Image

സൗദി ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള യാത്രാവിലക്ക് നീക്കി

Published on 26 November, 2021
 സൗദി ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള യാത്രാവിലക്ക് നീക്കി
റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള യാത്രാവിലക്ക് നീക്കി. ഡിസംബര്‍ 1 ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണി മുതല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, ഇന്തോനേഷ്യ, വിയറ്റ്നാം, ഈജിപ്ത് എന്നെ രാജ്യങ്ങളില്‍ നിന്നാണ് നേരിട്ട് യാത്രാനുമതി എന്ന് എല്ലാ അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കും സൗദി സിവില്‍ ഏവിയേഷന്‍ അതോറിട്ടി അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തോടെ മാസങ്ങളായി ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വ്വീസ് ഉണ്ടായിരുന്നില്ല. വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായിരുന്നു സൗദിയില്‍ നിന്നും തിരിച്ചു വരേണ്ട യാത്രക്കാര്‍ വന്നിരുന്നത്. ആരോഗ്യമേഖലയിലും നയതന്ത്ര കാര്യാലയങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് നേരിട്ട് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. അടുത്ത സമയത്ത് സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും യാത്രാനുമതി ഉണ്ടായിരുന്നു.

സൗദിയിലെ പ്രവാസി ഇന്ത്യക്കാര്‍ മാസങ്ങളായി കാത്തിരുന്ന പ്രഖ്യാപനമാണ് അധികൃതരില്‍ നിന്നുണ്ടായിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെയാണുള്ളത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ ആകുമെന്ന സൂചനയാണുള്ളത്.

നേരിട്ടെത്തുന്ന യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിബന്ധനകള്‍ ബാധകമല്ലെങ്കിലും സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് 5 ദിവസത്തെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈന്‍ നിര്ബന്ധമായിരിക്കും. ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തി തിരിച്ചു പോകാനാവാതെ കുടുങ്ങിയിരുന്നത്. നിലവില്‍ യു എ ഇ പോലുള്ള രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയ ശേഷമാണ് ഇവര്‍ സൗദിയിലേക്ക് പറന്നിരുന്നത്. ഭീമമായ തുകയാണ് ട്രാവല്‍ ഏജന്‍സികള്‍ ഇതിനായി പ്രവാസികളില്‍ നിന്നും ഈടാക്കിയിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക