Image

വിസാ അപേക്ഷകളില്‍ തെറ്റായ വിവരം നൽകിയ ഇന്ത്യന്‍ വ്യവസായി കിഷോര്‍ കുമാറിന് 15 മാസം തടവ്

പി പി ചെറിയാന്‍ Published on 27 November, 2021
 വിസാ അപേക്ഷകളില്‍ തെറ്റായ വിവരം നൽകിയ  ഇന്ത്യന്‍ വ്യവസായി കിഷോര്‍ കുമാറിന് 15 മാസം തടവ്
സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ) : വിദേശ ജോലിക്കാരുടെ വീസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ കിഷോര്‍ കുമാറിന് യുഎസ് ഫെഡറല്‍ കോടതി 15 മാസം തടവുശിക്ഷ വിധിച്ചു. 

നവം.22 ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് ജഡ്ജി എഡ്വേര്‍ഡ് ജെ. ഡാവിലയാണ് വിധി പ്രഖ്യാപിച്ചതെന്ന് ആക്ടിങ്ങ് യുഎസ് അറ്റോര്‍ണി സ്റ്റെഫിനി എം ഹിന്റ്‌സ് അറിയിച്ചു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പത്ര കുറിപ്പിലാണ് വിധിയെകുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

2021 മേയ് 24ന് കിഷോര്‍ കുമാര്‍ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന നാലു സ്റ്റാഫിംഗ് കമ്പനികള്‍ സാങ്കേതിക വിദ്യാഭ്യാസമുള്ള വിദേശ ജോലിക്കാരെ കുറിച്ചു തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഎസിലെ എച്ച്1ബി വിസാ കോണ്‍ട്രാക്‌റ്റേഴ്‌സിന് നല്‍കിയതെന്ന കുറ്റമാണ് ചാര്‍ജ് ചെയ്തിരുന്നത്.

2009 മുതല്‍ 2017 വരെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് എച്ച്1 ബി വിസാ ലഭിക്കുന്നതിന് വിദേശ ജോലിക്കാരുടെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി കിഷോര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. എച്ച് 1 ബി വിസാ അപേക്ഷകരില്‍ നിന്നും വന്‍ തുക കിഷോര്‍ ഇടാക്കിയിരുന്നതായും ഇയാള്‍ സമ്മതിച്ചു. ഏകദേശം തെറ്റായ വിവരങ്ങള്‍ നല്‍കി 100 അപേക്ഷകള്‍ സമര്‍പ്പിക്കുക വഴി 1.5 മില്യണ്‍ ഡോളര്‍ ഇയാള്‍ സമ്പാദിച്ചതായും കോടതി കണ്ടെത്തി. 2022 ഫെബ്രുവരി 10 മുതലാണ് ഇയാളുടെ ശിക്ഷാ കാലാവധി ആരംഭിക്കുന്നത്.





പി പി ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക