പണ്ടൊരു പഞ്ചാലി ഉണ്ടായിരുന്നു...
പാർഥനെ മനസാ വരിച്ചിട്ടും
പാണ്ഡവരഞ്ചു പേർക്കും
പങ്കുവയ്ക്കപ്പെട്ടവൾ
അഞ്ചു താലിയണിഞ്ഞിട്ടും
അർജുനനെ മാത്രം
ഉള്ളഴിഞ്ഞു പ്രണയിച്ചവൾ..
അവൻ പരിണയിച്ച
സപത്നികളുടെ
എണ്ണം കണ്ട്
പ്രണയത്തെ പോലും
വെറുത്തു പോയവൾ..
മുടിക്കുത്തഴിച്ച
ക്രൂരന്റെകൈയാൽ
മടിക്കുത്തഴിയാതിരിക്കാൻ
നെഞ്ചു നീറിക്കരഞ്ഞവൾ..
അഞ്ചു പേർക്ക് പകുത്ത
ഉടലിലെ പുടവ
അന്യന്റെ കയ്യാൽ
അഴിയാതിരിക്കാൻ
കൃഷ്ണനോട് വിലപിച്ചു നിന്നവൾ
പെണ്ണിന്റെ മാനത്തിന്
കാവലാകാത്ത
കുല ശ്രേഷ്ഠരെ വെറുത്ത്
കുലം മുച്ചൂടും മുടിക്കുമെന്ന്
ശപഥമെടുത്തവൾ...
പെൺ പകയിൽ
മാറ് പിളർന്നും
തുട തകർന്നും
വീഴാനേയുള്ളു
ആണിന്റെ ദാർഷ്ട്യമെന്ന്
അഹങ്കരിച്ചവൾ...
പെറ്റു പോറ്റിയ മക്കളഞ്ചും
അതെ പോർക്കലിയാൽ
എരിഞ്ഞപ്പോൾ..
എന്നേക്കുമായി
തോറ്റുപോയവൾ...
സ്വർഗത്തിലേക്കുള്ള വഴിയിൽ
അവൾക്ക് കാലിടറിയത്
അഹന്തയിൽ തട്ടിയെന്നു
പറഞ്ഞത് ആരാണ്?
പെണ്ണിന്റെ കണ്ണിലെ
തീയേറ്റു പൊള്ളിയ
ധർമം മറന്ന ധർമപുത്രനോ ?
കരുത്തു കൊണ്ടും
കാവലായും നിഴൽ
പോലെ നടന്നിട്ടും
പാഞ്ചാലിയുടെ
ഉള്ളു തൊടാനാവാതെ
തോറ്റുപോയ ഭീമനോ
അവളുടെ പ്രേമവും
ഹിതവും മറന്ന് അവളെയും
തന്നെയും പലർക്കും
പകുത്തു നൽകിയ
ബ്രിഹന്നളയായ
അർജുനനോ?
കൈമറിഞ്ഞെത്തിയ
പെൺപാവ പോലെ
അവളെ കണ്ടു രസിച്ചു
ബാല്യം കടന്ന നകുല
സഹദേവന്മാരോ?
ആരുമാകാം!!!..
ചിലപ്പോൾ അവൾ
സ്വയമൊടുങ്ങിയതാവാം....
അഞ്ചു താലിക്കയറുമറുത്ത്....
കണ്ണു നീരിൽ മുങ്ങിനിവർന്ന് ....
ജന്മം തന്ന തീയിലേക്ക്
തിരിച്ചു പോയതാവാം!!