പ്രസിഡന്റ് ട്രൂമാന്‍ 1946 ല്‍ പറഞ്ഞതു 'ഈ വര്‍ഷം തീരുമാനങ്ങളുടെ വര്‍ഷം ആയിരിക്കും' എന്നാണ്. പ്രസിഡന്റ് ട്രമ്പ് പറഞ്ഞത് 2020 തന്റെ ജീവിതത്തിലെ 'വലിയ തീരുമാനങ്ങള്‍ എടുക്കുന്ന വര്‍ഷം ആയിരിക്കും' എന്നാണ്. ലോകം തന്നെ വലിയ തീരുമാനങ്ങള്‍ എടുത്ത വര്‍ഷം ആയിരുന്നു 2020. ഒരു മഹാമാരിയുടെ കടന്നുവരവോടുകൂടി ലോകത്തിന് ഒരു വലിയ സെറ്റ്-ബാക്ക് നേരിടേണ്ടിവന്നിരിക്കുകയാണ്. ഇന്നും ഈ മഹാമാരിയെ ഫലപ്രദമായി എങ്ങിനെ നേരിടാമെന്നു ലോകം ഉറ്റുനോക്കുന്നതായ ഒരു കാലഘട്ടം !
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകമനുഷ്യന്‍ ജീവിതത്തെ അല്പം ഗൗരവമായെടുത്തു മുമ്പോട്ടുപോയി. ദിനംപ്രതി ജിമ്മില്‍ പോവുന്നു, വളരെ ശ്രമകരമായ വ്യായാമങ്ങള്‍ ചെയ്യുന്നു, വിരുന്നുമേശകളില്‍ നിരത്തിവച്ചിരിക്കുന്ന വിഭവസമൃദ്ധമായ സ്വാദുഭോജനങ്ങള്‍ കണ്ടിട്ടും മനസില്ലാമനസ്സോടെ കണ്ടില്ലെന്നും നടിച്ചു തീന്‍മേശയുടെ ഒരുകോണില്‍ വച്ചിരിക്കുന്ന പച്ചിലയും, പച്ചവെള്ളവും കഴിച്ചു ഒരു കുറ്റബോധത്തോടെ സായൂജ്യം അടയുന്നു. എന്തിന് ? ഒരു പത്തുവര്‍ഷം കൂടെ, ഒരു മുപ്പതുവര്‍ഷം കൂടെ അല്ല ഒരു അന്‍പതുവര്‍ഷം കൂടെ ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍. ഇന്നു പതിനാലുദിവസത്തെ കോറന്റീനു ശേഷം ജീവിച്ചിരിക്കുമോ എന്നു ഉറ്റുനോക്കുന്ന ഒരു ലോകമാണു നമ്മുടെ മുന്നില്‍. ചൈനയിലെ ആലിബാബ സംരംഭത്തിന്റെ ഉടമയും, സഹസ്രകോടീശ്വരനുമായ ജാക്ക് മാ പറയുന്നതു പതിനാലു ദിവസമല്ല, ഇന്നത്തേടം കഴിഞ്ഞു ജീവിച്ചിരിക്കുമോ എന്നുള്ളതാണു പരമപ്രധാനമായ കാര്യമെന്ന്.
ഇന്നിപ്പോള്‍ ഒരു ലോകമഹായുദ്ധം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ശത്രു ആരെന്നു ചോദിച്ചാല്‍ വേറാരുമല്ല നഗ്നനേത്രങ്ങള്‍ക്കു അദൃശ്യനായ, ഹൈറെസലൂഷന്‍ മൈക്രോസ്‌കോപ്പില്‍ കൂടെമാത്രം കാണാനാവുന്ന വെറും ഒരു 'സിന്തറ്റിക് വൈറസ് ' - പേര് കോവിഡ്-19, കുടുംബം - വൈറസ് ഫാമിലി, ജന്മദേശം - വൂഹാന്‍, ചൈന, പ്രായം - രണ്ടുവയസ്, ചൈനീസ് പൗരനെങ്കിലും ആഗോള പൗരത്വമുള്ളവന്‍.
ഈ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ലോകശക്തിയായ അമേരിക്ക മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ രണ്ടുവര്‍ഷക്കാലമായി ഭഗീരഥപ്രയക്‌നത്തിലാണ്. ഇന്നു കോവിഡാണു താരം ! വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഒന്നു പറയുന്നു, സി.ഡി.സി മറ്റൊന്നുപറയുന്നു. ആരോഗ്യരംഗത്തെ വാച്ച് ഡോഗായ ഡോ. ഫൗച്ചി പരസ്പര വിരുദ്ധമായി ഓരോ ദിവസവും ടി.വി യുടെ മുമ്പില്‍ നിന്നുകൊണ്ടു മാറ്റി, മാറ്റി പറയുന്നു. ആരെയാണു വിശ്വസിക്കേണ്ടതു? ലോകം മുഴുവന്‍ എല്ലാറ്റിന്റെയും 'അവസാനവാക്കായ' അമേരിക്കയിലേയ്ക്ക് കണ്ണുംനട്ടിരിക്കുന്നു. ഫേയ്ക്കു ന്യൂസുകാര്‍ ഓരോ ദിവസവും യാഥാര്‍ത്ഥ്യത്തിന്റെ കണികപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത വാര്‍ത്തകള്‍ കൂടുതല്‍ റേറ്റിംഗ് ലഭിക്കാന്‍ പുറത്തുവിടുന്നു. ഇന്നുവരെയും കോവിഡിനെപ്പറ്റി വേണ്ടത്ര ഗ്രാഹ്യമില്ലാതെ വൈദ്യശാസ്ത്രലോകം പകച്ചു നില്‍ക്കുന്നു.
ജനം പരിഭ്രാന്തരായപ്പോള്‍ ഗവണ്‍മെന്റും മറ്റ് അധികാരികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു, വലിയ പഠനങ്ങളോ, ഗവേഷണങ്ങളോ വേണ്ടപോലെ നടത്താത്ത ഒരു പ്രത്യേകതരം വാക്‌സിന്‍ - എം.ആര്‍.എന്‍.എ (ങഞചഅ) ഒറ്റ മൂലിയായി ഒരു താത്കാലിക അപ്രൂവല്‍ നടത്തി മാര്‍ക്കറ്റിലിറക്കി. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന എം.ആര്‍.എന്‍.ഏ വാക്‌സിന്‍ ടെക്‌നോളജി കണ്ടുപിടിച്ച ഡോ. റോബേര്‍ട്ട് മലോണ്‍ പറയുന്നതു നൂറുശതമാനം കുത്തിവയ്പ്പു നടത്തിയാലും കോവിഡിന്റെ വ്യാപനം പരിപൂര്‍ണ്ണമായും തടയാന്‍ പറ്റില്ല എന്നാണ.് അപ്പോള്‍ എല്ലാവര്‍ഷവും വരുന്ന വൈറസ് പനികളുടെ കൂട്ടത്തില്‍ ഈ കോവിഡും ഒരു സ്ഥിരാംഗത്വം എടുത്തിരിക്കുന്നു എന്നര്‍ത്ഥം.
ഇന്നുലോകം മുഴുവന്‍ ഒരു പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. അപ്പോള്‍ അതില്‍ വസിക്കുന്ന മനുഷ്യര്‍ ഗിനി പിഗുകളും ! ഈ ഗിനിപിഗുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു മെറ്റാ-അനാലിസിസ് (ലഭ്യമായാല്‍ ?) കഴിഞ്ഞിട്ടുവേണം ഈ വാക്‌സീന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയും ദൂരവ്യാപകമായ ദൂഷ്യപാര്‍ശ്വഫലങ്ങളും അറിയാന്‍. അമേരിക്കയിലെ ഈ വാക്‌സീന്‍ റെജിമെന്നിന്റെ മറുവശം, അതായത് അഡ്‌വേഴ്‌സ് ഇഫക്റ്റിനെപ്പറ്റി അവിടെയും ഇവിടെയുമായി കേള്‍ക്കുന്നതല്ലാതെ ഒരു പൂര്‍ണ്ണവിവരം പുറത്തുവിട്ടിട്ടില്ല, മാദ്ധ്യമങ്ങള്‍ പറയുന്നുമില്ല. കുത്തിവയ്പ്പിന്റെ അനന്തരഫലമായി മരിച്ചവരുടെ സംഖ്യയും വളരെയാണ്. അതറിയണമെങ്കില്‍ യു.കെ റിപ്പോര്‍ട്ടോ, ഇസ്രായേലി റിപ്പോര്‍ട്ടോ തേടി പോകേണ്ടിവരും. മരണഭയം തലയ്ക്കു പിടിച്ചിരിക്കുന്ന മനുഷ്യന്‍ മുങ്ങിച്ചാവുന്നവന്‍ കച്ചിത്തുരുമ്പില്‍ കയറി പിടിക്കും പോലെ അടിയന്തിര അനുമതി മാത്രം ലഭിച്ച ഈ കുത്തിവയ്പ്പിനു കൈ നീട്ടിക്കൊടുത്തു. ഒരു ദീര്‍ഘകാല ഗവേഷണമോ, പഠനമോ ഒന്നും ഇന്നു പ്രശ്‌നമല്ല. പണ്ടത്തെ വക്കീല്‍ നോട്ടീസോ, സൂയിംഗോ ഒന്നും കമ്പനികള്‍ക്കു പ്രശ്‌നമല്ല. ബില്യന്‍സ് ഡോളര്‍ കൊടുത്തു യു.എസ് ഗവണ്‍മെന്റാണല്ലോ ഇതു കരസ്ഥമാക്കിയത് ?
ഒരു ഡ്രഗ്ഗോ, വാക്‌സിനോ പുറത്തിറക്കുന്നതിനു മുമ്പ് അനേക വര്‍ഷത്തെ ഗവേഷണ പഠനം നടത്തിയതിനു ശേഷമാണു ഗവണ്‍മെന്റ് അപ്രൂവല്‍ കൊടുക്കുന്നതെന്നു ഫാര്‍മാ ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങള്‍ ജോലിചെയ്യുമ്പോള്‍ കേട്ടിരുന്നു. ചിലസാഹചര്യങ്ങളില്‍ സംഗതികളുടെ ഗൗരവം മനസ്സിലാക്കി, ചില മരുന്നുകള്‍ അപായപ്പെടുത്തുന്നതാണെങ്കില്‍ തന്നെ യും രോഗപ്രതിരോധശേഷി (പ്രഹരശക്തി) കൂടുതലായതിനാലും അത്ര ഉപയോഗസൗഹൃദമല്ലാത്ത ഡ്രഗ്ഗാണെന്നറിയാമെങ്കിലും 'ബെനിഫിറ്റ് ഔട്ട് വേ ദ റിസ്‌ക്' എന്ന ലേബലില്‍ താത്കാലിക പരിഹാരം മാത്രം മുന്നില്‍കണ്ടുകൊണ്ടു അപ്രൂവല്‍ കൊടുക്കാറുണ്ട്. ആ ഒരു സാഹചര്യത്തിലാണല്ലോ ഒരു പാന്‍ഡമിക്കിനെ 'നിയന്ത്രിക്കാന്‍' ഇപ്പോഴത്തെ വാക്‌സിനും അനുമതി കൊടുത്തത് ? അപ്പോള്‍ പണസമ്പാദനപ്രീയരായ ഫാര്‍മ കമ്പനികള്‍ അധിക ചിലവുകളൊന്നുമില്ലാതെ അതായത് മൃഗങ്ങളിലും, മനുഷ്യരിലും പഴയതുപോലെ വര്‍ഷങ്ങളോളം പഠനങ്ങള്‍ നടത്താതെ ആര്‍ക്കും സൂ ചെയ്യാന്‍ പറ്റാത്ത ഒരു കണ്ടീഷനില്‍ ഉപയോഗ സൗഹൃദമല്ലായെങ്കില്‍ തന്നെയും ബെനിഫിറ്റ് ഔട്ട് വേ ദ റിസ്‌ക്കായി വിപണിയിലെത്തിച്ചു.
ഒരു വാക്‌സിന്‍ അല്ലെങ്കില്‍ ഡ്രഗ്ഗ് മാര്‍ക്കറ്റിലിറക്കുന്നതിന് മുമ്പ് ഒരു കോഹോര്‍ട്ട്, ഫേസ് വണ്‍, ഫേസ് ടൂ, ഫേസ് ത്രീ, പ്ലസീബോ കണ്‍ട്രോള്‍ഡ്, റാന്‍ഡമൈസ്ഡ്, ഡബിള്‍ ബ്‌ളൈന്റ് സ്റ്റഡി നടത്തിയിരിക്കണമെന്നാണ് കേട്ടിട്ടുള്ളത്. ഡ്രഗ്ഗാണെങ്കില്‍ പത്തു, പന്ത്രണ്ടു, പതിനഞ്ചു വര്‍ഷങ്ങള്‍ വരെ വേണ്ടിവരും ഗവേഷണ പഠനം നടത്തിതീര്‍ക്കാന്‍. എന്നിട്ടും മാര്‍ക്കറ്റിലിറങ്ങികഴിഞ്ഞു നല്ലൊരു ശതമാനം യാഥാസ്ഥിതിക ഫിസിഷ്യന്‍സും പുതിയ ഡ്രഗ്ഗിന്റെ ഒരു സ്‌ക്രിപ്റ്റുപോലും നാളുകളോളം എഴുതാത്ത സാഹചര്യം നേരിട്ടറിയാം.
പണ്ടൊക്കെ അസുഖം വന്നതിനുശേഷമായിരുന്നു മരുന്നുകള്‍ ഉപയോഗിച്ചിരുന്നത്. ഇന്നുകാലം മാറി. 'പ്രൊഫൈലാറ്റിക്' എന്നൊരു സുന്ദരപദം ഉപയോഗിച്ചാണു വിപണിയില്‍ ഫാര്‍മാകമ്പനികള്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത്. ആറുമണിക്കു അന്തര്‍ ദേശീയ വാര്‍ത്തകള്‍ വായിക്കുന്നതിനിടയില്‍ മരുന്നിന്റെ പരസ്യം കാണിച്ചിട്ട് ' ഈ മരുന്നു നിങ്ങള്‍ക്കു ആവശ്യമുള്ളതാണോ എന്നു നിങ്ങളുടെ ഡോക്ടറോടു ചോദിക്കൂ' എന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല. എന്നാല്‍ ചില രോഗ പ്രതിരോധത്തിനു കുട്ടികളില്‍ മുന്‍കരുതലായി പല കുത്തിവയ്പ്പുകള്‍ നടത്താറുണ്ടെന്നുള്ള കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. അതു അനേകം വര്‍ഷങ്ങളുടെ പഠനം നടത്തിയതിന്റെ അനന്തരഫലമായി നടത്തുന്ന ഒരു കുത്തിവയ്പാണ്. ഇന്നത്തെ കുത്തിവയ്പിന്റെ കഥയതല്ല. ' അസുഖം തീര്‍ച്ചയായും വരും' എന്നു തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടു മനുഷ്യര്‍ കുത്തിവയ്പ്പിനു അടിമപ്പെടുന്നു. 'വെടി വെയ്ച്ചിട്ടേക്കാം പുലിവരുമ്പോള്‍ കൊള്ളട്ടെ' എന്നു പറയും പോലെ. ഇനിയും നിരന്തരം മാസ്‌ക് വച്ച് കാര്‍ബണ്‍ ഡയോക്‌സൈഡ് തിരികെ ശ്വസിച്ചതുമൂലം ഉണ്ടായേക്കാവുന്ന 'ഹൈപ്പര്‍ കാപ്നിയ' എന്ന അസുഖം, രോഗം വന്നതിന്റെയും , വാക്‌സിന്‍ എടുത്തതിന്റെയും ദൂര്‍ഷ്യപാര്‍ശ്വഫലങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമോ എന്നതിന്റേയും പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യത്തിനു എന്തെങ്കിലും വെല്ലുവിളികളുണ്ടാകുമോ എന്നും അറിയേണ്ടിയിരിക്കുന്നു.
ആയിരക്കണക്കിനു ആളുകളില്‍ വര്‍ഷങ്ങളോളം പഠനം നടത്തിയ ട്രഗിന്റെ ഇന്‍ഡിക്കേഷന്‍, അഡ്‌വേഴ്‌സ് ഇഫക്റ്റ,് ഇന്ററാക്ഷന്‍, കോണ്‍ട്രാ ഇന്റിക്കേഷന്‍, എഫിക്കസി, ചില സാഹചര്യങ്ങളില്‍ ഒരു 'ബ്‌ളാക്ക് ബോക്‌സ്' വാണിംഗ് വരെ എഴുതിച്ചേര്‍ത്തിട്ടായിരിക്കും ഒരു അപ്രൂവല്‍ നേടുന്നത്. കടമ്പകള്‍ വളരെയാണ്. സുരക്ഷിതം എന്നുപറഞ്ഞ് വിപണിയില്‍ വന്ന ഡ്രഗ്ഗുകള്‍ ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ചിലര്‍ക്കെങ്കിലും ജീവന്‍വരെ നഷ്ടമായിട്ടുണ്ട്. അനേകവര്‍ഷങ്ങളുടെ ഗവേഷണ പഠനത്തിനു വിധേയമായ 'ട്രോവാന്‍', 'ടെക്വിന്‍', 'വയോക്‌സ്' എന്നീ മരുന്നുകള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ സാഹചര്യത്തില്‍ പിന്നീടുണ്ടാക്കിയ പല മരുന്നുകള്‍ക്കും പണ്ടത്തേപ്പോലെ സുതാര്യമായി അപ്രൂവല്‍ കിട്ടാന്‍ വൈകുന്നവേളയിലാണല്ലോ ലോകം പിടിച്ചടക്കുക, ഒന്നാമനാവുക എന്ന ആ വലിയ സ്വപ്നവുമായി നടക്കുന്ന ചൈനയുടെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഒരു 'സിന്തറ്റിക് വൈറസിനെ' (?) ലോകത്തിലേക്ക് കയറ്റി വിട്ടത് ? ഇതൊരു ബയോവെപ്പനാണോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. നിഗൂഡതകള്‍ മാത്രം ഒളിഞ്ഞിരിക്കുന്ന ചൈനയുടെ മനസ്സ് ആരുകണ്ടു ? അവര്‍ വമ്പന്‍ ലോക ശക്തികളെ ഭയത്തിനടിമകളാക്കി, ലോകം കീഴ്‌മേല്‍ മറിഞ്ഞു. കൂടാതെ ഇന്നവര്‍ നിര്‍മ്മിക്കുന്ന നിത്യോപയോഗ സാധനങ്ങളില്ലെങ്കില്‍ ലോകംതന്നെ നിശ്ചലമാവും. ഈ ലേഖകന്റെ സമൂഹത്തില്‍ വസിക്കുന്ന ഒരു കോണ്‍ഗ്രസ്മാന്റെ ബുള്ളറ്റിനില്‍ പറയുന്നു, എണ്‍പതു ശതമാനം ഡ്രഗ്ഗിന്റെയും അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ചൈനയില്‍ നിന്നുമാണ് വരുന്നതെന്ന്.
'അബദ്ധം' പറ്റിപ്പോയി എന്നമട്ടില്‍ ചൈന രണ്ടുമുട്ടിനുമിടയില്‍ തലയുമിട്ട് അനങ്ങാതെയിരിക്കുന്നു - ലോകം ക്ഷമിക്കും എന്നമട്ടില്‍. എന്നാല്‍ അവര്‍ ആഗ്രഹിച്ച പ്രകാരം ഏതാണ്ടൊക്കെ സാധിച്ചുകഴിഞ്ഞു. അവര്‍ക്കറിയാം ഒരു വമ്പന്‍ ശക്തിയും തങ്ങളോടു ചോദിക്കാന്‍ വരികയില്ല എന്ന്. അതേസമയം ഇത്രയും വളര്‍ച്ചയുടെ പടവുകള്‍ കയറി നില്‍ക്കുന്ന ചൈന അടിതെറ്റി കരണംമറിയുകയുമില്ല എന്നു പറയാന്‍ പറ്റില്ല. കാരണം കോടിക്കണക്കിനു സ്വപ്ന പദ്ധതികള്‍ നടപ്പാക്കി ചൈനയിപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങിനെ വന്നാല്‍ വളര്‍ന്നു, വളര്‍ന്നു ആനയോളം വളര്‍ന്ന ചൈനയുടെ രണ്ടാമത്തെ സംഭാവനയായ 'ഒരു സാമ്പത്തിക പാന്‍ഡമിക് ' ആയിരിക്കും അവര്‍ ലോകത്തിനു വീണ്ടും നല്‍കുന്നത്. ഇപ്പോള്‍ തന്നെ ലോകത്തിന്റെ ചരക്കു കപ്പലുകള്‍ കടലില്‍ നങ്കൂരമടിച്ചു കിടക്കുന്നതുമൂലം അമേരിക്കന്‍ സ്റ്റോറുകളിലെ ഷെല്‍ഫുകളൊക്കെ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങി. അപ്പോള്‍...?
ഈ വൈറസിന്റെ കടന്നുവരവോടുകൂടി ആയിരക്കണക്കിനു കമ്പനികള്‍ ആണു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പ്രൈമറികെയര്‍ ഫിസിഷ്യന്‍സിനു പതിനഞ്ചുബില്യണ്‍ ഡോളറാണു കഴിഞ്ഞവര്‍ഷം നഷ്ടമായത്. ആരാധനാലയങ്ങളിലെയും, ഭക്ഷണശാലകളിലെയും മറ്റുമുള്ള അകലം പാലിക്കല്‍, യുഗായുഗങ്ങളായുള്ള ഹസ്തദാനം, സ്‌നേഹചുംബനങ്ങള്‍, ആലിംഗനം ഒക്കെ നിന്നുപോവുന്നു. ഒരു മാറ്റം സംഭവിക്കുകയായ്.
എത്ര പ്രശ്‌നങ്ങള്‍ നേരിട്ടാലും വീണ്ടും പഴയപടി കുതിച്ചുയരുന്നതാണല്ലോ അമേരിക്കയുടെ ചരിത്രം. ഈ പുതിയ രോഗത്തോടുകൂടി പുതിയ ബിസിനസുകളും മുമ്പോട്ടു വന്നു. അനേകര്‍ക്കു തൊഴില്‍ നല്‍കുന്ന ബിസിനസുകള്‍ ! പലപഴയ മാമൂലുകളും മാറിയപ്പോള്‍ പുതിയതായ, മാസ്‌ക്, ഹാന്റ് സാനിറ്റൈസര്‍, ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായി.
ഭാവിയില്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് നമ്മുടെ നഗ്നചിത്രങ്ങളെടുക്കുന്നതിനു പുറമെ ചൂട് അളക്കുന്ന മറ്റൊരു മെഷീനില്‍ കൂടെ കടന്നുപോകേണ്ടി വന്നേക്കാം. ഈശ്വരാ.... ഒരു വിമാനം കയറണമെങ്കില്‍ ഭീകരന്മാരെ പേടിക്കണം, റേഡിയേഷന്‍ അടിക്കുന്ന മെഷീനില്‍ കയറി രണ്ടു കൈയ്യും, കാലും പൊക്കി നില്‍ക്കണം, ശരീരത്തിന്റെ ചൂട് അളക്കേണം, അല്ലെങ്കില്‍ ചൂടില്ലെന്നു ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റ് വേണം നാട്ടില്‍ കാലുകുത്താന്‍; നാട്ടില്‍ ചെല്ലുമ്പോള്‍ പതിനാലുദിവസത്തെ കോറന്റീനും !
ഏതിന്റേയും അടിയില്‍ 'മേഡ് ഇന്‍ ചൈന' എന്ന് വായിച്ചു ശീലമുള്ള ലോകജനത ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന രോഗവും മേഡ് ഇന്‍ ചൈനയുടേതാണല്ലോ ? ഇന്ത്യയിലെ 'ബോയ്‌കോട്ട് ചൈന' എന്നു മുന്‍വശത്ത് ആലേഖനം ചെയ്ത ടി-ഷര്‍ട്ടിന്റെ ടാഗ് പരിശോധിച്ചപ്പോള്‍ കണ്ടതും മേഡ് ഇന്‍ ചൈന എന്നാണ്. ഇന്നു ഈ വൈറസ് ബാധയെ തടഞ്ഞുനിര്‍ത്താന്‍ പരീക്ഷണശാലകള്‍ ഉറക്കമിളച്ചു പരിശ്രമിക്കുകയാണ്. അപ്പോഴിതാ ന്യൂ ഇംപ്രൂവ്ഡ് വൈറസ് ഇറങ്ങിക്കഴിഞ്ഞു. ഇനിയും വരാനിരിക്കുന്നത് - 'മദര്‍ ഓഫ് ഓള്‍ വൈറസസ് ' പക്ഷികളില്‍ നിന്നുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതു മാനവ കുലത്തിന്റെ നേര്‍പകുതിയെ ഉന്‍മൂലനം ചെയ്യുമെന്നും കേള്‍ക്കുന്നു. മാസ്‌കും, ഹാന്റ് സാനിറ്റൈസറും, കൈകഴുകലുമൊന്നും നമ്മെ വിട്ടുപിരിയാന്‍ പോകുന്നില്ല എന്നു തനി മലയാളം.
സാഹിത്യകാരന്മാര്‍, മോഡേണിസം, പോസ്റ്റ് മോഡേണിസം എന്നൊക്കെ പറയുന്നതുകേട്ടിട്ടുണ്ട്. അതുപോലെ തന്നെ ക്രൈസ്തവ വേദശാസ്ത്ര പണ്ഡിതന്മാര്‍ പ്രീമിലനിയം, അമിലനിയം, പോസ്റ്റ് മിലനിയം എന്നൊക്കെ പറഞ്ഞു തലമുടി നാരു കീറി മുറിക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. അപ്പോള്‍ കോവിഡ് ബാധയൊക്കെ ഒഴിഞ്ഞു (?) ലോകം വീണ്ടും ഒരു ബേസ് ലൈനില്‍ വന്നു നില്‍ക്കുമ്പോള്‍ നാം ആ യുഗത്തെ ഒരു കോവിഡാനന്തരയുഗം എന്നോ മറ്റോ വിളിക്കേണ്ടിവരുമോ ?