കുഞ്ഞായിരിക്കുമ്പോഴവൾ ,
പനിനീർ ഇതളുകൾ പോൽ നിർമലം .
അമ്മതൻ ചൂടേറ്റ്,
അച്ഛന്റെ തണലിൽ
സുഖ നിദ്രയിലാണ്ടവൾ.
ബാല്യത്തിലോ
പാറിപ്പറക്കും ശലഭമാണവൾ .
ചിരിച്ച് കൊണ്ട് ഒട്ടും
നോവിക്കാതെയവർ
തലോടവെ
കൗമാരത്തിലവളൊരു
രാജകുമാരി തന്നെ ,
ഊണിലും ഉറക്കത്തിലും
പരിചാരകരായി അവർ കൂടെത്തന്നെ .
നാഥൻ്റെ കൽപനയാൽ ഒട്ടും നോവിക്കാതെ
വേരോടെ പിഴുതെടുത്തവർ
മറ്റൊരിടത്ത് പറിച്ചുനട്ടു.
പുതുമണ്ണിലവൾ പൂത്തുലയട്ടെ എന്നാശിച്ചവർ
തിരികെനടന്നു.
ആ മണ്ണിലവൾ
പ്രണയത്തിൻ ചൂടേറ്റ്.
സ്നേഹത്തിൻ തണലേറ്റ്
ഉണർവ്വോടെ നിന്നു.
നാളുകൾ നീങ്ങവേ
പുതുനാമ്പവളിൽ
തളിർത്തു വളർന്നു
പൂത്തുലഞ്ഞവൾ നൃത്തമാടി.
അമ്മയായവൾ പൂർണ്ണയായ്
കണ്ണടയുംവരെ അവളുമൊരു കാവലാളായ്....