കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദ് ചൊവ്വാഴ്ച ചരിത്രത്തിൽ ഇടം നേടി. ഇന്ത്യൻ-കനേഡിയൻ ഹർജിത് സജ്ജനെ മാറ്റി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ പുതിയ കാബിനറ്റിൽ പ്രതിരോധ മന്ത്രിയായി അവരെ നിയമിച്ചു.
സജ്ജൻ പുതിയ അന്താരാഷ്ട്ര കാര്യ മന്ത്രിയാകും. കനേഡിയൻ മിലിട്ടറിയിലെ ലൈംഗികാരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സജ്ജനെ ഫലത്തിൽ തരംതാഴ്ത്ത്തുകയായിരുന്നു
മറ്റൊരു ഇൻഡോ-കനേഡിയൻ വനിത, 32-കാരിയായ ബ്രാംപ്ടൺ വെസ്റ്റിൽ നിന്നുള്ള എംപി കമൽ ഖേരയും മിനിസ്റ്റർ ഫോർ സീനിയർസ് ആയി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ട്രൂഡോ കാബിനറ്റിലെ ഇൻഡോ-കനേഡിയൻ വനിതാ മന്ത്രിമാരുടെ എണ്ണം മൂന്നായി.
ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ, യൂത്ത് മന്ത്രി ആയിരുന്ന ഇൻഡോ-കനേഡിയൻ വനിതാ മന്ത്രി ബർദിഷ് ചാഗറിനെ ഇത്തവണ കാബിനറ്റിൽ ഉൾപ്പെടുത്തിയില്ല..
കാബിനറ്റിൽ ആറ് വനിതാ മന്ത്രിമാരുണ്ട്.
പകർച്ചവ്യാധിയുടെ സമയത്തെ മികച്ച പ്രവർത്തനമാണ് അനിത ആനന്ദിനും കമൽ ഖേരയ്ക്കും ഗുണമായത്
സംഭരണ മന്ത്രി എന്ന നിലയിൽ ആനന്ദും മന്ത്രി ആയിരുന്നിട്ടും ഒരു രജിസ്റ്റർഡി നഴ്‌സ് എന്ന നിലയിൽ പ്രവർത്തിക്കാൻ ഇറങ്ങിയ ഖേരയും ഏറെ പ്രശംസിക്കപ്പെട്ടു. 2015 മുതൽ മൂന്ന് തവണ എംപിയായ ഖേര ആരോഗ്യ, അന്താരാഷ്ട്ര വ്യാപാര മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മെഡിക്കൽ പ്രൊഫഷണലുകളായിരുന്ന ഇന്ത്യൻ മാതാപിതാക്കളുടെ മകളായി 1967-ൽ നോവ സ്കോട്ടിയയിലാണ് അനിത ആനന്ദ് ജനിച്ചത്. അമ്മ സരോജ് ഡി.റാം പഞ്ചാബിൽ നിന്നാണ് വന്നത്. അച്ഛൻ തമിഴ്നാട് സ്വദേശി എസ്.വി. ആനന്ദ്.
ടൊറന്റോ സർവകലാശാലയിൽ നിയമ പ്രൊഫസറായിരുന്ന അനിത, ഓക്ക്‌വില്ലിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2019-ൽ പ്രധാനമന്ത്രി അവരെ പൊതുസേവന, സംഭരണ മന്ത്രിയായി നിയമിക്കുകയായിരുന്നു.
എയർ ഇന്ത്യ വിമാനം ബോംബ് വച്ച തകർത്തതിനെപ്പറ്റിയുള്ള അന്വേഷണ കമ്മീഷനെ അനിത ഏറെ സഹായിച്ചു. 1985 ജൂൺ 23-ന് എയർ ഇന്ത്യ കനിഷ്‌ക ഫ്‌ളൈറ്റ് തകർന്നപ്പോൾ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെടുകയായിരുന്നു.
1984-ൽ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന സൈനിക നടപടിക്ക് പ്രതികാരം ചെയ്യാൻ വാൻകൂവർ ആസ്ഥാനമായുള്ള ഖാലിസ്ഥാനികളാണ് വിമാനത്തിൽ ബോംബ് വച്ചത്.
അനിത ആനന്ദിന് മുമ്പ്, കാനഡയിലെ ഏക വനിതാ പ്രതിരോധ മന്ത്രി മുൻ പ്രധാനമന്ത്രി കിം കാംബെൽ ആയിരുന്നു, 1993 ജനുവരി 4 മുതൽ ജൂൺ 25 വരെ ആറ് മാസക്കാലം അവർ ആ സ്ഥാനം വഹിച്ചു .