Image

കര്‍ഷകസമരം ഒന്നാം വര്‍ഷത്തിലേക്ക് : ലഖിംപൂര്‍ ഖേരികൊല ഭരണത്തിന്റെ ഫാസിസ്റ്റ് മുഖം (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 09 October, 2021
 കര്‍ഷകസമരം ഒന്നാം വര്‍ഷത്തിലേക്ക് : ലഖിംപൂര്‍ ഖേരികൊല ഭരണത്തിന്റെ ഫാസിസ്റ്റ് മുഖം (ദല്‍ഹികത്ത് : പി.വി.തോമസ് )
കാര്‍ഷിക നിയമ വിരുദ്ധ സമരം ഒന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ് നവംബര്‍ ഇരുപത്തി ആറിന്. ഇത്രയും ദൈര്‍ഘ്യമേഖിയ ഒരു സമരം ഇന്‍ഡ്യയുടെ സമീപകാല ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ല. ഇതിന് ഇതുവരെ ന്യായയുക്തമായ ഒരു പരിഹാരം കാണുവാന്‍ മോദി ഗവണ്‍മെന്റിന് സാധിച്ചില്ല എന്നത് അതിന്റെ വന്‍പരാജയമായിട്ട് കണക്കാക്കവെ ആണ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖം തുറന്നു കാണിച്ചുകൊണ്ടുള്ള ഒരു സംഭവം ഒക്ടോബര്‍ 3-ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ചേരിയില്‍ നടന്നത്. ഈ ദിവസം ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് നേര്യ തൊട്ടടുത്തുള്ള ഭവാനിപൂര്‍ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. ഒരു സംഘം കര്‍ഷകര്‍ പ്രതിഷേധവുമായി അവിടേയ്ക്ക് പോവുകയായിരുന്നു. പെട്ടെന്ന് പിന്നില്‍ നിന്നും വന്ന ഒരു വാഹനവ്യൂഹം അവരുടെ ഇടയിലേക്ക് പാഞ്ഞുകയറി. നാലു കര്‍ഷകര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരെ കര്‍ഷകര്‍ ആള്‍ക്കൂട്ടകൊല ചെയ്തു. സംഭവം കവര്‍ ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

 വാഹനവ്യൂഹത്തില്‍ ഒരെണ്ണം കേന്ദ്ര ആഭ്യന്തര ഉപമന്ത്രി അജയമിത്ര ടേനിയുടേത് ആയിരുന്നു. ഈ വാഹനം ഓടിച്ചിരുന്നത് മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്ര ആയിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. ഈ വാഹനം ആണ് കര്‍ഷകരെ ഇടിച്ചു തെറുപ്പിച്ച് കൊന്നത്. വാഹനത്തില്‍ നിന്നും സംഭവം ഉണ്ടായ ഉടനെതന്നെ ആഷിഷ് മിശ്ര ഓടി രക്ഷപ്പെട്ടെന്നും  പോകുന്ന പോക്കിന് ഒരു കര്‍ഷകനെ വെടിവെച്ചെന്നും ആരോപണം ഉണ്ട്. ഈ ആരോപണങ്ങള്‍ കര്‍ഷകര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മന്ത്രി അജയ മിശ്ര ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിരാകരിക്കുന്നുമുണ്ട്. ഏതായാലും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് സംഭാവനന്തരം ഉടന്‍തന്നെ കൊല്ലപ്പെട്ടവര്‍ക്ക് ഓരോരുത്തര്‍ക്കും 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബന്ധുക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും.
പക്ഷേ, ഇതൊന്നും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും രോക്ഷം ശമിപ്പിച്ചില്ല. ഇവര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. മകന്റെ അറസ്റ്റ് ആവശ്യപ്പെട്ടു. കര്‍ഷകര്‍ വാഹനവ്യൂഹം ആക്രമിച്ചെന്നും അപ്പോള്‍ സമനില തെറ്റിയ ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്ക് അറിയാതെ ഓടിച്ചു കയറ്റിയതാണെന്നും മറിഞ്ഞതാണെന്നും മറ്റും പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും സംഭവത്തിന്റെ യഥാര്‍ത്ഥ വീഡിയോ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ ഈ കള്ളിപൊളിഞ്ഞു. കര്‍ഷകരുടെ ആരോപണപ്രകാരം ഇത് മനപൂര്‍വ്വമുള്ള ഒരു കൂട്ടക്കൊലയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സെപ്റ്റംബര്‍ 25) ലഖിംപൂര്‍ ഖേരി സന്ദര്‍#ശിച്ച അജയ മിശ്ര കര്‍ഷകരെ ഭീഷണിപ്പെടുത്തിയത് ഇവര്‍ ഓര്‍മ്മിക്കുന്നു. കര്‍ഷകര്‍ സമരം വെടിഞ്ഞു നേരായ വഴിക്ക് വന്നില്ലെങ്കില്‍ രണ്ട് മിനിട്ടുകൊണ്ട് ശരിപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറയുന്നു. പ്രസംഗം മാധ്യമങ്ങളില്‍ അടിച്ചു വന്നതുമാണ്.

എന്തായാലും ലഖിംപൂരില്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം പുറത്തു വന്നു. മന്ത്രിയുടെ മകനെതിരായി കൊലക്കുറ്റത്തിന് കേസ് രജിസ്ട്രര്‍ ചെയ്‌തെങ്കിലും ഇത് എഴുതുന്നതുവരെ അറസ്റ്റ് നടന്നിട്ടില്ല. മന്ത്രിക്കെതിരെ ഗൂഢാലോചനക്ക് കേസെടുത്തുവെന്നും ഇല്ലായെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഏതായാലും മന്ത്രി രാജിവച്ചില്ല. മാത്രവും അല്ല അധികാരത്തില്‍ തുടരുമെന്നും തന്നെയാണ് സര്‍ക്കാര്‍ ഭാഗം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിയെയും മകനെയും പിന്തുണക്കുന്നു സ്വാഭാവികമായും. കാരണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുകയാണ്. ഒറ്റക്കെട്ടായി അതിനെ നേരിടേണ്ടത് ആണ് ബി.ജെ.പി. ഇതിനെ. ഇതിനിടെ പോലീസ് പ്രതിപക്ഷ നേതാക്ക•ാരെ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതില്‍ നിന്നും തടഞ്ഞു. പ്രിയങ്കഗാന്ധി വന്ധരയെ സീതാപൂറില്‍ ഒരു ഗസ്റ്റ് ഹൗസില്‍ തടഞ്ഞുവച്ചു. രണ്ടു ദിവസത്തിനുശേഷം രാഹുല്‍ ഗാന്ധിയോടൊപ്പം ലഖിംപൂര്‍ഖേരി സന്ദര്‍ശിക്കുവാന്‍ അനുവദിച്ചു. അഖിലേഷ് യാദവും(സമാജ്വാദി പാര്‍ട്ടി) നവജ്യോത് സിംങ്ങ് സിദ്ദു(കോണ്‍ഗ്രസ്) ഭൂപേഷ് ബാഗല്‍ (കോണ്‍ഗ്രസ്-ഛത്തീസ്ഘട്ട് മുഖ്യമന്ത്രി) തടഞ്ഞുവയ്ക്കപ്പെട്ടവരില്‍ പെടുന്നു. ഇതും ഫാസിസത്തിന്റെ മറ്റൊരു മുഖം ആണ്.
അപ്പോഴേക്കും സുപ്രീം കോടതി ഇടപെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി വിവാദമായ ഒരു പരാമര്‍ശനം നടത്തുകയുണ്ടായി. കര്‍ഷകര്‍ക്ക് പൊതുവഴി ഉപരോധിച്ചുകൊണ്ട് സമരം നടത്തുവാനുള്ള അവകാശം ഇല്ലെന്ന്. ഇതിന്റെ ഫലം ആയിട്ടാണോ ലഖിംപൂര്‍ ഖേരിയില്‍ പൊതുനിരത്തിലൂടെ നടന്നുപോയ കര്‍ഷകസമരക്കാരെ പിന്നില്‍ നിന്നും വന്ന വണ്ടിയില്‍ മന്ത്രിപുത്രനും സംഘവും ഇടിച്ചു കൊലപ്പെടുത്തിയെന്ന് കാര്‍ട്ടൂണുകളും മറ്റും കറുത്ത ഫലിതം മുഖേന സംശയം ഉയര്‍ത്തിയിരുന്നു. സുപ്രീം കോടതി സ്വമേധയാ ഒരു കത്ത് പൊതു താല്‍പര്യ ഹര്‍ജ്ജി ആയി പരിഗണിച്ചു. മന്ത്രിയുടെ മകനെതിരെ കേസെടുത്തെങ്കിലും അറസ്റ്റു ചെയ്യുവാന്‍ മടിച്ച യോഗിയുടെ പോലീസിനു മേല്‍ സമ്മര്‍ദ്ദം ഏറി. കാരണം പ്രതി കേന്ദ്ര ആഭ്യന്തര ഉപമന്ത്രിയുടെ മകന്‍ ആണ്. അദ്ദേഹം ലഖിംപൂര്‍ ഖേരിയില്‍ തന്നെ ഉണ്ടെന്ന് മന്ത്രി ഒരു ഇംഗ്ലീഷ് വാര്‍ത്താചാനലിനോട് പറഞ്ഞത് പ്രക്ഷേപണം ചെയ്തത് ആണെങ്കിലും യോഗിയുടെ പോലീസ് 'ക്ലൂലെസ്' ആയിരുന്നു.  പ്രതിയെ കുറഇച്ച് ഒരു തുമ്പും ഇല്ല. സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം മന്ത്രിയുടെ മകനും മറ്റ് രണ്ടുപേര്‍ക്കും എതിരെ സമന്‍സ് അയച്ചു, ചോദ്യം ചെയ്യുവാനായി. ഇപ്പോഴും നടപടി ഇവിടം വരെ മാത്രമെ ആയിട്ടുള്ളൂ. ചിലപ്പോള്‍ നിയമം ഒച്ചിന്റെ വേഗതയില്‍ ആണ് നീങ്ങുന്നത്. കാരണം പ്രതി വി.വി.ഐ.പി. ആണ്. മന്ത്രിയുടെ മകന്‍ പ്രതിയെ പോലീസിനു കണ്ടുകിട്ടിയില്ല. പ്രതി ആഷിഷ് മിശ്ര ലഖിംപൂര്‍ ഖേരി വിട്ടെന്നും നേപ്പാളിലേക്ക് കടന്നെന്നും ശക്തമായ ശ്രുതി ഉണ്ടായി. ഏതായാലും പോലീസ് അദ്ദേഹത്തിന്റെ വീടിന്റെ വാതിലില്‍ ഒരു നോട്ടീസും പതിച്ചിട്ട് പോന്നു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് (ഒക്ടോബര്‍ 8) ഖേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന്. സുപ്രീംകോടതി ഒരു ഏകാംഗ അന്വേഷണ സംഘത്തെയും നിയമിച്ചു ഈ സംഭവത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍. രണ്ടുമാസമാണ് കാലാവധി. അപ്പേഴേക്കും എല്ലാം തണുക്കുമോ?
ലഖിംപൂര്‍ ഖേരി സംഭവം ക്രൂരമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് കര്‍ഷകസമരത്തിന്റെ. കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷമായി ഇവിടെ ഇങ്ങനെ ഒരു സംഭവം ഇന്‍ഡ്യയുടെ തെരുവുകളഇല്‍, പ്രത്യേകിച്ചും ദല്‍ഹിയുടെയും ഹരിയാനയുടെയും പഞ്ചാബിന്റെയും ഉത്തര്‍പ്രദേശിന്റെയും തെരുവുകളില്‍ നടക്കുന്നുണ്ടായിരുന്നു. അതിനെ അവഗണിക്കുവാനും കണ്ടതായിട്ട് നടിക്കാതിരിക്കുവാനും ചങ്കൂറ്റവും തൊലിക്കട്ടിയും ഉള്ള ഒരു ഗവണ്‍മെന്റും ഇവിടെ ഉണ്ടായിരുന്നു-കര്‍ഷകരെ അന്നദാതായെന്ന് ഓമനപേരിട്ട് വിളിക്കുന്ന മോദി ഗവണ്‍മെന്റ്. ഈ ഫാസിസ്റ്റ് കാപട്യം ആണ് ലഖിംപൂര്‍ ഖേരിയില്‍ പൊളിഞ്ഞത്.

45 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കി ഈ ഫാസിസ്റ്റഅ നരഹത്യ ഒതുക്കി തീര്‍ക്കാമെന്ന് മോദി-യോഗി സര്‍ക്കാരുകള്‍ കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. പണം ജനങ്ങളുടെ നികുതിയിനം ആണ്. ജോലി ആരുടെയും സൗജന്യവും അല്ല. എവിടെ പ്രധാനപ്രതി കേന്ദ്രആഭ്യന്തര ഉപമന്ത്രിയുടെ മകന്‍? മനുഷ്യാവകാശ പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും മറ്റും അറസ്റ്റു ചെയ്യുവാന്‍ കാണിക്കുന്ന ചൂടും ശുഷ്‌ക്കാന്തിയും ഈ വിവി.ഐ.പി.യുടെ അറസ്റ്റില്‍ പോലീസ് എന്തുകൊണ്ട് കാണിക്കുന്നില്ല.

ലഖിംപൂര്‍ ഖേരി ഒറ്റപ്പെട്ട ഒരു സംഭവം അല്ല. അത് ഈ ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് മുഖമുദ്രയുടെ ഒരു പ്രതിഫലനം മാത്രമാണ്. ഓര്‍മ്മിക്കുക ഷാഹിന്‍ബാഗിലെ പൗരത്വഭേദഗതി നിയമവിരുദ്ധ സമരക്കാരെ വെടിവയ്ക്കുവാന്‍ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ. അതിന്റെ തൊട്ടുപിന്നാലെ ആണ് വടക്കു-കിഴക്കന്‍ ദല്‍ഹി കലാപം പൊട്ടിപ്പുറപ്പെട്ടത്. ഓര്‍മ്മിക്കുക ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ ആക്രമിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതിന്റെ പിന്നാലെ ആണ് കാര്‍ കയറ്റി, കര്‍ഷകരെ കൊന്നത്. അതിന് ഒരാഴ്ചമുമ്പേ കേന്ദ്രആഭ്യന്തര ഉപമന്ത്രി കര്‍ഷകരെ ഭീഷണിപ്പെടുത്തിയതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ്. ഇത് ഈ ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് മുഖം ആണ്.

എവിടെ ആണ് കൊലക്കേസ് പ്രതിക്ക് ഒന്നും രണ്ടും നോട്ടീസ് അയച്ച് ക്ഷണക്കത്തിലൂടെ ചോദ്യം ചെയ്യല്‍ നടത്തിയ ചരിത്രം കേട്ടിട്ടുള്ളത്? ഒളിവിലിരിക്കുന്ന കൊലക്കേസ് പ്രതികളെ അല്ലെങ്കില്‍ പലായനം ചെയ്യുന്നവരെ ഓടിച്ചിട്ട് പിടിച്ച് അറസ്റ്റ് ചെയ്ത് കല്‍ത്തുറങ്കലില്‍ അടക്കുന്നതിലെ നീതിന്യായത്തിന്റെ ചരിത്രം? കേന്ദ്ര ആഭ്യന്തര ഉപമന്ത്രിയുടെ മകന്റെ കാര്യത്തില്‍ എന്തിനീ ദയ, ഉദാരത? ഏത് കൊലക്കേസ് പ്രതിക്കാണ് സ്വന്തം ഇഷ്ടപ്രകാരം ചോദ്യം ചെയ്യലിന് വിധേയനാകുവാന്‍ ്‌സ്വാതന്ത്ര്യം ഉള്ളത്? എട്ടുപേരുടെ ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദികളാണ് മന്ത്രിപുത്രനും കൂട്ടാളികളും.

ലഖിംപൂര്‍ഖേരി വെറും ഒരുകൂട്ടക്കൊല അല്ല. അതിന് രാഷ്ട്രീയ സ്വഭാവം ഉണ്ട്. പൗരന്മാരുടെ ജീവിതത്തോട് ഭരണാധികാരികള്‍ക്കുള്ള അവജ്ഞ കലര്‍ന്ന ധിക്കാരം അതിലുണ്ട്. ഒരു വര്‍ഷമായി നീളുന്ന കര്‍ഷകസമരം തന്നെ അവജ്ഞ കലര്‍ന്ന ഈ ധിക്കാരത്തിന്റെ അവഗണനയുടെ ഫാസിസ്റ്റ് ്‌സ്വഭാവം ആണ്. ലിഖിംപൂര്‍ ഖേരിയില്‍ അത് പ്രകടമായെന്നു മാത്രം. വഴി ഉപരോധത്തെയും സമരം ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാതെ സുപ്രീം കോടതിയാണ് ഗവണ്‍മെന്റിന്റെ ധിക്കാരപരമായ ഈ സമീപനത്തെ നിയന്ത്രിക്കേണ്ടത്്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക