ഒരു പുതു വർഷം കൂടി താളമേളങ്ങളോടെ കടന്നു വന്നപ്പോൾ അയാളുടെ മനസിലേക്ക് ഭൂതകാല സ്മരണകൾ തിരമാലകൾ പോലെ കടന്നു വന്നു .ഓടിയും ചാടിയും ഉറക്കെ സംസാരിച്ചും ആഘോഷങ്ങൾക്ക് മിഴിവേകിയ വർ ....,അടുത്ത പുതു വത്സരത്തിൽ ഇപ്രാവശ്യം പങ്കെടുക്കാത്തവരെ ഏതു വിധേനയും എത്തിക്കുമെന്നു വീമ്പു പറഞ്ഞു പിരിഞ്ഞവർ ......
അക്കൂട്ടത്തിലെ ചിലർ ആകാശ നക്ഷത്രങ്ങളായി സ്വർഗത്തിൽ പ്രകാശിക്കുന്നുണ്ടാവണം....
മരണം -രംഗ ബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നതെത്ര ശരിയാണെന്ന് ഒരു നെടുവീർപ്പോടെ ഓർത്തു ....
വേർപെടലുകൾ എപ്പോഴും തികഞ്ഞ വേദന സമ്മാനിക്കുന്നതാണ് ....
ജീവിതം എന്ന് പറയുന്നതും അതാണല്ലോ....
സുഖത്തിലും സന്തോഷത്തിലും എന്നും വിരാചിക്കുന്നവർ ആരെങ്കിലും ഉണ്ടാകുമോ....ഒരിക്കലും ഉണ്ടാവില്ല...
സുഖ ദുഖങ്ങളില്ലെങ്കിൽ അതൊരിക്കലും മനുഷ്യ ജീവിതമാവില്ലല്ലോ..........അടർന്നു പോകുന്ന ചിലരുടെ വേർപാടുകൾ ആഴത്തിൽ മുറിവുണ്ടാക്കുന്നു.....
അപ്രതീക്ഷിതമായി കാണാമറയത്താകുമ്പോൾ പറഞ്ഞു തീർക്കാനും , ചെയ്തു തീർക്കാനും ബാക്കി വെച്ചിട്ട് പോയ വരുടെ മനസ്സിലെന്തായിരുന്നു എന്ന് പോലും കാണുവാൻ കഴിയാതെ വരുന്നു.....
അവിടെ മൊയ്തീനെയും , ജെയിംസിനെയും, സുഹറയെയും , മൃദുലയെയും , ഗോവിന്ദനെയും അയാൾ കണ്ടു ..... ഒരിക്കലും അവരിലൂടെ സാക്ഷാത്ക്കരിക്കപ്പെടാൻ കഴിയാത്ത അവരുടെ സ്വപ്നങ്ങളിലേക്കും…… ബാക്കി വെച്ചിട്ട് കെട്ടിയ വേഷം അഴിച്ചു വെച്ച് ഭൂമിയിൽ നിന്നും അകലങ്ങളിക്ക് പോയവർ
തുറന്നിട്ട വാതായനത്തിലേക്കു തണുത്ത പിശറൻ കാറ്റ് തിമിർത്തു ഇരമ്പിയാർ ത്ത് കടന്നു വന്നു... ആ കാറ്റിൽ ജനുവരിയിലെ മഞ്ഞുതുള്ളികൾക്കൊപ്പം കണ്ണീരിന്റെ ഉപ്പു രസം കൂടി ഉണ്ടെന്നു അയാൾക്ക് തോന്നി.... പിശറൻ കാറ്റിനൊപ്പം കൊഴിഞ്ഞു പോയവരുടെ ആത്മാക്കൾ നിറഞ്ഞു നിൽക്കുന്നതുപോലെ അയാൾക്ക് തോന്നി....രൂപമില്ലാത്ത ആത്മാക്കൾ...
അവരുടെ സപീപ്യമാണ് അകത്തേക്ക് വന്ന കാറ്റ് എന്നയാൾ വിശ്വസിച്ചു .
ഓർമ്മകളിലെ ഒളിസങ്കേതങ്ങളിൽ നിന്നും പഴകിയ മാറാല നീക്കി കടന്നുവന്ന ഇടവഴിയിലെ മണ്ണ് വഴിക്കരുകിലെ ചെറിയ വീടുകൾ , ചെറിയ പെട്ടിക്കടകൾ , സൈക്കിളിൻ വരുന്ന മുനിയാണ്ടി ....
മീൻ കുട്ട തലയിലേന്തി വരുന്ന മണിയൻ ....അതിൽ നിന്നും നല്ല ഭംഗിയുള്ള ചെതുമ്പലുള്ള കിളിമീൻ ചേമ്പിലയിൽ പൊതിഞ്ഞു വാങ്ങുന്ന അക്കാളമ്മ.
പഠിക്കാൻ പുസ്തകം ഇല്ലാത്തപ്പോൾ പഴയ പുസ്തകം തന്ന സുഹറത്താത്ത .....
പഞ്ചാര മിഠായി മേടിക്കാക്കാൻ പാങ്ങില്ലാത്ത തനിക്ക്, താൻ വാങ്ങിയ മിഠായിയിൽ നിന്നും പകുതി പകുത്തു തന്ന ഷാജി ....കൊടും ദാരിദ്രത്തിലായിരുന്ന കാലത്ത്
വളരെ അകലെ നിന്നും സ്കൂളിൽ വന്നു പഠിക്കുന്ന , പലപ്പോഴും കാട്ടാമ്പഴങ്ങ കൊണ്ടുവന്നു തന്ന് വിശപ്പു ഒരു പരിധിവരെ മാറ്റിയിരുന്ന മൃദുല..... . അവരില്ലാത്ത ലോകത്തെ അസംത്യപ്തി അയാൾക്ക് മനസുഖം കെടുത്തി…..
പറയാനും ചെയ്യാനും ബാക്കി വെച്ച് പോയവരുടെ കണ്ണുനീര്തുള്ളികളാണ് കട്ട പിടിച്ചു പുറത്ത് മഞ്ഞായി അവശേഷിച്ചിക്കുന്നതെന്നയാൾക്ക് തോന്നി.
ഒപ്പം , പഴമയുടെ തേനുറവയായിരുന്ന ഷീറ്റു മറച്ച ക്ലബും , പെട്ടിക്കടയും മണ്ണുവഴിയും .,പുല്ലു തിന്നാൻ എന്നും ഇടവഴിയിൽ കെട്ടിയിരുന്ന ആട്ടിൻ പ റ്റങ്ങളും കന്നുകാലികളും. എല്ലാം പോയ് മറഞ്ഞിരിക്കുന്നു…….. അത് പലപ്പോഴും കണ്ണുകൾ നമ്മളറിയാതെ നനക്കുന്നു ….. ഒപ്പം പഴയ സുകൃതങ്ങൾ എല്ലാം ഒന്നൊന്നായി കൈമോശം വരികയാണെന്ന് അയാൾ വല്ലാതെ ഭയപ്പെട്ടു. ഇപ്പോൾ കീ കൊടുത്താൽ ചലിക്കുന്ന വെറുമൊരു ഒരു യന്ത്രമായി മാറിയിരിക്കുന്നു...
പുറത്തെ അവ്യക്തതയുടെ മൂട് പടലങ്ങൾ ശിഥിലമാക്കി ആകാശത്തിലേക്കു ആരോ കൊളുത്തി വിട്ട മാല പ്പടക്കം പുറത്തെ കണ്ണീരിന്റെ കനം കൊണ്ട് നിർവീര്യമായി താഴെ മരവിച്ചു നിലത്തു വീഴുന്നതും അയാൾ കണ്ടു......
ഒരേ ഊണു മേശക്കു ചുറ്റും തമാശ പങ്കിട്ട് പൊട്ടിച്ചിരിച്ചിരുന്നവർ……
പരസ്പരം കളിയാക്കിച്ചിരിച്ചിരുന്നവർ……..
അല്ലറ ചില്ലറ പിണക്കങ്ങൾ മൂലം മിണ്ടാതിരുന്നവർ....
തുടർച്ചയായി നന്മ മാത്രം ചെയ്തിരുന്നവർ....
ശൂന്യത പേറുന്ന ഈ നേരത്ത് , നെഞ്ചുരുകുന്ന വേദനയോടെ അയാൾ വെറുതെ ആഗ്രഹിച്ചു പോയി…..
അവരൊക്കെ കുറെ കാലം കൂടി ഭൂമിയിൽ പഴയ പാട്ടും മേളവും നന്മയുമൊക്കെയായി ഉണ്ടായിരുന്നെങ്കിലെന്ന്....
മോഹത്തിനെതിരില്ലല്ലോ .....
മനസിന്റെ അടിത്തട്ടിലിലേക്കു ഊർന്നിറങ്ങിയ തോന്നലുകൾ ….അതെ , ഇപ്പോൾ ചെയ്തു തീർക്കാനുള്ള നല്ല കാര്യങ്ങൾ എല്ലാം വേഗം ചെയ്യുക.. പറയാനുള്ളതും , ചെയ്യാനുള്ളതും എല്ലാം ... ഇന്ന് മാത്രം നമുക്ക് സ്വന്തം…….
പിന്നെ , അയാൾ ചെയ്ത് തീർക്കേണ്ട ഒരുപാട് ജോലികളിലേക്ക് വ്യാപൃതനായി .. ..അതെ , ഉറപ്പ് പറയാൻ കഴിയുന്ന “ഇന്ന് “-മാത്രമേയുള്ളല്ലോ എന്ന യാഥാർഥ്യ ബോധത്തോടുകൂടി.