദൈവമെ ഇവനെ കണ്ടുമുട്ടിയത് എന്റെ കഷ്ടകാലം. ഇനി ഇവനെന്നെ ബോറടിപ്പിച്ച് കൊല്ലും. മര്യദയുടെ പേരില്‍ ഇവനെ വീട്ടിലേക്ക് ക്ഷണിക്കേണ്ടിവരും. ഇവനില്‍നിന്ന് രക്ഷപെടാന്‍ എന്താ ഒരുമാര്‍ക്ഷം?
വൃദ്ധന്റെ ചിന്തകള്‍കേട്ട ബോറന്‍ ഒരു ഗുഡ്ഡ്‌മോണിങ്ങ് പറഞ്ഞിട്ട് വേഗംസ്ഥലം വിട്ടു. ഈ വൃദ്ധന്റെകൂട്ട് ചിന്തിച്ചത് പറയാന്‍ സാധിച്ചാല്‍ ബോറന്മാരില്‍നിന്ന് രക്ഷപെടാം.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com.