കുസൃതി ചിരിയാൽ ഭ്രമിപ്പിക്കും
അറിവുള്ളവനെന്ന് ധരിപ്പിക്കും
അന്തസ്സായവൻ ചുറ്റിനടക്കും
കുടുംബമഹിമകൾ നീട്ടി വിളമ്പും
പകലുകൾ വർണ്ണ ചിറകുകൾ വീശും
അന്തിയിൽ വവ്വാലിനെപ്പോൽ കീഴ്മേൽ മറിയും
വെളിച്ചത്തിൽ തിളങ്ങുന്ന പല്ലുകൾ
ഇരുട്ടത്ത് ദംഷ്ട്രകളായി വളരും
ആരോരുമില്ലെന്ന് വ്യഥാ ധരിപ്പിക്കും
ആശ്വാസ വാക്കുകൾക്കായി കേഴും
തഴുകുന്ന കൈകൾ വളച്ചൊടിക്കും
ചുണ്ടുകളെ പൊട്ടി പിളർത്തിക്കും
ദംഷ്ട്രകൾ കൊണ്ടവൻ ചോര കുടിയ്ക്കും
വിളർച്ചയിൽ ഊറിച്ചിരിക്കും
കൂടെ നടന്നവൻ മാന്യമായി ചിരിയ്ക്കും
വഴുതിയാൽ ചേർത്ത് മുറുക്കും
അലമുറകളുയരുമ്പോൾ
ചാറ്റൽ മഴയത്തവൻ നടന്നകലും
ഭാവങ്ങൾ പലതുമായി ചുറ്റിലുമുണ്ടാകും
തിരിച്ചറിയുമ്പോൾ അവശേഷിക്കും ചില പാവകൾ മാത്രം
അവനെന്നും മാന്യൻ
പകലിന്റെ മാന്യൻ.
====================
വര
ഡോ. ശോഭ സതീഷ്