നൂറ്റാണ്ടു മുമ്പത്തെ കേരളം വിഭാവനം ചെയ്തു നോക്കുക. അന്നത്തെ കേരളം പോലൊരു നാടുണ്ട്, ഒമ്പതിനാ യിരം കി മീ അകലെ--സൗത്ത് പസിഫിക്കയിൽ--പാപുവ ന്യൂഗിനി. കേരളത്തിന്റെ പന്ത്രണ്ടിരട്ടി വലിപ്പം, നാലിലൊന്നു ജനം--90 ലക്ഷം, 800 ൽ പരം ഭാഷകൾ. ചുറ്റിനും കടൽ. നിറയെ മലകളും പുഴകളും.
ഒരുപാട് വൈവിധ്യങ്ങളും ഒപ്പം വൈരുധ്യങ്ങളും ഉണ്ട് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപിൽ. കൊടുംവനങ്ങളിൽ മറ്റൊരിടത്തും കാണാത്ത സസ്യലതാദികളുണ്ട്. ഉദാഹരണത്തിനു ഓസ്ട്രേലിയയിൽ കാങ്കറു ദേശിയ മൃഗം ആണെങ്കിൽ പാപുവയിൽ മരത്തിൽ ഓടിച്ചാടി ജീവിക്കുന്ന ചെറിയ കാങ്കറുകൾ ഉണ്ട്--മരക്കാങ്കറു.
മാനവ സംസ്കൃതിയിലേക്ക് ഓടിയെടുക്കാൻ വെമ്പുന്ന ജനതതിയാണ് പാപ്പുവയിലേത്.. ഒക്ടോബർ 21നു ഒമാനിലെ മസ്കറ്റിൽ അൽ അമരത് സ്റ്റേഡിയത്തിൽ നടന്ന ഐസിസി റ്റി20 വേൾ ഡ് കപ്പ് ക്രിക്കറ്റിൽ ബംഗ്ളദേശിനോട് 84 റൺസിന് തോറ്റെങ്കിലും അതൊരു പൊരുതിത്തോൽവി ആയിരുന്നു പാപുവ ന്യൂഗിനിക്ക്. "ഞങ്ങൾ തോറ്റിട്ടില്ല, ഇനിയും പൊരുതും," എന്നാണ് ബാർമുൻഡീസ് എന്ന് വിളിക്കുന്ന ടീമിന്റെ ക്യാപ്റ്റൻ അസാദ് വാല പറഞ്ഞത്.
നാല്പതിനായിരം വർഷം മുമ്പ് ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കുടിയേറ്റം മൂലം വൈവിധ്യമാർന്ന നൂറു കണക്കിനു ജനവിഭാഗങ്ങൾ അവിടേക്കു വന്നു. സംസാരിക്കാൻ ആളില്ലാത്തതിനാൽ പത്തു ഭാഷകൾ ഇല്ലാതായി. റോഡുകളും പാലങ്ങളും ഇല്ലാത്തതിനാൽ ചെറുവിമാനങ്ങളാണ് ശരണം. കേരളത്തിന് നാല് ഇൻർനാഷണൽ വിമാനത്താവാളങ്ങൾ ഉണ്ടെങ്കിൽ 22 താവളങ്ങളുണ്ട് അവിടെ. ഒരെണ്ണം ഇന്റർനാഷണൽ--തലസ്ഥാനമായ പോർട്ട് മോറിസ്ബിയിൽ.
"ആയിരക്കണക്കിന് വർഷം മുമ്പ് അറബികളും യഹൂദരും ചൈനക്കാരും മുതൽ ഡച്ചുകാരും പോർട്ടുഗീസ് കാരും ഒടുവിൽ ഇംഗ്ളീഷ് കാരും വരെ കടന്നു വന്ന നാടാണല്ലോ തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന കേരളം. വിദേശീയർ കൊണ്ടു വന്ന ആഗോളവൽക്കരണത്തിൽ നിന്ന്നാം നല്ല പാഠങ്ങൾ സ്വീകരിച്ചു. പക്ഷെ ഇവിടെ..." കൊച്ചിയിൽ നിന്ന് 9,000 കി മീ. അകലെ പാപുവ ന്യൂഗിനിയിലെ ഐത്തപ്പേ രൂപതയിൽ ബിഷപ്പായി ഈയിടെ അവരോധിക്കപെട്ട മാർ സിബി മാത്യു പീടികയിൽ ഫോണിൽ പകുതി പറഞ്ഞു നിറുത്തി.
"കേരളത്തിൽ അക്ഷരം അറിയാവുന്നവർ ഉണ്ടായിരുന്നു. തീണ്ടലിനും തൊടീലിനും എതിരെ ആഞ്ഞടിച്ച ശ്രീനാരായണഗുരു പോലുള്ള സന്യാസി വര്യന്മാർ ഉണ്ടായിരുന്നു. സൗത്ത് പസിഫിക്കിൽ അതുപോലെ കണ്ണ് തുറപ്പിക്കാൻ സമയമെടുക്കും. ആ പ്രേഷിത പ്രവർത്തനമാണ് സഭ ചെയുന്നത്." അദ്ദേഹം പറഞ്ഞു. മാർ സിബിക്ക് അമ്പതു എത്തിയതേ ഉള്ളു. റോബർട്ട് ഫ്രോസ്റ്റിന്റെ ഭാഷയിൽ "ഇനിയും ഒരുപാടു ദൂരം പോകാനുണ്ട്."
കാഞ്ഞിരപ്പള്ളി രൂപതയിൽ പെരുവന്താനം പീടികയിൽ മാത്യു--അന്നക്കുട്ടി ദമ്പതിമാരുടെ ആറു മക്കളിൽ മൂന്നാമനാണു മാർ സിബി. ആന്ധ്രയിലെ ഖമ്മം ആസ്ഥാനമായ ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് സന്യസ്ത സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ, പ്രൊഫസർ, റെക്ടർ, പ്രൊക്യൂറേറ്റർ സ്ഥാനങ്ങൾ വഹിച്ച സിബി, 1997ൽ ആദ്യമായി പാപ്പുവയിൽ പോയി ഏഴുവർഷം കഴിഞ്ഞു മടങ്ങി. 2014ൽ വീണ്ടും പോയി. ഇത്തവണ ബിഷപ് ആയി. 25 വർഷമായി ദ്വീപിൽ ഗുഡ്ന്യൂസ് മിഷനറിമാരുണ്ട്.
ക്രൈസ്തവസഭകളും അവർ നൂറ്റാണ്ടു മുമ്പ് തുടങ്ങിയ അഞ്ഞൂറിലേറെ സ്കൂളുകളുമാണ് ദ്വീപിലെ ജനത്തിനു ആശ്രയം. ഇംഗ്ലീഷ്, അത് കലർന്ന സങ്കര ഭാഷ പിജിൻ, ഹിരി മൊട്ടു എന്നിവയാണ് ഔദ്യോഗികഭാഷകൾ. ഇംഗ്ലീഷ് അറിയാവുന്ന മലയാളി വൈദികർക്കു പോലും സങ്കരഭാഷ പഠിച്ചാലേ ആരാധന നടത്താൻ ഒക്കൂ.
ജനങ്ങളിൽ 85 ശതമാനവും കത്തോലിക്കാ കൈസ്തവർ ആണ്. ജർമനിയിൽ നിന്നും ഇറ്റലിയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ഒടുവിൽ ഇന്ത്യയിൽ നിന്നും എത്തിയ മിഷനറിമാരാണ് അവരെ അക്ഷരം പഠിപ്പിക്കുന്നതും ആതുരാലയങ്ങൾ നടത്തുന്നതും.
നാലു അതിരൂപതകളും 22 രൂപതകളുമുണ്ട് പാപ്പുവയിൽ. തലസ്ഥാനമായ പോർട്ട് മോറിസ്ബിയിലെ ആർച്ച്ബിഷപ് ജോൺ റിബാത് കർദിനാളുമാണ്. മാഡാങ് അതിരൂപതയിൽ പെട്ട നാല് രൂപതകളിൽ ഒന്നാണ് ദ്വീപിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തു ഇൻഡോനേഷ്യൻ അതിർത്തിയോട് തൊട്ടുരുമ്മി കിടക്കുന്ന ഐത്തപ്പെ
രൂപതക്കു 18,200 ച.കി.വിസ്താരമുണ്ട്. ജനങ്ങൾ 1,96,000. അവരിൽ 1,65,000 പേരും കത്തോലിക്കാ വിശ്വാസികൾ. 28 ഇടവകകൾ. 20 വൈദികരും 34 കന്യാസ്ത്രീകളും. സ്കൂളുകൾ: എലിമെന്ററി 98, പ്രൈമറി 65, വൊക്കേഷണൽ 2, അഡ്വാൻസ് എഡ്യൂക്കേഷൻ 1, സെക്കണ്ടറി 2, സ്പെഷ്യൽ എഡ്യൂക്കേഷൻ 1, ഹോസ്പിറ്റൽ 1, ഹെൽത് സെന്റർ 3, സബ് സെന്റർ 7, എയിഡ് പോസ്റ്റ് 2 ആകെ: 182
മാർ സിബിയുടെ മാതൃ രൂപതയായ കാഞ്ഞിരപ്പള്ളിയുടെസ്ഥിതി നോക്കാം:
ഐത്തപ്പെയുടെ പത്തിലൊന്നു വിസ്താരം--1980 ച.കിമീ. ഏകദേശം അതിനടുത്ത കത്തോലിക്കാവിശ്വാസികൾ--1,92,000, സ്കൂളുകൾ: എലിമെന്ററി 10, എൽപി 50,, യുപി 26, ഹൈസ്കൂൾ 33, ഹയർസെക്കണ്ടറി 23 , സ്പെഷ്യൽ സ്കൂൾ 6, ട്രെയിനിങ് സെന്റർ 5, ഇന്റർനാഷണൽ സ്കൂൾ 1, റെസിഡെൻഷ്യൽ സ്കൂൾ 1, ആർട് സ്-സയൻസ് കോളജ് 10, എൻജിനീയറിങ് കോളജ് 1, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് 1, സിവിൽ സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് 1.
ഇതിനെല്ലാം പുറമെ നേഴ്സിങ് സ്കൂൾ 2, നഴ്സിങ് കോളജ് 1,ഫാർമസി കോളജ് 2, ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് 1 ഹോപ്സ്പിറ്റൽ 13. ഡിസ്പെൻസറി 6, ഹോം ഫോർ ചിൽഡ്രൻ 5, ഹോം ഫോർ ഗേൾസ് 12, ഹോം ഫോർ മദർ ആൻഡ് ചിൽഡ്രൻ 2, ഹോം ഫോർ റിട്രീറ്റ് ആൻഡ് റിഹാബിലിറ്റേഷൻ 2, പാലിയേറ്റിവ് കെയർ സെന്റർ 3. ആകെ: 217.
ഇരുപതാം നൂറ്റാണ്ടിൽ ജർമ്മനിയും ബ്രിട്ടനും ഓസ്ട്രേലിയയും മാറിമാറി ഭരിച്ച ദ്വീപാണ് പപ്പുവ ന്യൂഗിനി. ന്യൂഗിനി എന്നു വിളിച്ചിരുന്ന ദ്വീപിന്റെ പകുതി ഭാഗം പണ്ടു ഡച് കോളനി ആയിരുന്നു. ഇപ്പോൾ ഇന്തോനേഷ്യയുടെ ഭാഗം. ഓസ്ട്രേലിയ 1975ൽ പൂർണ സ്വാതന്ത്ര്യം നൽകിയ പപ്പുവ ബ്രിട്ടീഷ് കോമൺവെൽത്തിൽ അംഗമാണ്. രാജ്ഞി നിയമിച്ച ഗവർണർ ജനറൽ ഉണ്ട്--സാർ റോബർട് ഡാഡേ. ജയിംസ് മാറാപ്പേയാണ് പ്രധാനമന്ത്രി.
മലകളും കാടുകളും നിറഞ്ഞ നാട്ടിൽ മരമാണ് ഒരു പ്രധാന വരുമാനം.ഉരുളൻ തടികളായിയായി കയറ്റുമതി ചെയ്യാൻ ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തിക്കുന്നു. വരുമാനത്തിൽ 72 ശതമാനം എണ്ണ, ചെമ്പു, സ്വർണം കയറ്റുമതിയിലൂടെയാണ്. കോളനിവാഴ്ച്ചക്കാലത്ത് വലിയ തെങ്ങുംതോട്ടങ്ങളും കൊപ്രാ കയറ്റുമതി വ്യവസായവും പൊടിപൊടിച്ചു നടന്നിരുന്നു. അതെല്ലാം അധോഗതിയിലായി. റബർ നന്നായി വളരും. ചിലയിടങ്ങളിലേ ഉള്ളു. കാപ്പി, കൊക്കോ, കപ്പ, കാച്ചിൽ, വാഴ എല്ലാമുണ്ട്.
പനമ്പൊടിയാണ് പ്രധാന ഭക്ഷണം. സെജോ എന്ന പനയുടെ നൂറു പൊടിച്ചെടുക്കുന്നതാണ്. വീടുകളിൽ ഉണ്ടാക്കും. വാങ്ങാനും കിട്ടും. കുറുക്കായോ അടയായോ കേക്ക് ആയോ കഴിക്കുന്നു. ചിലയിടങ്ങളി നെൽകൃഷിയുണ്ട്. ചോറും ഭക്ഷണമാണ്.
ഐത്താപ്പെക്ക് നീണ്ടുകിടക്കുന്ന മനോഹരമായ കടലോരമുണ്ട്. പക്ഷെ 1998 ജൂലൈ 17നു ഉണ്ടായ സുനാമി കടലോര ജീവിതത്തെ നാമാവശേഷമാക്കി. "നാല് ഇടവകകളിലെ 2000 പേർ മരിച്ചു. രണ്ടായിരത്തിലേറെ പേർക്ക് പരുക്ക് പറ്റി. 10,000ൽ പരം ഭവനരഹിതരായി. തീരത്തിന്റെ 14 കി നീളത്തിൽ ആഞ്ഞടിച്ച തിരമാലകൾ 23 കി മീ ഉള്ളിലേക്കു പടർന്നു കയറി 250 കി മീ അകലെ വരെ അലയൊലികൾ അനുഭവപ്പെട്ടു. കേരള, തമിഴ് നാട് തീരങ്ങളിൽ ആയിരങ്ങളെ കൊന്നൊ ടുക്കിയ സുനാമി ഉത്ഭവിച്ചത് അതേ മേഖലയിൽ നിന്നാണ്, 2004 ൽ," മാർ സിബി ഓർമ്മിപ്പിക്കുന്നു.
"ഗവർമെന്റും സഭയും ചേർന്ന് പുരധിവാസ പ്രവർത്തനങ്ങൾ നടത്തി.ഞാനന്ന് തൊട്ടടുത്തുള്ള വാനിമോയിൽ വൈദികൻ ആയിരുന്നു. ഗവർമെന്റും സഭയും കൈകോർത്ത് പുനധിവാസ പ്രവർത്തനങ്ങൾ നടത്തി. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങി. സ്കൂളുകളും ആതുരാലയങ്ങളും നടത്തുന്നത് സഭകൾ ആണ്. സർക്കാർ ശമ്പളം നൽകുന്നു", അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നിന്ന് എയർഏഷ്യയിൽ ക്വലാലംപൂർ വഴിയോ സിൽക്ക് എയറിൽ സിംഗപ്പൂർ വഴിയോ തലസ് സ്ഥാനമായ പോർട്ട് മോർസെബിയിൽ ഇറങ്ങാം. അവിടെ നിന്ന് അവരുടെ ന്യൂഗിനി വിമാനത്തിൽ ഒന്നരമണിക്കൂർ പറന്നു സാൻഡ്വാൻ പ്രവിശ്യയുടെ തലസ്ഥാനമായ വീവേക്കിൽ എത്താം. പിന്നെയാണ് പ്രശ് നം. 180 കിലോമീറ്ററേ ഉള്ളുവെങ്കിലും അഞ്ചു മണിക്കൂർ മുതൽ 15 മണിക്കൂർ വരെ എടുക്കും. കാരണം വഴിമോശം പുഴകളുണ്ട്. വൈദ്യിതി ഉണ്ട്. നെറ്റ് കണക്ഷനും. ഉൾപ്രദേശങ്ങളിൽ രണ്ടും ഇല്ല.
മാറു മറയ് ക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ഒരു കാലത്ത് കേരളത്തിൽ സമരം നടന്നതെങ്കിൽ മാറു മറയ് ക്കാതെ നടക്കുക പപ്പുവ ന്യൂഗിനിയയിൽ നാട്ടുനടപ്പായിരുന്നു. വിദ്യാഭ്യാസം കൊണ്ടും വിദേശികളോടുള്ള സഹവാസം കൊണ്ടും അവർ ആ ശീലം മറന്നു എങ്കിലും വിശേഷാവസരങ്ങളിൽ വിവസ്ത്രരായി പൂക്കളും ഇലകളും കൊണ്ട് ശരീരം അലങ്കരിച്ച് നൃത്തം നടത്തുന്നതു അവർക്കു ഹരമാണ്.
ആണ്ടോടാണ്ട് ഏതെങ്കിലും ദ്വീപിൽ നടത്താറുള്ള സൗത്ത് പസിഫിക് സംസ്ക്കാരികോത്സവങ്ങളിൽ മാറുമറയ്ക്കാത്ത പെൺകൊടിയുടെ ചിത്രം ഉൾപെടുത്തിയായിരിക്കും പരസ്യം തന്നെ. നൂറുകണക്കിന് വിദേശ ടൂറിസ്റ്റുകൾ ഈ ഉത്സവങ്ങൾക്ക് എത്താറുണ്ടെന്നു പതിറ്റാണ്ടു കാലം അവിടെ വൈദികനായിരുന്ന പാലാ മണലുങ്കൽ സ്വദേശി ഫാ. ജോസ് നെടുംതകിടി (80) പറയുന്നു.
പാപുവ ന്യൂഗിനി യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിക്കാൻ എത്തിയതായിരുന്നു തലശ്ശേരി രൂപതക്കാരനായ അദ്ദേഹം. അവിടത്തെ മെത്രാൻ ഇടപെട്ടു അഡ്മിഷൻ തരമാക്കി. പക്ഷെ തലശ്ശേരി രൂപതയിൽ നിന്ന് തിരികെപോരാൻ വിളി വന്നു. നാട്ടിൽ വന്നു ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചു. ഇപ്പോൾ കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിൽ വിശ്രമം.
പാപുവ ന്യൂഗിനിയെപറ്റി പഠിക്കുന്ന വേളയിൽ തൊട്ടടുത്ത് കിടക്കുന്ന ഓസ്ട്രേലിയയുടെ വടക്കൻ മുനമ്പിൽ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ പപ്പുവ സ്പെഷ്യലിസ്റ് ആയ പ്രൊഫ. ഗാരി റോബിൻസനെ പരിചയപ്പെടാൻ ഇടയായി. യൂണിവേഴ്സിറ്റിയുടെ മെൻസിസ് സ്കൂളിൽ സേവനം ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശിനി ഡോ. ആതിര രോഹിത് ആണ് പരിചയപെടുത്തിയത്.
രണ്ടു പേരും ആദിവാസികളെ അടുത്തറിയാവുന്നവർ. ഗാരി സഹപ്രവർത്തകരുമായി പപ്പുവയിൽ പോയി അവരുടെ ജീവിതശൈലികൾ ആഴത്തിൽ പഠിച്ചു. പുഷമേധാവിത്തമുള്ള സമൂഹം. സ്ത്രീകളെയും കുട്ടികളെയും അടിച്ചർത്തി ജീവിക്കുന്നത് അവരുടെ സഹജ സ്വഭാവം.
ക്യാമ്പുകളും ശിൽപശാലകളും സംഘടിപ്പിച്ചു ബോധവൽക്കരണം നടത്തിയതിന്റെ ഫലമായി ഹേമദണ്ഡനങ്ങൾ പരിഷ്കൃത സമൂഹങ്ങൾക്കു നിരക്കുന്നതല്ല എന്ന് പുരുഷൻമാരെ ബോധ്യ പ്പെടുത്താൻ കഴിഞ്ഞു എന്ന് യുണിവേഴ്സിറ്റ്ക്ക് സമപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആ പരിശ്രമങ്ങൾ തുടരണം.
യൂറോപ്പിൽ നാഗരികത എത്താൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു, എന്നാൽ പാപുവയിൽ ദശവത്സരങ്ങൾ കൊണ്ട് അത് സാധിച്ചുവെന്നു ചരിത്രം പറയുന്നു. കേരളത്തിൽ ഭാര്യമാരെ പീഡിപ്പിക്കുന്നവരെയും കുട്ടികളെ തല്ലുന്നവരെയും നിലക്ക് നിറുത്താൻ എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് പോലും ഇടപെടുന്നില്ല എന്നതാണ് സത്യം.