നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്ന് 13 പേർ മരിച്ചെന്ന് എ.എൻ.ഐ റിപ്പോർട്ട്. സൈനിക ഹെലികോപ്റ്റർ തകർന്ന് 14 യാത്രക്കാരിൽ 13 പേരും മരിച്ചെന്നും മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന വേണമെന്നും എൻ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് നിലവിൽ ജീവനോടെയുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ആശുപത്രിയിൽ കഴിയുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നാട്ടുകാരാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തെപ്പറ്റി വ്യോമസേന അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അപകടം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. അദ്ദേഹം ഊട്ടിയിലേക്ക് ഉടന്‍ തിരിക്കും.
വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് വിവരം.