ഫിലാഡൽഫിയ: വോളിബോൾ ഇതിഹാസമെന്നു വിശേഷിപ്പിക്കുന്ന ഷെരീഫ് അലിയാർ, 86, ഫിലാഡൽഫിയയിൽ അന്തരിച്ചു
ദശകങ്ങളായി ഫിലഡല്‍ഫിയായിലെ ഇന്ത്യന്‍ സമൂഹത്തില്‍ കായിക രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തി. നോര്‍ത്ത് അമേരിക്കയിലെ മലയാളി വോളിബോള്‍ പ്രേമികളുടെ ഹരമായി മാറിയ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.
പല തവണ വോളിബോള്‍ കിരീടം കരസ്ഥമാക്കിയിട്ടുള്ള ഫില്ലി സ്റ്റാര്‍ ടീമിന്റെ കോച്ചായും മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫിലാഡല്‍ഫിയായിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സ്കൂളില്‍ വോളിബോള്‍ പരിശീലകനായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. മലയാളി യുവതീ യുവാക്കളില്‍ കായികാഭിരുചി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ഷെരീഫ് അലിയാര്‍.
ട്രൈസ്റ്റേറ് കേരളം ഫോറം കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് നൽകി ആദരിച്ചിരുന്നു.
പതിന്നാലാം വയസിൽ കോർട്ടിലിറങ്ങിയ ഈ ആറ്റിങ്ങൽ സ്വദേശി കോളജിലും ജോലിസ്ഥലത്തുമെല്ലാം വോളിബോൾ കളിയുടെ ഉപാസകനായിരുന്നു. വിദ്യാഭാസാനന്തരം ഭോപ്പാലിൽ ലാര്സണ് ആൻഡ് ടൂബ്രോയിൽ ഉദ്യോഗസ്ഥനായി.
അമേരിക്കയിൽ എത്തിയ ആദ്യ മലയാളികളിലൊരാളാണ്. 1971-ൽ. ഇപ്പോൾ അര നൂറ്റാണ്ടായി. ഷെവറോൺ ഓയിൽ കമ്പനിയിലാണ് അവസാനമായി ജോലി ചെയ്തത്.
ഭാര്യ സരസ്വതി പന്തളം സ്വദേശിയാണ്. പുത്രൻ സജി. പുത്രി സബീന. പുത്ര ഭാര്യ ടീന. മൂന്നു കൊച്ചുമക്കളുണ്ട്.
ഇളയ സഹോദരൻ നിസാർ അലിയാർ കുഞ്ഞ് ന്യു ജേഴ്‌സി അറ്റലാന്റിക് സിറ്റിയിൽ താമസിക്കുന്നു. മറ്റു രണ്ട് സഹോദരരും നേരത്തെ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച നടത്തും.
കളിക്കാരനായും പിന്നീട് കോച്ചായും കളിക്കളത്തിൽ നിറഞ്ഞു നിന്ന ഷെരീഫ് അലിയാർ സമൂഹത്തിനു വലിയ പ്രചോദനമായിരുന്നുവെന്ന് സ്പോർട്സ് രംഗത്ത് അദ്ദേഹത്തോടൊപ്പ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഫോമാ നേതാവ് സണ്ണി എബ്രഹാം പറഞ്ഞു.
വോളിബോളിനോടുള്ള ഷെരീഫിന്റെ അർപ്പണബോധം അത്യപൂര്വമായിരുന്നുവെന്ന് ജിമ്മി ജോർജിന്റെ ബന്ധു കൂടിയായ കെ.ജെ. കുര്യാക്കോസ് കുടക്കച്ചിറ പറഞ്ഞു. അദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
കളിക്കളത്തിലെ ചിത്രങ്ങൾ