എയര്‍ ഇന്‍ഡ്യ ടാറ്റ വാങ്ങിയെന്നുള്ള വാര്‍ത്തകേട്ട് സന്തോഷിക്കാത്തവർ കമ്മ്യൂണിസ്റ്റുകാരൊഴിച്ച് ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. എല്ലാവിധ പുരോഗതിക്കും മാറ്റങ്ങള്‍ക്കും എതിരായി നിലപാടെടുക്കുന്ന അവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കേണ്ടതില്ല. ഇന്‍ഡ്യാ ഗവണ്‍മെന്റ് സാഥാപനമായിരുന്ന വിമാനകമ്പനി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരംഗമായിരുന്നു . നെഹ്‌റുവിന്റെ സോഷ്യലിസം നടപ്പാക്കാനിറങ്ങിയ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് ടാറ്റയുടെ കമ്പനിയെ ദേശസാത്കരിച്ചത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുംപോലെ എയര്‍ ഇന്‍ഡ്യയും വെള്ളാനയായി തീരുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ എന്ത് തോന്ന്യവാസം കാണിച്ചാലും ജോലി നഷ്ടപ്പെടത്തില്ലെന്ന വിശ്വാസംകൊണ്ട് മിന്നല്‍പണിമുടക്ക്, ജോലിക്ക് കൃത്യസമയത്ത് എത്താതിരിക്കുക, തുടങ്ങിയ വിനോദങ്ങളിലൂടെ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ലോകത്തിലെ മോശപ്പെട്ട വിമാനക്കമ്പനിയെന്ന ദുഷ്‌പേരെടുത്ത ഒന്നായിമാറി എയര്‍ ഇന്‍ഡ്യ. സമയനിഷ്ടയില്ലെന്നതു പോകട്ടെ യാത്രക്കാരോട് മോശമായി പെരുമാറുന്നതുവരെ ജീവനക്കാരുടെ പതിവ് പരിപാടികളായിരുന്നു.
ഒരു തമാശ എയര്‍ ഇന്ത്യയെപ്പറ്റി പറയാറുണ്ട്. ഒരുപ്രാവശ്യം വിമാനം കൃത്യസമയത്തിനുതന്നെ പുറപ്പെട്ടു. ഇത് അതിശയമായിരിക്കുന്നല്ലോയെന്ന് ഒരുയത്രക്കാരന്‍ പറഞ്ഞപ്പോള്‍ അടുത്തിരുന്നയാള്‍ പറഞ്ഞത്രെ. ഈ വിമാനം ഇന്നലെ ഇതേസമയത്ത് പുറപ്പെടേണ്ടിയിരുന്നതാണ്., ഇരുപത്തിനാല് മണിക്കൂര്‍ ലേറ്റ്.
ഈ കഥയില്‍ അതിശയോക്തിയില്ല. ഇരപത്തിനാല് മണിക്കൂര്‍വരെ വൈകുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യനന്മക്കുവേണ്ടി ഉപയോഗിക്കേണ്ട പണം എയര്‍ ഇന്‍ഡ്യ ജീവനക്കാരെ തീറ്റിപ്പോറ്റാന്‍ ചിലവാക്കുകയായിരുന്നു ഇത്രനാളും. ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലതെ ഈ കമ്പനി എങ്ങനെയെങ്കിലും കയ്യൊഴിയാനാണ് മോദി സര്‍ക്കാര്‍ വളരെനാളുകളായി പരിശ്രമിച്ചുകൊണ്ടിരുന്നത്. ലോകത്തിലെ ഒരു വിമാനക്കമ്പനിയും നഷ്ടത്തിലോടുന്ന ഈ സാധനത്തെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ദിവസം ഇരുപതുകോടി രൂപാ നഷ്ടത്തിലാണ് കമ്പനി നടത്തിക്കൊണ്ട് പോന്നത്.
സര്‍ക്കാര്‍ നടത്തുന്ന ഒരു സ്ഥാപനവും ലാഭത്തിലാകാറില്ല. തൊഴില്‍ നഷ്ടപ്പെടത്തില്ലെന്ന അമിത വിശ്വാസം,പണീഷ്‌മെന്റ് ഉണ്ടായാല്‍ യൂണിയന്‍ ഇടപെട്ട് ജീവനക്കാരനെ രക്ഷിക്കും., ഇത്രയും മതിയല്ലോ ഇരിക്കുന്നകമ്പ് മുറിക്കാന്‍. മനംമടുത്ത ജനം മറ്റൊരു മാര്‍ഗ്ഗവും ഇല്ലെങ്കിലേ എയര്‍ ഇന്‍ഡ്യയില്‍ യാത്രചെയ്യു എന്ന അവസ്ഥയിലെത്തി. നാട്ടില്‍പോകുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളുടെ വിമാനങ്ങളില്‍ യാത്രചെയ്യാനാണ് താത്പര്യപ്പെടുക.
എയര്‍ ഇന്‍ഡ്യയില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്കുപോയ ഒരു മലയാളികുടുംബം അനുഭവിച്ച കഷ്ടപ്പാടുകളെപറ്റി കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളം പത്രത്തില്‍ ഒരാള്‍ എഴുതിയത് വായിച്ചു. ന്യുയോര്‍ക്കില്‍നിന്ന് യാത്ര തിരിച്ചപ്പോള്‍ മുതല്‍ വിമാനത്തിലെ എയര്‍ കണ്ടീഷനിങ്ങ് പ്രവര്‍ത്തിക്കാതായി. തിരിച്ചിറക്കാന്‍ തുനിയാതെ വിമാനം നേരെ പാരീസിലേക്ക് പറന്നു. ചൂട് സഹിക്കാന്‍ വയ്യതെ കുട്ടികള്‍ കരയാന്‍ തുടങ്ങിയിട്ടും ഒരുതുള്ളി വെള്ളംപോലും കൊടുക്കതെ ജീവനക്കാര്‍ നിസംഗത പാലിച്ചു. പാരീസുവരെയുള്ള യാത്ര നരകതുല്യമായിരുന്നെന്നാണ് യാത്രക്കാരന്‍ എഴുതിയത്. പാരീസില്‍ യാത്രക്കാരെ ഇറക്കിയിട്ട് വിമാനം റിപ്പയറിങ്ങിന് കൊണ്ടപോയി. മണിക്കൂറുകള്‍ നീണ്ട റിപ്പയറിങ്ങിനു ശേഷം വിമാനം തിരികെ എത്തുംവരെ യാത്രക്കാരുടെ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ജീവനക്കാര്‍ അന്വേഷിച്ചില്ല. ഇനിയൊരിക്കലും എയര്‍ ഇന്‍ഡ്യയില്‍ താന്‍ യാത്ര ചെയ്യില്ലെന്നാണ് അയാള്‍ എഴുതിയത്.
ഇത് ഒറ്റപ്പെട്ട അനുഭവമല്ല. ദുരിതങ്ങള്‍ അനുഭവിച്ച പലരും തങ്ങളുടെ പ്രധിക്ഷേതം ആരോടു പറയണമെന്നറിയാതെ മറ്റ് വിമാനകമ്പനികളെ അഭയംപ്രാപിക്കയാണ് ഉണ്ടായിട്ടുള്ളത്. ടാറ്റ ഏറ്റെടുത്തതോടുകൂടി അതിനെല്ലാം ഒരു മാറ്റംവരുമെന്ന് പ്രതീക്ഷിക്കാം. ഗള്‍ഫ് യാത്രക്കാരെ പിഴിഞ്ഞ് പണമുണ്ടാക്കിയിട്ടും നഷ്ടം നികത്താന്‍ കഴിയത്ത കമ്പനി ആര്‍ക്കും വേണ്ടാത്ത പാഴ്‌വസ്തുവായി നിലംപരിശാകുന്നതല്‍ നിന്നാണ് ടാറ്റ ഇന്‍ഡ്യയുടെ അഭിമാനമായി കരുതിയിരുന്ന വിമാനകമ്പനിയെ രക്ഷിച്ചത്. ടാറ്റയുടെ കമ്പനിയില്‍ ജീവനക്കാരുടെ തോന്ന്യവാസങ്ങള്‍ നടക്കില്ല. ശരിക്ക് ജോലിചെയ്യുക അല്ലെങ്കില്‍ വീട്ടില്‍ പോയിരിക്ക ഇതാണ് പ്രൈവറ്റ് സ്ഥാപനങ്ങളുടെ നിലപാട്. ടാറ്റയുടെ മറ്റുസ്ഥാപനങ്ങള്‍ പോലെ എയര്‍ ഇന്‍ഡ്യയും നന്നായി പ്രവര്‍ത്തിക്കട്ടെയെന്ന് ആശംസിക്കുന്നു.