വർഷമേഘങ്ങൾ വഴിമാറിപ്പോയിട്ടും
എത്തിയില്ല നിലാവിന്റെ പാൽച്ചിരി
അങ്ങകലെയെവിടെയോ അമ്പിളി
തിങ്ങുമേതോ പരിഭവത്താൽ
മുഖം തന്നിടാതെ മറഞ്ഞിരിക്കുന്നുവോ..?
ശൂന്യമാകാശ വീഥിയിലിന്നൊരു
താരകം പോലുമെത്തി നോക്കുന്നില്ല
താഴെ ഭൂമിയിൽ കാത്തിരിക്കുന്നൊരാ
താമരയും തപ്തമാനസയാകുന്നു....
രാക്കുയിലിന്റെ പാട്ടിലിറ്റും നോവിൽ
ആർദ്രമാകാത്ത ഹൃത്തടമുണ്ടാമോ.
കൂട്ടിലെത്താത്ത കൂട്ടിനെയോർത്തവൾ
പാടും പാട്ടിലും നൊമ്പരം തിങ്ങുന്നു ..
എങ്ങു പോയി ഈ ഏകാന്തതയെത്ര
നോവു നൽകുന്നുവെന്നറിയുന്നീലേ
ഏതൊരു ബോധിവൃക്ഷത്തണലിൽ നീ
ധ്യാനമഗ്നനായ് എന്നെ മറന്നിടാൻ..!