Image

കോവിഡിനെ ചെറുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

Published on 18 January, 2022
കോവിഡിനെ ചെറുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കോവിഡിനെ നേരിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് ചികിത്സയിൽ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറൽ മരുന്നായ റെംഡെസിവിറും മോണോക്ലോണൽ ആന്റിബോഡി മരുന്നായ ടോസിലിസുമാബും മാത്രമാണെന്നും ഡൽഹി എയിംസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാർഗരേഖയിലുണ്ട്.

വിപരീതഫലം ഉണ്ടാകുമെന്ന ആശങ്ക മൂലം ആന്റിവൈറൽ മരുന്നായ മോൽനുപിരാവിർ ഉൾപ്പെടുത്തിയില്ല. റെംഡിസിവിർ ഓക്സിജൻ സഹായം ആവശ്യമുള്ളവർക്കും ഇടത്തരം, ഗുരുതര കോവിഡ് ബാധയുള്ളവർക്കും നൽകാം.

കോവിഡിനെ തുടർന്നുള്ള ചുമ രണ്ട് മൂന്ന് ആഴ്ചയിലേറെ നീണ്ടാൽ  ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാർഗരേഖയിൽ നിർദേശിച്ചു

കോവിഡ് ലക്ഷണങ്ങൾ തുടങ്ങി 10 ദിവസത്തിനുള്ളിൽ തന്നെ മരുന്നു കഴിക്കണം. വൃക്കരോഗം, കരൾവീക്കം എന്നിവ ഗുരുതരമായവർക്കു നൽകരുത്. ടോസിലിസുമാബ് അതീവഗുരുതരാവസ്ഥയിലുള്ളവർക്ക് ഐസിയുവിൽ പ്രവേശിപ്പിച്ച് 24– 48 മണിക്കൂറിനുള്ളിൽ നൽകണം.

ശ്വാസകോശത്തെ ബാധിക്കുന്ന സൈറ്റോകൈൻ സിൻഡ്രോം പോലുള്ള അവസ്ഥയിലാണ് ഇതുപയോഗിക്കേണ്ടത്. മറ്റു മരുന്നുകൾ ഫലപ്രദമാകാത്ത ചികിത്സയുടെ അവസാനഘട്ടത്തിലും ഉപയോഗിക്കാം. 60 വയസ്സിനു മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, ഹൃദയസംബന്ധമായ പ്രശ്നം, പ്രമേഹം, എച്ച്ഐവി ഉൾപ്പെടെ രോഗങ്ങൾ മൂലം പ്രതിരോധശേഷി കുറഞ്ഞവർ, ക്ഷയബാധിതർ, ശ്വാസകോശം, കരൾ, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർ, മസ്തിഷ്ക പ്രശ്നമുള്ളവർ എന്നിവരെ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കു നേരിയ രോഗബാധയാണെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹോം ഐസലേഷൻ പാടുള്ളൂ.

ശ്വാസകോശത്തെ കാര്യമായി ബാധിക്കാത്തവർ ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളില്ലെന്നും പനി 5 ദിവസത്തിലേറെ നീളുന്നില്ലെന്നും ഉറപ്പാക്കണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക