Image

വിസയിലെ നോട്ടപ്പിശക്: കൊച്ചിയിൽ നിന്ന് അമ്മയെയും മകനെയും തിരിച്ചയച്ചു

Published on 14 October, 2021
വിസയിലെ നോട്ടപ്പിശക്: കൊച്ചിയിൽ നിന്ന് അമ്മയെയും മകനെയും തിരിച്ചയച്ചു
ന്യുയോർക്ക്: ന്യു യോർക്കിൽ നിന്ന് വിമാനത്തിൽ  പുറപ്പെട്ട്  കൊച്ചിയിൽ ഒരു മണിക്കൂർ തങ്ങിയ ശേഷം വീണ്ടും ന്യു യോർക്കിലേക്ക്. ആരെ കുറ്റം പറയണം? നോട്ടപ്പിശക് കാണിച്ച എമിരേറ്റ്സ് വിമാന അധികൃതരെയോ നിയമത്തിൽ മാനുഷിക പരിഗണന നൽകാത്ത ഇന്ത്യൻ അധികൃതരെയോ? എന്തായാലും ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുൻപ് ഓരോരുത്തരും എല്ലാ കാര്യങ്ങളും ഒന്ന് കൂടി വ്യക്തമായി പരിശോധിക്കുന്നത്  എന്ത് കൊണ്ടും നല്ലതാണെന്നാണ് സാരാംശം.

ന്യു യോർക്കിൽ നിന്ന് ഒൻപതിന് ശനിയാഴ്ചയാണ് ശോശാമ്മ അരികുപുരത്തും പുത്രൻ സജനും എമിരേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് പോയത്. ശോശാമ്മക്ക് ഓ.സി.ഐ. കാർഡ് ഉണ്ട്. അമേരിക്കയിൽ ജനിച്ച പുത്രന് പത്തു വർഷത്തെ വിസയുമുണ്ട്.

അതിനാൽ തടസമൊന്നും പ്രതീക്ഷിച്ചില്ല. ന്യു യോർക്കിൽ എമിരേറ്റ്സ് കൗണ്ടറിൽ പാസ്‌പോർട്ടും വിസയും പരിശോധിച്ചപ്പോൾ തടസമെന്തെങ്കിലും ഉള്ളതായി അവരും കണ്ടെത്തിയില്ല.

എന്നാൽ കൊച്ചിയിൽ ഇറങ്ങിയപ്പോൾ പ്രശ്നമായി. ഓ.സി.ഐ. കാർഡോ എമെർജൻസി   വിസയോ ഉള്ളവർക്ക് മാത്രമേ ഇന്ത്യയിൽ ഇപ്പോൾ പ്രവേശനമുള്ളൂ. സാധാരണ വിസക്കാർക്ക് അനുമതിയില്ല. അവർ എമെർജൻസി വിസ വാങ്ങണം. അപ്പോൾ പിന്നെ പുത്രൻ തിരിച്ചു പോകണം.

ഒരബദ്ധം  പറ്റിയതാണെന്നും പ്രവേശനാനുമതി നൽകിയാൽ ഒരു ദോഷവും വരില്ലെന്നും വ്യക്തമാണ്. പക്ഷെ അനുമതി നൽകാനുള്ള സാധ്യതയൊന്നും ആരും പരിശോധിച്ചില്ല. പതിവ് പോലെ ഉദ്യോഗസ്ഥർ എളുപ്പവഴിയായ തിരിച്ചയക്കൽ  നടപടി സ്വീകരിച്ചു.

പുലർച്ചെ മൂന്നു മണിക്ക് വിമാനം ലാൻഡ് ചെയ്തു. നാല് മണിക്ക് അത് മടങ്ങും. ഒരു മണിക്കൂറിനുള്ളിൽ അതെ വിമാനത്തിൽ തിരിച്ചയക്കാൻ നടപടി എടുത്തു. മകൻ തിരിച്ചു പോരുന്നതിനാൽ അമ്മയും തിരിച്ചു പോന്നു. 40 മണിക്കൂറോളം തുടർച്ചയായി യാത്ര ചെയേണ്ടി വരുന്നത്തിന്റെ പീഡനം മനസിലാക്കാവുന്നതെയുള്ളൂ. കൊച്ചിയിൽ നിന്ന് സെക്യൂരിറ്റിക്കാർ വന്നാണ്  തരിച്ചയച്ചത്. ദൂബായിയിൽ നിന്നും അങ്ങനെ തന്നെ.

കയ്യോടെ തിരിച്ചു വിട്ടില്ലെങ്കിൽ എയർ ലൈന്സിനു വലിയ പിഴ അടക്കേണ്ടി വരും. പക്ഷെ തിരിച്ചയച്ചതു കൊണ്ട് ഇന്ത്യക്ക് എന്തെങ്കിലും ഗുണം കിട്ടിയോ? പ്രവേശനാനുമതി കൊടുത്താൽ എന്തെങ്കിലും ദോഷം വരുമായിരുനിന്നോ? ഇത്തരം സംഭവങ്ങളിൽ അത്യാവശ്യ പരിഗണന നൽകുന്നതിന് ഇന്ത്യയിൽ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ക്വീൻസിലെ  മഹാരാജാ സ്റ്റോഴ്സ് ഉടമ ജോസിന്റെ പത്നിയും മകനുമാണ് ശോശാമ്മയും സജനും.

മുൻപൊരിക്കൽ മറ്റൊരനുഭവം ഉണ്ടായതും ജോസ് പറഞ്ഞു. മദ്രാസിൽ വിമാനമിറങ്ങിയപ്പോൾ പാസ്പോർട്ട് കാലാവധി കഴിഞ്ഞതായി കണ്ടു. എന്നാൽ വിസ സാധുവാണ്. അന്ന് മടക്കയാത്രക്ക് വിമാനം പിറ്റേന്നേയുള്ളു. അതിനാൽ അധികൃതരുമായി ബന്ധപ്പെടുകയും അമേരിക്കൻ കോണ്സുലേറ്റ്  പെട്ടെന്നു  പാസ്പോർട്ട് പുതുക്കി നൽകുകയും ചെയ്തതിനാൽ തിരിച്ചയക്കൽ ഒഴിവായി.

എന്തായാലും യാത്ര പുറപ്പെടും മുൻപ് എല്ലാ കാര്യങ്ങളും വീണ്ടും ഉറപ്പു വരുത്താൻ ആരും മടി  കാട്ടരുതെന്ന്    ഈ സംഭവം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു .    
Join WhatsApp News
Babu Parackel 2021-10-15 00:32:27
എനിക്ക് ഇതുപോലെ ഒരനുഭവമുണ്ടായി. ഏതാനും വര്ഷം മുൻപ് ഞാൻ കൊച്ചിയിൽ ഇറങ്ങിയപ്പോൾ ഇമിഗ്രേഷൻ ഓഫീസർ ഓ സി ഐ ലൈഫ് ലോങ് വിസ എവിടെ എന്നു ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ അത് എടുക്കാതെയാണ് യാത്ര തിരിച്ചതെന്നു മനസ്സിലായത്. എനിക്കു പറ്റിയ തെറ്റിനു ക്ഷമാപണം പറഞ്ഞു നോക്കി. രക്ഷയില്ല. ഞാൻ തിരിച്ചുപോയേ മതിയാവൂ എന്നദ്ദേഹം ശാഠ്യം പിടിച്ചു. വീണ്ടും ഞാൻ ഒരു പോംവഴിക്കുവേണ്ടി അഭ്യർഥിച്ചപ്പോൾ അയാൾ കൂട്ടുകാരിൽ രണ്ട് ഓഫീസർമാരെക്കൂടി വിളിച്ചു. അവർ എല്ലാവരും കൂടി തീരുമാനം പറഞ്ഞു. "നിങ്ങൾ ഈ ഫ്ലൈറ്റിനു തന്നെ തിരിച്ചു പോകണം. വിസയില്ലാതെ ലോകത്തിൽ ഒരു രാജ്യത്തും പ്രവേശന അനുമതി കിട്ടില്ല." എന്നാൽ അവർക്കു മുകളിൽ ആരെങ്കിലും ഉണ്ടോ ഒന്നു സംസാരിക്കാൻ എന്ന് ഞാൻ ആരാഞ്ഞു. പരിഹാസോത്മകമായി അവർ പറഞ്ഞു, എന്നാൽപോയി കമ്മീഷണറെ കാണാൻ. 'ആകട്ടെ' എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ "എന്നാൽ ചെല്ല്, കിട്ടുന്നതുകൂടി വാങ്ങിക്കോ" എന്ന് പറഞ്ഞിട്ട് ഒരു പോലീസുകാരനെ കൂട്ടി എന്നെ കമ്മീഷണറുടെ ഓഫീസിലേക്കു കൊണ്ടുപോയി. അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനായിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, "വിസയില്ലാതെ ഇറക്കുവാൻ നിയമമില്ല. എന്നാൽ എന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മൂന്നു ദിവസത്തേക്ക് ഒരു പെർമിറ്റ് തരാം. അതിനുള്ളിൽ വിസ ഇവിടെ കൊണ്ടുവന്നു കാണിക്കണം. അല്ലെങ്കിൽ തിരിച്ചുപോകണം." നന്ദി പറഞ്ഞു ഞാൻ വെളിയിൽ ഇറങ്ങി. പറഞ്ഞ സമയത്തിൽ ഞാൻ വിസ എത്തിച്ചു കാണിച്ചു. എന്നാൽ മടങ്ങി പോന്നപ്പോൾ അതുപോലെ തന്നെ പ്രശ്നമുണ്ടായി. കാരണം എന്റെ പാസ്‌പോർട്ടിൽ എൻട്രി രേഖപ്പെടുത്തിയിരുന്നില്ല. എമിഗ്രേഷൻ ഓഫീസർ എന്നെ തടഞ്ഞു വച്ചു. എന്റെ ലഗേജ് ഇറക്കി വയ്ക്കാൻ പറഞ്ഞു. ആ കമ്മീഷണർ തന്നിരുന്ന അദ്ദേഹത്തിന്റെ പേർസണൽ ഫോൺ നമ്പറിൽ രാത്രി ഒന്നര മണിക്ക് അദ്ദേഹത്തെ ഞാൻ വിളിച്ചു. ഉറക്കത്തിലായിരുന്നെങ്കിലും അദ്ദേഹം ഫോൺ എടുത്തു. ആദ്യം മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് ഓഫീസറോട് അദ്ദേഹം നേരിട്ട് സംസാരിച്ചു. എല്ലാം ശുഭം. അങ്ങനെ ചില മനുഷ്യസ്നേഹികളും സർക്കാർ സർവീസിലുണ്ട്.
Gee George 2021-10-15 15:36:50
This is totally unacceptable and we always talk about kindness that even not show there specifically the present time who ever sitting that booth he doesn't know how to treat foreigners " the moto for Indian government is keep and treat the guest as God" OMG. I have one incident at the airport like same situation but some one help to resolve after I get out from airport and see the police commissioner to get a letter from him to get back, who ever helped that's the human kindness, not like this.
Jojo Thomas 2021-10-15 15:42:32
മലയാളികൾ അറിയാതെ പോയ നിയമം ഇന്ത്യയിൽ പോകുവാൻ ഓ സി ഐ കാർഡില്ലെങ്കിൽ എമർജൻസി വിസാ കൂടിയേ തീരു. ഈ പ്രവാസ ഭുമിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾ എന്തു കൊണ്ട് ഇന്ത്യ ഗവൺമെന്റ് ഈ കോവിട് കാലത്തു പുതുക്കിയ നിയമം അറിയാതെ പോയി. ( പത്തു വർഷത്തെ വിസ പാസ്സ്പോർട്ടിൽ ഉള്ളവർക്കും ഈ കോവിട് കാലത്തു ഇന്ത്യയിൽ പോകുവാൻ എമർജൻസി വിസാ വേണമെന്ന പുതിയ നിയമം ) അമേരിക്കയിലെ ഇന്ത്യൻ എംബസ്സി ഇക്കാര്യം വെളിപ്പെടുത്തിയിട്ടും ഒരു മലയാളിയും ഇത് അറിയാതെ പോയത് വളരെ പരിതാപകരം തന്നെ. ഇവിടെ മലയാളികളെ സേവിക്കാൻ ഫൊക്കാന- ഫോമാ പോലുള്ള സഘടനകൾ ഉണ്ടെന്നാണ്പരക്കെ പറയപ്പെടുന്നതും അവകാശപ്പെടുന്നതും ഈ തിക്താനുഭവം ജോസിന്റെ ഭാര്യ ശോശാമ്മയും പുത്രൻ സാജനും എത്ര മാത്രം മാനസീക ആഘാതം ഉണ്ടാക്കിയിരിക്കും എന്ന് , മലയാളികൾ മനസ്സിലാക്കുമെന്നു കരുതുന്നു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മലയാളികൾ ജാഗരൂകരായിരിക്കുക ! തനിക്കു താനും പുരയ്ക്കു തൂണും !
Tee jay 2021-10-15 22:02:30
പത്രം വായിച്ചു ശീലമില്ലാത്ത കുറെ മലയാളികൾ കാട്ടി കൂട്ടുന്ന ഓരോ അബദ്ധങ്ങൾ. എത്ര പ്രാവശൃം Indian consulate and government of India published circular to all passengers traveling to India.
George Vattappara 2021-10-19 00:47:20
ഓരോ രാജ്യത്തേയും നിയമങ്ങൾ അനുസരിക്കുവാൻ അവിടെ ചെല്ലുന്നവർ ബാദ്ധ്യസ്ഥരാണ്. ഉദ്യോഗസ്ഥർ അവരുടെ കടമ മാത്രമേ നിർവഹിച്ചുള്ളൂ. ഈ അനുഭവം മറ്റൊരു രാജ്യത്തു ചെന്നിറങ്ങുമ്പോഴാണ് ഉണ്ടാകുന്നതെങ്കിൽ ആരെങ്കിലും ഇങ്ങിനെ ദേഷ്യം പിടിക്കുമോ? നിയമം നിയമം തന്നെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക