Image

ശബരിമലയില്‍ പടിപൂജ ബുക്കിംഗ് 2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ

അനില്‍ പെണ്ണുക്കര Published on 06 December, 2021
 ശബരിമലയില്‍ പടിപൂജ ബുക്കിംഗ്  2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ
ശബരിമലയിലെ വിശേഷാല്‍ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് ആയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് നിരക്ക്. മറ്റ് പൂജകള്‍ ആവശ്യപ്രകാരം നടത്തിക്കൊടുക്കും.

സന്ധ്യാസമയം പതിനെട്ടാം പടിയില്‍ നടത്തുന്ന പടിപൂജ പുഷ്പാഭിഷേകത്തിന് ശേഷമാണ് നടത്താറ്. മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ തന്ത്രിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടുപടികളും പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച് ഓരോന്നിലും വിളക്ക് വെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടി പൂജ നടത്തുന്നത്.
ഉദയം മുതല്‍ അസ്തമയം വരെയുള്ള അതായത് നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെയുള്ള ആരാധനയാണ് ഉദയാസ്തമയ പൂജ. നിത്യപൂജയ്ക്ക് പുറമെ അര്‍ച്ചനകളും അഭിഷേകവും അടക്കമുള്ള വിശേഷാല്‍ പൂജകള്‍ ഉദയാസ്തമപൂജയുടെ ഭാഗമായി നടത്തുന്നു.

മറ്റ് വഴിപാടുകളുടെയും പൂജകളുടെയും നിരക്ക്: സ്വാമി അയ്യപ്പനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നെയ്യഭിഷേകത്തിന് 10 രൂപയാണ് നിരക്ക്. തീര്‍ഥാടകര്‍ നെയ്ത്തേങ്ങയില്‍ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ സ്വാമിമാര്‍ക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യമില്ല. നെയ്്ത്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറക് വശത്തെ കൗണ്ടറില്‍ സ്വീകരിച്ച് പുറത്ത് രണ്ട് കൗണ്ടറുകളില്‍ അഭിഷേകം ചെയ്ത നെയ്യ് നല്‍കുന്നു.

ആടിയശിഷ്ടം നെയ്യിന് 75 രൂപയും അരവണ (250 മില്ലി ലിറ്റര്‍) 80 രൂപയും അപ്പം (ഏഴ് എണ്ണം, ഒരു കവര്‍) 35 രൂപയുമാണ് നിരക്ക്.

സഹസ്രകലശം 50,000 രൂപ, ഉത്സവബലി 30,000 രൂപ, പുഷ്പാഭിഷേകം 10,000 രൂപ, ലക്ഷാര്‍ച്ചന 10,000 രൂപ, അഷ്ടാഭിഷേകം 5,000 രൂപ, നിത്യപൂജ 3,000 രൂപ, ഉച്ചപൂജ 2,500 രൂപ, ഉഷപൂജ 750 രൂപ, മുഴുക്കാപ്പ് 750 രൂപ, തുലാഭാരം 400 രൂപ, ഗണപതി ഹോമം 300 രൂപ എന്നിങ്ങനെയാണ് മറ്റ് പൂജകളുടെ നിരക്ക്.



സന്നിധാനത്ത് പുല്ലാങ്കുഴല്‍ ഫ്യൂഷനുമായി വേണു ആദിനാട്

സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് മേല്‍ ഭക്തിമഴ പെയ്യിച്ച് വേണു ആദിനാടിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍. സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിഗാനങ്ങള്‍ പാടിയതിനൊപ്പം പുല്ലാങ്കുഴലില്‍ അവ വായിക്കുകയും ചെയ്തു. ശബരിമലയില്‍ തങ്ക സൂര്യോദയം, ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ..തുടങ്ങിയ ഗാനങ്ങള്‍ ഫ്യൂഷനായി അവതരിപ്പിച്ചു. മകന്‍ ശ്രീശബരീശനും ഭക്തിഗാനങ്ങള്‍ പാടുകയും പുല്ലാങ്കുഴല്‍ വായിക്കുകയും ചെയ്തു.

എട്ടാമത്തെ വര്‍ഷമാണ് വേണുവിന്റെ വേണുനാദം സന്നിധാനത്തെ മുഖരിതമാക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണം കാരണം പരിപാടി അവതരിപ്പിക്കാനായില്ല. കരുനാഗപ്പള്ളി ആദിനാട് സ്വദേശിയാണ്. പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ സ്വന്തം സംഗീത ട്രൂപ്പ് കേരളത്തിലുടനീളം പരിപാടി അവതരിപ്പിക്കാറുണ്ട്. ഡോ. പത്മേഷ്, കുടമാളൂര്‍ ജനാര്‍ദനന്‍ എന്നിവരാണ് ഗുരുക്കന്‍മാര്‍.

കീബോര്‍ഡ് സുദീപ് ആലപ്പുഴ, തബല അരുണ്‍കുമാര്‍ ചേരാവള്ളി, മൃദംഗം കലാമണ്ഡലം കെ.ജെ. പ്രസാദ് ഓച്ചിറ എന്നിവരാണ് ഇദ്ദേഹത്തിനൊപ്പം ഫ്യൂഷന്‍ സംഗീതം ഒരുക്കിയത്. കൂടെ മകന്‍ ശബരീശനും ഉണ്ടായിരുന്നു.


 ശബരിമലയില്‍ പടിപൂജ ബുക്കിംഗ്  2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക