ദക്ഷിണാഫ്രിക്കയിൽ പുതിയതായി കണ്ടെത്തിയത് , ഇതുവരെയുള്ളതിൽ ഏറ്റവും കരുത്ത് കൂടിയ സൂപ്പർ-മ്യൂട്ടന്റ് കോവിഡ് വേരിയന്റാണെന്ന് യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകി. ഈ വേരിയന്റിനെതിരെ വാക്സിനുകളുടെ ഫലപ്രാപ്തി 40 ശതമാനമെങ്കിലും കുറയുമെന്നാണ് റിപ്പോർട്ട്.
ദക്ഷിണാഫ്രിക്കയിലും വേരിയന്റ് സ്ഥിരീകരിച്ച മറ്റ് അഞ്ച് രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് ഇതോടെ നിരോധനം ഏർപ്പെടുത്തി.
ഡെൽറ്റ വേരിയന്റിനേക്കാൾ കൂടുതൽ വ്യാപനശേഷി കല്പിക്കപ്പെടുന്ന ഈ വേരിയന്റ് നിലവിലെ വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കാതെ വരുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധർ.
B.1.1.529 വേരിയന്റിന് 30-ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചത് എങ്ങനെയെന്ന് വിദഗ്ധർ വിശദീകരിച്ചിരുന്നു. ഡെൽറ്റയേക്കാൾ ഇരട്ടി വ്യാപനശേഷി ഈ വകഭേദത്തിന് ഉണ്ടെന്നാണ് റിപ്പോർട്ട്.
ലോകാരോഗ്യ സംഘടന വരും ദിവസങ്ങളിൽ ഈ വേരിയന്റിന് 'നു' എന്ന് പേരിട്ടേക്കും.
ഹോങ്കോംഗ്, ബോട്സ്വാന എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്.
യുകെയിൽ ഇതുവരെ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, എന്നാൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ എല്ലാവരേയും ബന്ധപ്പെടുകയും പരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്യും.
നിലവിൽ 500 ഉം 700 ഉം ആളുകൾ ഓരോ ദിവസവും ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിലേക്ക് എത്തുന്നുണ്ട്. അവധിക്കാലം എത്തുന്നതോടെ ഈ കണക്ക് വർദ്ധിക്കുമെന്നതാണ് മറ്റൊരു ആശങ്ക.