Image

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ക്ഷണം സ്വീകരിച്ച് ജയസൂര്യ

ആശ എസ്. പണിക്കര്‍ Published on 06 December, 2021
വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍                       മന്ത്രി മുഹമ്മദ് റിയാസിന്റെ ക്ഷണം സ്വീകരിച്ച് ജയസൂര്യ
കേരളത്തിലെ റോഡുകളെ സംബന്ധിച്ച് നടന്‍ ജയസൂര്യ നടത്തിയ തുറന്നു പറച്ചിലും അതിന് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയ മറുപടിയും ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പൊതുവേദിയില്‍ വച്ച് മന്ത്രിയെ സാക്ഷിയാക്കി നടത്തിയ വിമര്‍ശനം നടത്തുന്നതിനു മുമ്പ് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജയസൂര്യ തന്നെ വ്യക്തമാക്കി. ഉള്ളിലുള്ളത് പറഞ്ഞോട്ടെ എന്നു ചോദിച്ചപ്പോള്‍ ഉള്ളതു പറയുന്ന ആളായതു കൊണ്ടാണ് നിങ്ങളെ വിളിച്ചതെന്നാണ് റിയാസ് പറഞ്ഞതെന്ന് ജയസൂര്യ കുറിച്ചു. 

ജയസൂര്യയുടെ വാക്കുകള്‍ 

നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും റോഡില്‍ ചെലവഴിക്കുന്നവരാണ് നമ്മള്‍. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോള്‍ പ്രതികരിച്ചു പോവാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഒരു പൗരന്‍ എന്ന നിലയ്ക്ക് സ്വാഭാവികമായും നമ്മുടെ ഉള്ളില്‍ നിന്നു പുറത്തു പോകുന്നവയാണ്. അതിന് അനുകൂലമോ പ്രതികൂലമോ ആയ വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്. 

രണ്ടു ദിവസം മുമ്പ് ബഹു.പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാമോ എന്നു ചോദിച്ചു. ഞാന്‍ വളരെയധികം ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് ശ്രീ.മുഹമ്മദ് റിയാസ്. നാടിന് മാറ്റം വരണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിപാടിയില്‍പങ്കെടുക്കാം എന്നു മറുപടി പറയാന്‍ എനിക്ക് ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്നു രാവിലെ അദ്ദേഹത്തിന്റെ കുടുംബവുമായി പ്രഭാത ഭക്ഷണം കഴിച്ചു. പരിപാടിയിക്ക് പോകുന്നതിനിടയ്ക്ക് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.ഞാന്‍ എന്റെ ഉള്ളിലുള്ളത് പറഞ്ഞോട്ടെ. അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഉള്ളിലുള്ളത് പറയും അതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്. നാടിന് മാറ്റം വരണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടണം. ഞാന്‍ മുമ്പേ പറഞ്ഞതു പോലെ ആത്മാര്ത്ഥതയുടെ ശബ്ദമായിരുന്നു അത്. ഞാന്‍ വേദിയില്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. 

അദ്ദേഹത്തിന്റെ #ീ വാക്കുകള്‍ വെറും വാക്കല്ല, ഇന്ന് പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്ന സത്യമാണെന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ബോധ്യപ്പെടുത്തി തരുന്നത്. അതിന്റെ ഉദാഹരണമാണ് ഇനി മുതല്‍ റോഡുകളില്‍ അത് പണിത കോണ്‍ട്രാക്ടറുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും പ്രദര്‍ശിപ്പിക്കുക എന്ന രീതി. വിദേശങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ഈ രീതി ഇനിമ മുതല്‍ ഇവിടെയും പ്രാവര്‍ത്തികമാക്കുകയാണ്. റോഡുകള്‍ക്ക് എന്തു പ്രശ്‌നം സംഭവിച്ചാലും അതിന്റെ പൂര്‍ണ്ണ ഉത്രവാദിത്തം ഇനി മുതല്‍ അത് പണിത് കോണ്‍ട്രാക്ടര്‍ക്കായിരിക്കും എന്നതു മാത്രമല്ല, അത് ജനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് എന്നതും ഒരു ജനകീയ സര്‍ക്കാരിന്റെ ലക്ഷണമാണ്. അതേ ജനകീയമായഒരു സര്‍ക്കാര്‍ ജനകീയമാകുന്നത് അത് ജനങ്ങളുമായി സജീവമായി  
ഇടപെടുമ്പോഴാണ്. ശ്രീ. റിയാസ് നമ്മുടെ ശബ്ദം കേള്‍ക്കുന്ന അതിനു മൂല്യം നല്‍കുന്ന മന്ത്രിയാണ്. എനിക്ക് അഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍. പ്രതീക്ഷയുണ്ട്, ഇനി വരുന്ന പ്രവര്‍ത്തനങ്ങളില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക