Image

ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ജയസൂര്യ മികച്ച നടന്‍

Published on 25 January, 2022
ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ജയസൂര്യ മികച്ച നടന്‍

 

ബംഗ്ലാദേശിലെ 'ധാക്കാ' അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്ക്കാരം നേടി ജയസൂര്യ.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതര്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ അറിയിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല.

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് 'സണ്ണി' കോവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.

ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച, റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയ തമിഴ് സിനിമ 'കൂഴങ്ങള്‍' ആണ് മികച്ച ഫീച്ചര്‍ സിനിമയായും തിരഞ്ഞെടുത്തത്. 'സണ്ണി' കൂടാതെ ഡോ. ബിജു സംവിധാനം ചെയ്ത 'ദി പോര്‍ട്രൈറ്‌സ്', ഷരീഫ് ഈസ സംവിധാനം ചെയ്ത 'ആണ്ടാള്‍', മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'എന്നിവര്‍' എന്നീ സിനിമകളാണ് ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക