ന്യുഡൽഹി: സംയുക്ത കിസാൻ മോർച്ച തിങ്കളാഴ്ച പാർലമെന്റിലേക്ക നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലി മാറ്റിവയ്ക്കാൻ ധാരണ. കർഷക നേതാവ് ദർശൻ പാൽ സിംഗ് ആണ് ഇക്കാര്യം ഡൽഹിയിൽ അറിയിച്ചത്.
പ്രക്ഷോഭ കാലത്ത് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സർക്കാരുകൾക്കും റെയിൽവേയ്ക്കും നിർദേശം നൽകണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും മിനിമം താങ്ങുവില, പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം, ലഖിംപുർ വിഷയം എന്നിവയിൽ തീരുമാനം പ്രഖ്യാപിക്കുന്നവരെ പ്രക്ഷോഭം തുടരും. സർക്കാരിന്റെ ഇന്നത്തെ പ്രഖ്യാപനങ്ങളുമായി യോജിക്കുന്നില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാജ്‌വീർ സിംഗ് ജുദൗൻ പറഞ്ഞു.
സമരത്തിലെ അടുത്ത ഘട്ടത്തെ കുറിച്ച് ഡിസംബർ നാലിന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.