Image

മോഡലുകളുടെ മരണം; ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടി, തിരികെ കായലില്‍ ഉപേക്ഷിച്ചു

Published on 24 November, 2021
മോഡലുകളുടെ മരണം; ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടി, തിരികെ കായലില്‍ ഉപേക്ഷിച്ചു

മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു എന്ന് പൊലീസ്. ഇന്നലെയാണ് നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്. എന്നാല്‍ അവര്‍ അത് തിരികെ കായലില്‍ ഉപേക്ഷിച്ചു.


പൊലീസ് ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഹാര്‍ഡ് ഡിസ്‌ക് തങ്ങള്‍ക്ക് കിട്ടിയിരുന്നു എന്ന വിവരം തൊഴിലാളികള്‍ പറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം വലയിട്ടപ്പോള്‍ ഒരു ബോക്സ് കിട്ടിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി.

ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികളെയും കൂട്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തുകയാണ്. അധികം ദൂരേക്ക് ഒഴുകി പോയിട്ടുണ്ടാകില്ല എന്ന നിഗമനത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി വേണ്ടി വന്നാല്‍ നാവിക സേനയുടെ സേവനം തേടുമെന്ന് പൊലീസ് അറിയിച്ചു.


കൊല്ലപ്പെട്ട മിസ് കേരള അന്‍സി കബീര്‍, റണ്ണറപ് അഞ്ജന ഷാജന്‍ എന്നിവര്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞു എന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഹോട്ടല്‍ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതു ചെയ്തത് എന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.


കേസില്‍ ഹോട്ടലുടമ റോയ് വയലാറ്റിനും ജീവനക്കാര്‍ക്കുമെതിരെ  തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമേ നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ചുമത്താനാകൂ എന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. നരഹത്യാക്കുറ്റം നിലനില്‍ക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക