Image

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി

Published on 24 October, 2021
കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി

ബെംഗളൂരു:  ഇതരമതവിഭാഗത്തില്‍പ്പെട്ട യുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കര്‍ണാടകയില്‍ യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി. സിന്ധഗി താലൂക്കിലെ ബലാഗാനൂര്‍ സ്വദേശി രവി(34)യെയാണ് കാമുകിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ അമ്മാവനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പിതാവ് അടക്കമുള്ള മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.


വ്യാഴാഴ്ചയാണ് വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ രവിയെ കാണാതായത്. പിറ്റേദിവസം യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ, വെള്ളിയാഴ്ച രാവിലെ രവിയുടെ കാമുകിയും പോലീസിനെ വിവരമറിയിച്ചു. തന്റെ കാമുകന്റെ ജീവന്‍ അപകടത്തിലാണെന്നും ബന്ധുക്കള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയേക്കുമെന്നും രക്ഷിക്കണമെന്നുമാണ് 24-കാരി വിജയപുരയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് പോലീസ് വ്യാപകമായ അന്വേഷണം നടത്തുകയും യുവതിയുടെ അമ്മാവനെയും ഇളയ സഹോദരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് യുവാവിനെ കൊന്ന് കുളത്തില്‍ തള്ളിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ കുളത്തില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. 

കൊല്ലപ്പെട്ട രവിയും യുവതിയും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ രവിയുമായുള്ള പ്രണയത്തെ എതിര്‍ത്തിരുന്നു. ബന്ധം ഉപേക്ഷിക്കാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.


ദിവസങ്ങള്‍ക്ക് മുമ്പും കര്‍ണാടകയില്‍ ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെല്‍ഗാവിയിലെ 24 വയസ്സുകാരനെയാണ് കാമുകിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം റെയില്‍വേപാളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതരമതക്കാരനുമായുള്ള പ്രണയമായിരുന്നു കൊലപാതകത്തിന് കാരണം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക