കല്യാണം ആയില്ലേ എന്നുള്ള ചോദ്യത്തിനുത്തരം ഞങ്ങള്‍ക്ക് മലയാളി ചെക്കന്മാരെ വേണ്ട എന്ന് പറയുന്നത് അമേരിക്കൻ മലയാളി പെൺകുട്ടികൾക്കിടയിൽ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ചിന്തിച്ചുനോക്കിയാല്‍ ആ ഉത്തരത്തില്‍ ഒരു പാട് അര്‍ത്ഥങ്ങളും ശരികളും ഉണ്ടെന്നത് പരമാര്‍ത്ഥം തന്നെ.
അമ്മ പെങ്ങന്മാരുടെ കൂടെ ജീവിച്ച് അവരുടെ പരിലാളനയില്‍ വളരുന്നവരാണ് ഒട്ടു മിക്ക മലയാളികളും. ആണ്‍കുട്ടിക്കൊരു പ്രത്യേക പരിഗണനയാണ് ഇവര്‍ ഏതു പ്രായമായാലും നൽകുന്നത്. ഒരു പാട് കാര്യങ്ങള്‍ അമ്മപെങ്ങന്മാര് ചെയ്തുകൊടുക്കുന്നതുകൊണ്ട് പലരും മടിയന്മാരായി. എല്ലാവരും അല്ല കേട്ടോ! എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നതിനോട് താല്പര്യപ്പെടുന്നില്ല. പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് തുമ്പിയെക്കൊണ്ടും കല്ലെടുപ്പിക്കണം എന്ന്. അതായത് ചെറുതിലേ തന്നെ അവരെ പഠിപ്പിക്കുക. അതില്‍ മുഖ്യപങ്കും മാതാപിതാക്കള്‍ക്ക് തന്നെ.
ഒരിക്കല്‍ എന്റെ മകനെ അടുക്കളയില്‍ എന്തോ ചെറിയൊരു സഹായത്തിന് വിളിച്ചപ്പോള്‍ അടുത്തു നിന്ന പിതാവില്‍ നിന്നും കേട്ടത് ഞാന്‍ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. അതേ ആണ്‍കുട്ടികള്‍ അടുക്കളയില്‍ കയറാനുള്ളവരല്ല. ക്ഷമിക്കണം തിരുവായ്ക്കെതിര്‍വായില്ലല്ലോ. എന്തു വേണ്ടി. ഇപ്പോഴും ബക്സജാനം കഴിച്ച പാത്രം കഴുകാന്‍ മടിക്കുന്ന മാന്യന്മാര്. അവരെ പറഞ്ഞിട്ടു കാര്യമില്ല. ക്ഷമിക്കണേ! അടുത്തില്ലാത്തവരെ കുറ്റം പറയുന്നതില്‍ ഒട്ടും താല്പര്യം ഉള്ള ആളല്ല ഞാൻ.
മറ്റു രാജ്യങ്ങളിലെ കുട്ടികള്‍, 15, 16 വയസാകുമ്പോഴേക്കും സ്വയം പര്യാപ്തർ ആകും. ഇല്ലെങ്കില്‍ കാണാം കളി. വീട്ടില്‍ സത്യത്തില്‍ നേരെ മറിച്ചായിരുന്നു. ഒരു പക്ഷേ അമ്മ ടീച്ചറായിരുന്നതു കൊണ്ടും വീട്ടില്‍ സ്ഥിരം സഹായത്തിനാളില്ലായിരുന്നതുകൊണ്ടുമാകാം. അതുകൊണ്ട് സഹോദരർ ഭാര്യമാരെയും കുടുംബത്തെയും സഹായിക്കുന്നതില്‍ ഒട്ടും മടികാണിച്ചിരുന്നില്ല.
എന്തായാലും കാലം ഇതിനെയൊക്കെ മാറ്റി മറിക്കും എന്ന് തീര്‍ച്ച. ഇപ്പോള്‍ സ്ത്രീ ചപല, അബല എന്ന വാക്കിനൊക്കെ മാറ്റു വരുത്തികൊണ്ട് ബസ്, ടാങ്കര്‍ലോറി, ഓട്ടോറിക്ഷാ ഒക്കെ ഓടിക്കാന്‍ തുടങ്ങിയിരിക്കയാണല്ലോ.
പിന്നൊരു കാര്യം അമ്മ അഥവാ സ്ത്രീകള്‍ കല്ലും, ഇരുമ്പും ഒന്നുമല്ലെന്നോര്ക്കുക. മക്കളുടെ ചിന്ത അവര്‍ 80 ഉം അമ്മമാര്‍ 25 ഉം ആണ് ഇപ്പോഴും എപ്പോഴും എന്ന്. എല്ലു മുറിയെ പണിയുന്ന സ്ത്രീക്ക് പുല്ലുവില കല്പിക്കാത്ത സ്ഥലങ്ങള്‍ ഇപ്പോഴും ഭൂമിയിലുണ്ടെന്നുള്ളതില് ഖേദം.
ചിന്താഗതികള്‍ക്ക് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇണയായി തുണയായി വരേണ്ടവര്‍ സ്ത്രീയുടെ അന്തകരായി തീരാതിരിക്കുക. സ്ത്രീയുടെ ശക്തി മക്കളെ മനസിലാക്കികൊടുക്കൂ. തുല്യത എല്ലാ കാര്യത്തിലും കാണിച്ചുകൊടുക്കൂ അടുത്ത തലമുറയെ. അപ്പോള്‍ കുടുംബം നന്നാകും, നാട് നന്നാകും. കൈ നനയാതെ മീന്‍ പിടിക്കാന്‍ നടക്കുന്ന മഹാന്മാരേ നിങ്ങള്‍ തനിച്ചാവുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ.
സ്ത്രീ ശക്തിയാണ്. അവളെ മാനിക്കൂ, സ്നേഹിക്കൂ, ജോലിയിലും കൂട്ടാളിയാവൂ. എനിക്ക് മലയാളിയെ വേണ്ടെന്നുള്ള പേരു ദോഷം മാറ്റിയെടുക്കൂ. ബോസുകളി മാറ്റി സമത്വം വീട്ടിലെങ്കിലും പാലിക്കൂ.
അടുത്ത തലമുറ നിങ്ങളുടെയൊക്കെ വിളയാട്ടത്തിന് നിന്നു തരില്ല എന്ന് തീര്‍ച്ച. പിന്നെ സ്ത്രീധനം ചോദിക്കുന്നതിനു പകരം ഒരു യന്ത്രമനുഷ്യനെ കൂടി പുരുഷധനമായി സ്ത്രീ ചോദിക്കുന്നത് നന്നായിരിക്കും ഇത്തരുണത്തില്‍. ഞാനാരെയും അടക്കി ആക്ഷേപിക്കുകയല്ല. വളരെ നല്ല പുരുഷന്മാര് എന്റെ കണ്മുമ്പിലുണ്ട് കേട്ടോ! എനിക്ക് മലയാളിയെ വേണ്ടെന്നുള്ള പേരു ദോഷം മാറ്റി കുറിക്കൂ!