ചെന്നൈ: ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിക്കൂടെയെന്ന് മദ്രാസ് ഹൈക്കോടതി.
കുറ്റകൃത്യങ്ങള്‍ക്ക് സഹായിക്കുന്ന വീഡിയോകള്‍ ലഭ്യമായ യൂട്യൂബിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സഹായകമായ വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികളും ഇനി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് മറുപടി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറായ സട്ടൈ ദുരൈമുരുകന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കുമ്ബോഴാണ് യൂട്യൂബിലെ സാമൂഹിക വിരുദ്ധ വീഡിയോകള്‍ സംബന്ധിച്ച് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. നാടന്‍തോക്ക് നിര്‍മാണം, കൊള്ള നടത്തല്‍ തുടങ്ങിയ ധാരാളം കുറ്റകൃത്യങ്ങളെ സഹായിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ഇവ കണ്ട് കുറ്റം ചെയ്യുമ്ബോള്‍ യുട്യൂബും പ്രതിസ്ഥാനത്താകുന്നതായി ജസ്റ്റിസ് ബി പുകഴേന്തി അഭിപ്രായപ്പെട്ടു.
വിദേശ കമ്ബനിയായ യുട്യൂബിനെതിരേ നടപടിയെടുക്കാന്‍ നിയമം ഇല്ലേയെന്ന് കോടതി ചോദിച്ചു. ചാരായം വാറ്റുന്നതടക്കമുള്ള വീഡിയോകള്‍ എങ്ങനെയാണ് തടയാന്‍ സാധിക്കുക? എല്ലാത്തരം വീഡിയോകളും യുട്യൂബ് അനുവദിക്കുമോ എന്നും കോടതി ചോദിച്ചു. ഏറെ നല്ലവശങ്ങളുണ്ടെങ്കിലും യുട്യൂബിനെ മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പാർശ്വഫലങ്ങളിൽ മൂന്നിൽ രണ്ടിനും കാരണം കോവിഡ് വാക്സിനല്ലെന്ന് പഠനം
കോവിഡ് വാക്സിനേഷനെത്തുടർന്ന് നിരവധി പേർക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, പ്രതികൂല ലക്ഷണങ്ങളിൽ മൂന്നിൽ രണ്ടിനും കാരണം വാക്സിനല്ല.
ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിൻ ഡോസ് സ്വീകരിച്ചവരിൽ 77% പേരിലും തലവേദന, പനി, ക്ഷീണം, പേശി വേദനതുടങ്ങിയ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.
ആ ലക്ഷണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും സ്വയം ഉണ്ടാകുന്നതാണെന്നും വാക്സിന്റെ ഫലമായല്ലെന്നുമാണ് ജമാ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നത്..ഗവേഷകർ ഇതിനെ ' നോസീബോ ഇഫക്റ്റ് 'എന്നാണ് വിശേഷിപ്പിക്കുന്നത്.
ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററിലെ ശാസ്ത്രജ്ഞർ പ്ലാസിബോ വാക്സിൻ നല്കിയവരും യഥാർത്ഥ വാക്സിൻ സ്വീകരിച്ചവരെ പോലെ തന്നെ ഫ്ലൂവിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചെന്ന് അവകാശപ്പെട്ടു.
വാക്‌സിൻ സ്വീകർത്താക്കളിലും പ്ലസിബോ സ്വീകർത്താക്കളിലും ഒരേ നിരക്കിൽ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ഗവേഷകർ കണ്ടെത്തി - യഥാക്രമം 22,802, 22,578.
ഫൈസർ, മോഡേണ എന്നിവയുടെ രണ്ട് ഡോസ് സ്വീകരിക്കുന്നവർക്ക്, രണ്ടാമത്തെ ഡോസിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട പാർശ്വഫലങ്ങളിൽ പകുതിയോളം വരെ നോസെബോ ഇഫ്ഫക്റ്റ് മൂലമാകുമെന്ന് പഠനത്തിൽ പറയുന്നു.
തങ്ങളുടെ പഠനം കോവിഡ് വാക്സിനേഷനെക്കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെട്ടു.