Image

അനുപമയുടെ കഥയില്‍ നീതി ലഭിക്കേണ്ടതാര്‍ക്ക് ? നീറിയുരുകുന്നവര്‍ ആരൊക്കെ ?

ജോബിന്‍സ് Published on 25 October, 2021
അനുപമയുടെ കഥയില്‍ നീതി ലഭിക്കേണ്ടതാര്‍ക്ക് ? നീറിയുരുകുന്നവര്‍ ആരൊക്കെ ?

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ അനുപമയും അവരുടെ ഒരു വയസ്സ് മാത്രമുള്ള കുഞ്ഞുമാണ് ഇന്ന് കേരളത്തിന്റെ മുന്നിലെ ചര്‍ച്ചാ വിഷയം. ചിത്രത്തിലുള്ളത് അനുപമയും കുഞ്ഞും മാത്രമാണ് കുഞ്ഞെവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു വര്‍ഷം മുമ്പ് അതായത് 2020 ഒക്ടോബര്‍ 19 ന് അനുപമ പ്രസവിച്ച കുഞ്ഞിനെ വീട്ടുകാര്‍ തന്നെ അനുപമയില്‍ നിന്നും പിടിച്ചു വാങ്ങിയെന്നും തിരികെ നല്‍കാതെ അനുപമയുടെ അനുവാദമില്ലാതെ മറ്റാര്‍ക്കോ ദത്തു നല്‍കിയെന്നുമാണ് പരാതി. കുഞ്ഞിനെ തിരികെ വേണമെന്നാണ് അനുപമയുടേയും കുഞ്ഞിന്റെ അച്ഛന്‍ അജിത്തിന്റേയും സംയുക്തമായ ആവശ്യം. 

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ്. കുഞ്ഞ് ജനിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ കേരളീയ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നത്. ഒരു പ്രമുഖ മലയാളം ചാനലിലൂടെയാണ് ഈ വിഷയം പുറം ലോകം അറിയുന്നത്.  അനുപമയുടെ കുടുംബം ഒരുന്നത സിപിഎം കുടുംബം ആണ് എന്നതാണ് അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നതിലുപരി മാധ്യമങ്ങളെ ഈ വിഷയത്തിലേയ്ക്കാര്‍ഷിക്കുന്നത്. തങ്ങള്‍ നല്‍കിയ വാര്‍ത്തയ്ക്ക് ചാനല്‍ കൃത്യമായി ഫോളോ അപ്പ് നടത്തുന്നു എന്നാണ് ഈ വിഷയം പൊലിമ മങ്ങാതെ ചര്‍ച്ചയായി നില്‍ക്കാന്‍ കാരണവും. 

അനുപമ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ്. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയും ആയിരുന്നു. അജിത്ത് ഡിഐഎഫ്‌ഐ മേഖാല കമ്മിറ്റി അംഗമായിരുന്നു അജിത്തിന്റെ ആദ്യഭാര്യ നസിയയും ഈ കമ്മറ്റിയില്‍ ഉണ്ടായിരുന്നു. 2020 ലാണ് അനുപമ എസ്. ചന്ദ്രന്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയില്‍ എത്തുന്നത്. ഇതോടെ അജിത്തും അനുപമയും തമ്മില്‍ അടുത്തു. ഞങ്ങള്‍ സഹോദരിസഹോദരന്‍മാരെപ്പോലെയാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ഇതിനാല്‍ നസിയയും ആദ്യം എതിര്‍ത്തില്ല. 

നസിയ അജിത്തിന്റെ കൂട്ടുകാരന്റെ ഭാര്യയായിരുന്നുവെന്നും ഇതിനിടെ അജിത്തുമായി ഇഷ്ടത്തിലായി ഇറങ്ങി വന്നതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

ഇതിനിടെയാണ് അജിത്തില്‍ നിന്നും അനുപമ ഗര്‍ഭിണിയാകുന്നതും സംഭവം വീട്ടിലറിയുന്നതും. വീട്ടില്‍ മൂത്ത സഹോദരി വിവാഹ പ്രായമെത്തി നില്‍ക്കുമ്പോഴായിരുന്നു അനുപമ വിവാഹം കഴിക്കാതെ ഗര്‍ഭിണിയാകുന്നത്. വീട്ടുകാര്‍ തന്റെ കുഞ്ഞിനെ നശിപ്പിക്കാന്‍ നോക്കിയെന്നും അനുപമ പറയുന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് അനുപമ കുഞ്ഞിന് ജന്‍മം നല്‍കി. 

കുഞ്ഞ് ജനിച്ചപ്പോള്‍ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുഞ്ഞിനെ തിരികെ നല്‍കാം എന്ന് പറഞ്ഞ് മാതാപിതാക്കള്‍ കുട്ടിയെ എടുത്തുത്തുകൊണ്ട് പോയെന്നും എന്നാല്‍ ഇതിനുശേഷവും തിരികെ നല്‍കാതെ വന്നതോടെയാണ് താന്‍ പരാതിപ്പെട്ടതെന്നും അനുപമ പറയുന്നു. ഇതിനിടയില്‍ തന്നെ ഭീഷണിപ്പെടുത്തി ബലമായി പലരേഖകളിലും ഒപ്പിടുവിച്ചുവെന്നും അനുപമ പറയുന്നു. 

ഇക്കഴിഞ്ഞ ഏപ്രീല്‍ 19 ന് അതായത് കുഞ്ഞിന് ആറുമാസം പ്രായമായപ്പോള്‍ ആണ് അനുപമ ഈ വിഷയത്തില്‍ പരാതി നല്‍കുന്നത്. പരാതി ആദ്യം പേരൂര്‍ക്കട പോലീസിനും തുടര്‍ന്ന് ഡിജിപിയ്ക്കും നല്‍കി ഇവര്‍ കണ്ട ഭാവം കണിച്ചില്ലെന്നതാണ് ഇതിലെ രാഷ്ട്രീയം. അനുപമയുടെ കുടുംബത്തിന്റെ ഉന്നത സിപിഎം ബന്ധം ഇതിനൊരു കാരണമായെന്നും കരുതാം. 

സംസ്ഥാന ശിശുക്ഷേമ  സമിതിയിലും അനുപമ പരാതി നല്‍കി. ഫോണ്‍ കോളിലൂടെ ഇവര്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല. അനുപമ ഈ ഈ പരാതി നല്‍കുന്ന സമയത്ത് കുഞ്ഞ് ദത്ത് പോയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതിനാല്‍ തന്നെ ഈ സമയത്ത് പരാതിയ്ക്ക് വേണ്ട പരിഗണന നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ കുഞ്ഞിനെ അനുപമയ്ക്ക് തന്നെ കിട്ടുമായിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ഇതുണ്ടായില്ല. 

പാര്‍ട്ടി തലത്തില്‍ മുഖ്യമന്ത്രിയടക്കം എല്ലാ നേതാക്കന്‍മാര്‍ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലായിരുന്നു. ഒരു ചാനലിലൂടെ അനുപമ വിഷയം പുറം ലോകത്തെ അറിയിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസിനും വനിതാ ശിശുക്ഷേമ സമിതിക്കും ഉത്തരം മുട്ടി. 

കുട്ടിയെ അനുപമയില്‍ നിന്നും അടര്‍ത്തിയെടുത്ത വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.ു മാത്രമല്ല ദത്ത് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടുമെന്നതിന്റെ സൂചനകള്‍ തന്നെയാണ് ലഭിക്കുന്നത്. ഇതിനിടയില്‍ അനുപമ സെക്രട്ടേരിയറ്റ് പടിക്കല്‍ ഒരു ദിവസം നിരാഹാരമിരിക്കുകയും ചെയ്തു. ഇത് വാര്‍ത്ത പുറത്ത് കൊണ്ട് വന്ന ചാനല്‍ സ്‌പോണ്‍സേര്‍ഡ് സമരമായിരുന്നുവെന്നും ആക്ഷേപമുണ്ട്.  മുമ്പ് അനുപമയെ എതിര്‍ത്തിരുന്ന പാര്‍ട്ടി പോലും ഇപ്പോള്‍ അനുപമയ്‌ക്കൊപ്പമാണെന്ന് പറഞ്ഞുകഴിഞ്ഞു. പെറ്റമ്മയുടെ എതിര്‍പ്പുള്ളപ്പോള്‍ കുഞ്ഞിനെ ദത്ത് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല എന്നതും അനുപമയ്ക്ക് കരുത്താകുന്നു 

സോഷ്യല്‍ മീഡിയയിലും കേരളത്തിന്റെ പൊതുസമൂഹത്തിലും ഈ വിഷയം ഇതിന്റെ വിത്യസ്ത കോണുകളിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മാധ്യമങ്ങളില്‍ അനുപമയെ പരിധിയലധികം മഹത്വവല്‍ക്കരിക്കുന്നതിനാല്‍ ഭൂരിപക്ഷം അനുപമയ്‌ക്കൊപ്പമാണ്. എന്നാല്‍ കുഞ്ഞിനെ പെറ്റമ്മയില്‍ നിന്നും വേര്‍തിരിക്കാന്‍ എന്തുകാരണത്തിന്റെ പേരിലാണെങ്കിലും ആര്‍ക്കും അവകാശമില്ലെന്നതും ഏങ്ങനെ ഉണ്ടായ കുട്ടിയാണെങ്കിലും ആ കുഞ്ഞിനോട് പെറ്റമ്മയ്ക്കുള്ള സ്‌നേഹം ഈ ലോകത്ത് മറ്റെന്തിനേക്കാളും വലുതാണെന്നതിനാലും ഈ ആവശ്യം തീര്‍ത്തും ന്യായമാണ്. കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കുക തന്നെ വേണം . കാരണം ആ കുഞ്ഞ് അതിന്റെ പെറ്റമ്മയ്‌ക്കൊപ്പം സ്‌നേഹവാത്സല്ല്യങ്ങളേറ്റ് വളരട്ടെ അതാണല്ലോ പ്രകൃതി നിയമവും. 

കുഞ്ഞിനെ അനുപമയില്‍ നിന്നകറ്റിയവര്‍ക്ക് അത് അഭിമാന പ്രശ്‌നത്തിന്റെ പേരിലായാല്‍ പോലും അനുപമയുടെ സ്വന്തം അച്ഛനുമമ്മയുമായാല്‍ പോലും ശിക്ഷ കിട്ടണം, കുഞ്ഞിനെ അനധികൃതമായി ദത്തു നല്‍കിയ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ കാട്ടിയ നെറികേടിന് മറുപടി പറയുകയും ശിക്ഷ ഏറ്റു വാങ്ങുകയും വേണം. 

എന്നാല്‍ അനുപമ മറ്റൊരു ഭാര്യയുള്ള യുവാവിനെ പ്രണയച്ചതിലെ ധാര്‍മ്മീകതും കേരള സമൂഹം ചോദ്യം ചെയ്യുന്നുണ്ട്. അനാഥയായത് ആ ഭാര്യയും കൂടിയാണ്. അജിത്തില്‍ നിന്നും ആദ്യഭാര്യ നസിയയെ അകറ്റാനും പ്രകോപിപ്പിക്കാനുമായി അനുപമ അജിത്തിനൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ വരെ നസിയയ്്ക്ക് അയച്ചു നല്‍കിയിട്ടുണ്ടെന്നാണ് നസിയ വെളിപ്പെടുത്തിയത്. ഇവിടെ അനുപമയും തെറ്റുകാരിയല്ലേ ?

അനുമപ ഇന്ന് സ്വന്തം കുഞ്ഞിനുവേണ്ടി ഒടുമ്പോള്‍ ഇന്നലെകളില്‍ അനുപമയെന്ന കുഞ്ഞിനെ വളര്‍ത്തിയ മാതാപിതാക്കളാണ് ഇനി കോടതി കയറേണ്ടതെന്നതും മറ്റൊരു കാര്യം. ഇനി അജിത്തിലേയ്ക്ക് വന്നാല്‍ ആദ്യം തന്റെ കൂട്ടുകാരന്റെ ഭാര്യയെ പ്രണയിച്ചു വിവാഹം കഴിച്ചു അതിനുശേഷമാണ് അനുപമയെ കാണുന്നതും ആദ്യ ഭാര്യയെ ഉപേക്ഷിക്കുന്നതും. 

അനുപമ ഗര്‍ഭിണിയായ സമയത്തെങ്കിലും അനുപമയെ വിളിച്ചിറക്കി ഒന്നിച്ചു ജീവിക്കാനും ആ കുഞ്ഞിന്റെ അച്ഛനാകാനും അജിത് ധൈര്യം കാട്ടിയിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അനുപയുടെ കുഞ്ഞിനെ വീട്ടുകാര്‍ മാറ്റിയപ്പോള്‍ അനുപമ ഒഴിവായി എന്നു വിചാരിച്ച് അജിത്ത് സന്തോഷിച്ചിട്ടുണ്ടാകണം. ഇന്ന് അജിത്തൊഴുക്കുന്ന മുതലക്കണ്ണീരിന് യാതൊരു അര്‍ത്ഥവുമില്ലെന്ന് വ്യക്തം. 

ഇനി ഇപ്പോള്‍ ഇവിടെയാരും ചര്‍ച്ച ചെയ്യാത്ത രണ്ടു പേരുണ്ട് അനുപമയുടെ കുഞ്ഞിനെ പിന്നാമ്പുറ കഥകളറിയാതെ താത്ക്കാലികമായി ദത്തെടുത്ത് സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്ന ആന്ധ്ര സ്വദേശികളായ ദമ്പതികള്‍. സ്ഥിരമായി ദത്തെടുക്കാനുള്ള നടപടികള്‍പുരോഗമിക്കുകയാണ്. 

നാളെ അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുമ്പോള്‍ പറിച്ചെടുക്കേണ്ടത് അ ദമ്പതികളുടെ ചങ്കാണ്. അവരെ ഈ അവസ്ഥയില്‍ എത്തിച്ചത് നിയമവിരുദ്ധ ദത്തിന് കൂട്ടു നിന്ന ഇവിടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളാണ്. 

ഇക്കാര്യത്തില്‍ അനുപമയ്ക്ക് നീതി ലഭിക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ നിരവധിയാണ്. പക്ഷെ അതിനെല്ലാം മുകളിലാണ് അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹം. പാര്‍ട്ടി സ്വാധീനമുണ്ടെങ്കില്‍ എന്തും നടക്കും എന്നും ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. അനുപമയുടെ പങ്കാളി അജിത്ത് ഇവിടെ നിതിമാന്‍ ചമയുകയോ അല്ലെങ്കില്‍ അനാവശ്യമായി മഹത്വവല്‍ക്കരിക്കപ്പെടുകയോ ആണ്. ആദ്യ ഭാര്യയുമായി ഇപ്പോഴും അനുപമ അറിയാതെ ചാറ്റിംഗ് നടത്തിയിരുന്ന ഇയാള്‍ നാളെ അനുപമയേയും കുഞ്ഞിനേയും ഉപേക്ഷിക്കില്ലെന്ന് എന്താണുറപ്പ്. 

ഈ കഥകളൊന്നുമറിയതെ ആ നിഷ്‌ക്കളങ്ക മലാഖ കുഞ്ഞ് മറ്റെവിടെയൊ തന്റെ ചിരിയുടേയും കളിയുടേയും ലോകത്താണ്. 

നിരവധി അനവധി അവിഹിതങ്ങളും കുടംബത്തകര്‍ച്ചകളും ചതികളും സമാസമം ചേര്‍ത്തൊരുക്കുന്ന മലയാളം സീരിയലുകളെ വെല്ലുന്ന ഒരു സംഭവ കഥായാണ് സത്യത്തില്‍ അനുപമ വിഷയം. എന്നാല്‍ കേരളത്തിലെ പ്രളയ ദുരന്തത്തിലകപ്പെട്ടവര്‍ക്കു പോലും നല്‍കാത്ത് പ്രാധാന്യം നല്‍കി പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ന്യൂസ് ചാനലുകള്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക