Image

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 20 October, 2021
കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)
അഞ്ചുവര്‍ക്ഷത്തിനിടയില്‍  നാലാംതവണയാണ് കേരളത്തില്‍ മഹാമാരിയും പ്രളയവും ഉണ്ടാകുന്നത്. ഇത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും പിണറായി വിജയന്‍ ഭരണാധികാരി ആയതുകൊണ്ടാണെന്നും ചില വിഢികള്‍ പറയുന്നത് അവഗണിക്കാം. ആഗോളതാപനം കൂടുന്നതാണ് യഥാര്‍ത്ഥകാരണമെന്ന് ശാസ്ത്ജ്‌ന്മാര്‍ പറയുന്നതാണ് ശരി.. കടല്‍വെള്ളം ചൂടുപിടിക്കുമ്പോളാണ് ചുഴലികളും കൊടുങ്കാറ്റും മഴമേഘങ്ങളും രൂപംകൊള്ളുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട് സമുദ്രങ്ങളില്‍നിന്നുള്ള വായുസമ്മര്‍ദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്, അറബിക്കടലും ബംഗാള്‍ ഉള്‍കടലും. അടുത്തകാലത്ത് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍നിന്നുള്ള  ചുഴലികളെയും നേരിടേണ്ടിവന്നു. അതായിരുന്ന ഓഘി എന്നപേരില്‍ തെക്കന്‍ ജില്ലകളില്‍ ആഞ്ഞടിച്ചത്. കേരളം അറബിക്കടലിനും സഹ്യപര്‍വതനിരകള്‍ക്കും ഇടയില്‍ കിടക്കുന്ന പ്രദേശമായതുകൊണ്ട് മഴമേഘങ്ങളുടെ സമ്മര്‍ദ്ദം കൂടുതല്‍ താങ്ങേണ്ടതായി വരുന്നു. ആഗോളതാപനം കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇനി തുടര്‍ച്ചയായി പ്രളയം കേരളത്തില്‍ സൃഷ്ട്ടിക്കപ്പെടും എന്നതില്‍ സംശയമില്ല.

ഇതില്‍നിന്ന് രക്ഷപെടാനുള്ള മാര്‍ഗങ്ങളെപറ്റിയാണ് ചിന്തിക്കേണ്ടിയിരിക്കുന്നത്. നദീജലം തടഞ്ഞുനിറുത്തി ജലബോംബുകള്‍ സൃഷ്ട്ടിക്കുന്ന പരിപാടി നമുക്കിനി ആവശ്യമില്ല. മുല്ലപ്പെരിയാറോ ഇടുക്കിഡാമോ തകര്‍ന്നാല്‍ പിന്നെ കേരളമില്ല. തെക്കും വടക്കും അവശേഷിക്കുന്ന ഏതാനും ഡിസ്ട്രിക്കുകളെ അയല്‍സംസ്ഥാനങ്ങളോട്  ചേര്‍ക്കാം. അതുകൊണ്ട് ഇനി ഡാമുകള്‍ പണിയുന്നതിനെപറ്റി ചിന്തിക്കാതിരിക്കുകയാണ് നല്ലത്. ഉള്ളതുതന്നെ ബലപ്പെടുത്തി തകരാതെ നോക്കിയാല്‍ നന്ന്. മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്‌നാടും ഗൗരവമായിതന്നെ ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തണം. കേരളത്തിന്റെ ഒരു മുഖ്യമന്ത്രി—തന്നെയാണ് ഡാം 999 വര്‍ഷത്തേക്ക് തമിഴ്‌നാടിന് എഴുതിക്കൊടുത്തത്.  തെറ്റുതിരുത്താന്‍ വഴിയെന്താണന്ന് ആലോചിക്കുക.

കൂട്ടിക്കല്‍ എന്നഗ്രാമത്തിലെ അപ്പനും അമ്മയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും മലവെള്ളത്തില്‍ ഒലിച്ചുപോയത് ഹൃദയംതകര്‍ക്കുന്ന വേദനയാണ് മനുഷ്യമനസുകളില്‍ സൃഷ്ടിച്ചത്. അതുപോലെ എത്രകുടുംബങ്ങള്‍ മലവെള്ളത്തില്‍ ഒലിച്ചുപോയി. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപാര്‍പിക്കാന്‍, പ്രത്യേകിച്ചും തുര്‍ച്ചയായി മഴപെയ്യുന്ന ദിവസങ്ങളില്‍, സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്. ഇടുക്കി വയനാട് പോലുള്ള പ്രദേശങ്ങളില്‍ അതിനായി സ്ഥിരമായ ഷെല്‍റ്ററുകള്‍ പണിയേണ്ടതാണ്. ഏതാനും ദിവസം വീട്ടില്‍നിന്ന് മാറിതാമസിക്കനുള്ള തയ്യാറെടുപ്പുകള്‍ പ്രദേശവാസികള്‍ മുന്‍കൂട്ടി നടത്തണം. ജീവന്റെ അത്രയും വിലയില്ലല്ലോ വീട്ടുപകരണങ്ങള്‍ക്ക് . അതെല്ലാം മലവെള്ളത്തില്‍ ഒലിച്ചുപോയാലും വീണ്ടും ഉണ്ടാക്കാവുന്നതല്ലേയുള്ളു.

പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ വീട്പണിയുന്നവര്‍ പില്ലറുകളുടെ മുകളില്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. താഴത്തെനില വിലപിടിപ്പില്ലാത്ത സാമഗ്രികള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുക. രണ്ടാമത്തെ നിലിയിലായിരക്കണം താമസവും ടീവി ഫ്രിഡ്ജ് മുതലായ ഉപകരണങ്ങളും . കാര്‍ഗരാജും രണ്ടാനിലിയല്‍ ആയിരുന്നാല്‍ തഴത്തെനില വെള്ളത്തില്‍മുങ്ങിയാലും വലിയ നഷ്ടങ്ങള്‍ ഉണ്ടാകില്ല.മലമ്പ്രദേശങ്ങളില്‍ വീടുവെയ്ക്കുന്നവരും കോണ്‍ക്രീറ്റ് പില്ലറുകളുടെ മുകളില്‍ നിര്‍മ്മി ച്ചാല്‍ മണ്ണൊലിച്ചില്‍പോലുള്ള അത്യാഹിതങ്ങളില്‍നിന്ന് രക്ഷനേടാന്‍ സാധിക്കും. ഉരുള്‍പൊട്ടലിനെപ്പോലും അതിജീവിക്കാന്‍ സഹായിച്ചേക്കും.ലോഡുകണക്കിന് കരിങ്കല്ല് ഭൂമിയില്‍ കുഴിച്ചിട്ട് ഫൗണ്ടേഷന്‍ നിര്‍മ്മിക്കുതിന്റെ അത്രയും ചിലവേ പില്ലറുകളുടെ മുകളില്‍ വീടുപണിയാന്‍ ചിലവാകൂ. പ്രളയജലം വീടിനടിയില്‍കൂടി ഒഴുകിപൊയ്‌ക്കോളും, വീടിന് നാശംവരുത്താതെ. കുട്ടനാടുപോലുള്ള പ്രദേശങ്ങളില്‍ പ്രളയയാതന അനുഭവിക്കുന്ന ജനങ്ങള്‍ ഉയരമുള്ള പില്ലറുകളുടെ മുകളില്‍ വീടുപണിത് സുരക്ഷിതരാകേണ്ടതാണ്.

മഹാമാരിയും പ്രളയവും ഇതോടുകൂടി അവസാനിക്കാന്‍ പോകുന്നില്ല. ഇനി എല്ലാവര്‍ഷവും ഇത് ആവര്‍ത്തിച്ചേക്കാം. മുന്‍കരുതല്‍ എടുത്താല്‍ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സാധിക്കും. സര്‍ക്കാരിന് മാത്രമല്ല ജനങ്ങള്‍ക്കും അവരുടെ ജീവനും സ്വത്തം സംരക്ഷിക്കാന്‍ കടമയുണ്ട്. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മറ്റുള്ളവരേക്കാള്‍ അവനവനുതന്നെയാണ് ഉത്തരവാദിത്വം.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com


Join WhatsApp News
abdul punnayurkulam 2021-10-21 00:19:33
Since less chance to reduce global warming, Keralam has to take much preparation...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക