ചാരായം വാറ്റ് എക്സൈസിനെ അറിയച്ചതിന്റെ പ്രതികാരനടപടിയായി പോക്സോ കേസിൽ കുടുക്കിയെന്ന് വയോധികയുടെ പരാതി. 73 കാരിയായ കുളത്തൂപ്പുഴ സ്വദേശിനി ശ്രീമതിയാണ് കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പൊലീസിന്റെ നടപടിക്ക് എതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ശ്രീമതി പരാതി നല്‍കി.
മൂന്നുമാസം മുന്‍പ് അയല്‍വാസിയുടെ ഫാം ഹൗസില്‍ കള്ളവാറ്റ് നടത്തുന്നതായി ശ്രീമതിയുടെ മകന്‍ എക്സൈസിനെ അറിയിച്ചിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചാരായം വാറ്റിയതിന് അയല്‍ക്കാരിയെ എക്‌സ്‌സൈസ് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിലുള്ള പ്രതികാരമായാണ് പോക്‌സോക്കേസില്‍ കുടുക്കിയത് എന്നാണ് ശ്രീമതിയുടെ പരാതി.
അയല്‍വാസിയുടെ 14 വയസുകാരനായ മകനെ 73കാരിയായ ശ്രീമതി പീഡിപ്പിച്ചെന്നാണ് അവര്‍ പരാതി നല്‍കിയത്. അയല്‍വാസി നല്‍കിയ പരാതി സത്യമാണോ എന്നു പോലും അന്വേഷിക്കാതെ പൊലീസ് തന്നെ അറസ്റ്റ് ചെയ്തു എന്നാണ് ശ്രീമതിയുടെ ആരോപണം. വൈദ്യപരിശോധന നടത്തിയില്ലെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ 45 ദിവസം ശ്രീമതി ജയിലില്‍ കിടന്നു. എന്നാൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചു കൊണ്ട് വിശദമായി കേസ് അന്വേഷിച്ചിരുന്നു എന്നാണ് കുളത്തുപ്പുഴ പൊലീസ് നല്‍കിയിരിക്കുന്ന വിശദീകരണം.