ന്യൂയോർക്ക്: ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പ്രൈമറിയിൽ കാത്തി ഹോക്കലിന് 30 പോയിൻറിലധികം ലീഡ് വർദ്ധിച്ചതായി സിയന കോളേജ് സർവേഫലം സൂചിപ്പിക്കുന്നു. ഈ ജൂണിൽ ആണ് പ്രൈമറി.
ന്യൂയോർക്കിലെ ആദ്യ വനിതാ ഗവർണറായ ഹോക്കൽ, 46 ശതമാനം ഡെമോക്രാറ്റിക് വോട്ടർമാരുടെ പിന്തുണ നേടി. തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത മുൻ മേയർ ബിൽ ഡി ബ്ലാസിയോയെക്കാൾ 34 പോയിന്റ് മുന്നിലാണ് ഹോക്കൽ. ന്യൂയോർക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റ് ജുമാനെ വില്യംസിനെ 11 ശതമാനം പേർ പിന്തുണച്ചു. ലോംഗ് ഐലൻഡ് കോൺഗ്രസ്മാൻ ടോം സുവോസിക്ക് ആറ് ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
22 ശതമാനം വോട്ടർമാർ വ്യക്തമായ അഭിപ്രായം നൽകിയില്ല.
നവംബർ 29 മുതൽ ഡിസംബർ 3 വരെ സമാനമായി നടത്തിയ സർവേയിൽ ഹോക്കലിന്റെ ലീഡ് 36 ശതമാനമായിരുന്നു. ആ വോട്ടെടുപ്പിൽ അഡ്വക്കേറ്റ് ജനറൽ ലെറ്റീഷ്യ ജെയിംസിന് വോട്ടർമാരിൽ നിന്ന് 18 ശതമാനം പിന്തുണ ലഭിച്ചു. പക്ഷേ, ഡിസംബർ 7-ന് അവർ മത്സരത്തിൽ നിന്ന് ഒഴിഞ്ഞു.ഫണ്ട് റെയ്‌സിംഗ് സംബന്ധിച്ച പ്രതിസന്ധിയായിരുന്നു കാരണമായി പറഞ്ഞത്.
ലെറ്റീഷ്യ ജെയിംസിന്റെ കൊഴിഞ്ഞുപോക്ക് ഡി ബ്ലാസിയോയ്ക്ക് അനുഗ്രഹമായെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ, 2 തവണ ന്യൂയോർക്ക് മേയറായി സേവനമനുഷ്ടിച്ചിട്ടുള്ള ഡി ബ്ലാസിയോ ഗവർണർ മത്സരത്തിനില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. ഇതിന്റെ കാര്യകാരണങ്ങൾ വ്യക്തമായിട്ടില്ല.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളിൽ ആൻഡ്രൂ ജൂലിയാനി ആണ് മുന്നിൽ
പുതിയ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെക്കുറിച്ചുള്ള അഭിപ്രായവും വോട്ടർമാരോട് ചോദിച്ചിരുന്നു. ആഡംസ് 41 ശതമാനം അനുകൂല റേറ്റിംഗ് നേടി. 40 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല.
റിപ്പബ്ലിക്കൻ വോട്ടർമാർ കൂടുതലും അദ്ദേഹത്തെ അനുകൂലിച്ചു - 29 ശതമാനം പേർ. 20 ശതമാനം പേർ എതിർത്തു.