അന്നൊരുനാൾ ഏകാന്തതയിൽ ഉമ്മറത്തിണ്ണയിൽ കാതോർത്തിരുന്നവൻ
നിറസന്ധ്യയുടെ ദീപാലങ്കാരത്തിൽ
ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്ന തൻ
പ്രിയയുടെ കുപ്പിവള കിലുക്കത്തിനും
കാൽ പെരുമാറ്റത്തിനുമായ് കാതോർത്തിരുന്നവൻ
രാവേറെയായപ്പോൾ ചന്ദ്രനും,
താരകങ്ങളും വാനിൽ വെള്ളി വെളിച്ചം
വിതറയപ്പോഴും പ്രിയതൻ വരവിനെ പ്രതീക്ഷിച്ചയവനിൽ വേദനാത്മകമാം സംഭവത്തിൻ കഥയറിയവേ
ഏറെ നേരം നടുങ്ങിയെങ്കിലും
ആരാണവളെ നടക്കും ഇടവഴിയിൽവെച്ച്
അപായപ്പെടുത്തിയതെന്നവൻ ഓർക്കവേ
ദുഃഖത്തിൻ കരം ഗ്രഹിച്ചവൻ മമപ്രിയയുടെ
പ്രഹരമേറ്റ് ക്ഷതമേറ്റ് നിശ്ചലമായ മേനിയെ
ഒരു നോക്കു കാണുവാനായി
നടന്നു നീങ്ങിയ പാതയിലെല്ലാം
അവൾ തൻ കൈയിൽ കിലുങ്ങും
കുപ്പിവളകളുടെ ചിതറിയ ചീളുകളായിരുന്നില്ലേ ദർശിച്ചത്
സായംസന്ധ്യയുടെ അരുണിമയിൽ കൊഞ്ചിച്ചിരിച്ചും,
കിലുകിലുങ്ങനെ വളകൾ പുറപ്പെടുവിക്കുന്ന ശബ്ദം കണക്കേ സംസാരിച്ചും നടന്നവൾ വിജനമായ പാതയിൽ
ഏതോ നരാധമനാൽ ക്രൂരമാം ഹോമിക്കപ്പെട്ടില്ലേ
ഈ ലോകത്തുമീകാലത്തും
ഇനിയുള്ള ജീവിതത്തിലും സമൂഹത്തിലും
ക്രൂരതകൾ നാൾക്കുനാൾ വർദ്ധിക്കുകയേയുള്ളൂ...