അല്ലെങ്കിലും നീ അങ്ങനെയാണ് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. രാവിലെ ഇട്ടോണ്ട് പോകാൻ ഇസ്തിരിയിട്ട ഉടുപ്പില്ലാത്തതുകൊണ്ട് തനിയെ തേപ്പു പെട്ടിയെടുത്തു തേച്ചുകൊണ്ട് അയാൾ ഭാര്യയോട് കയർത്തു.
നിന്നെ കെട്ടിയ എന്നെ പറഞ്ഞാൽ മതി.
എന്നാൽ പിന്നെ മുന്തിയ ഒരുത്തിയെ കെട്ടാൻ വയ്യാരുന്നോ ?? അവളും തിരിച്ചടിച്ചു.
അതേടി വേറെ എത്രയോ ആലോചനകൾ വന്നതാണ് എന്റെ വിധി.
വൈകിട്ടിത്തിരി വേഗം വരാമോ എനിക്ക് കടയിൽ പോയി ഒരു ഗിഫ്റ് വാങ്ങണമായിരുന്നു അവൾ അയാളോട് പറഞ്ഞു.
പിന്നെ എന്റെ പട്ടി വരും.
ആ പട്ടിയോടാ നേരത്തെ വരണമെന്നു പറഞ്ഞത് മനസ്സിലായില്ലേ.
അയാളുടെ കോപം ഇരട്ടിച്ചു. തല്ലാൻ കയ്യോങ്ങി വേണ്ടെന്നു വച്ചു. എങ്ങാനും അവൾ തല്ലിയെന്നോ മറ്റോ പോലീസിൽ അറിയിച്ചാൽ പിന്നെ അതുമതി പുലിവാല് പിടിക്കാൻ.
അവൾ വിടാൻ ഭാവമില്ലായിരുന്നു. എന്നാൽ ഒന്ന് തല്ലി നോക്ക്. നിങ്ങള് തല്ലുമ്പോൾ എന്റെ കൈ മാങ്ങാ പറിക്കാനൊന്നും പോകില്ല ഓർത്തോണം.
രാവിലെ പോകാൻ നേരം എനിക്കിതു തന്നെ വേണം . ഈ പോകുന്ന പോക്കിൽ ബസ് മറിഞ്ഞോ വല്ല ഉരുള് പൊട്ടിയോ ചത്താൽ നിനക്ക് സമാധാനമാകുമല്ലോ.
ചുമ്മാ കൊതിപ്പിക്കാതെ മനുഷ്യാ അവൾ പറഞ്ഞു.
ഇതേ കൊതി എനിക്കുമുണ്ട് ആയാളും പറഞ്ഞു
അയാൾ വീട്ടിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു. അവൾ അവസാനം പറഞ്ഞ ആ വാക്കു അയാൾക്ക് വല്ലാതെ വേദനിച്ചു.
ചുമ്മാ കൊതിപ്പിക്കാതെ മനുഷ്യാ.
അപ്പോൾ അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഒന്നുകിൽ ഞാൻ മരിക്കണം അല്ലെങ്കിൽ ഒഴിവാകണം. പക്ഷെ അവളുമായി വഴക്കുണ്ടാക്കുമെങ്കിലും അയാൾ ഒരിക്കലും അവളെ ഒഴിവാക്കണമെന്നോ അവൾ മരിക്കണമെന്നോ ആഗ്രഹിച്ചിട്ടില്ല. വഴക്കിടുപോൾ ഒക്കെ അവളോടുള്ള സ്നേഹം മനസ്സിൽ വച്ചുകൊണ്ടു തന്നെയാണ് അതൊക്കെ ചെയ്യുന്നത്.
അയാൾ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ അവൾ ആലോചിക്കുകയാണ് ഞാൻ മരിക്കണമെന്നു അയാൾ ആഗ്രഹിക്കുന്നുണ്ടോ. ഞാനൊരിക്കലും അങ്ങനെ ആഗ്രഹിച്ചിട്ടില്ലെങ്കിലും അയാൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അറിയാതെ പറഞ്ഞുപോയതാണ് കൊതിപ്പിക്കല്ലേ മനുഷ്യാ എന്ന്. അയാൾ മരിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഞാൻ മരിക്കാൻ അയാൾ ആഗ്രഹിക്കുന്നു. അയാളോടുള്ള സ്നേഹം എനിക്ക് മാത്രമല്ലേ അറിയുള്ളു. ഞാൻ എന്തൊക്കെ വഴക്കുണ്ടാക്കിയാലും അയാൾ വൈകിട്ട് വരാൻ താമസിച്ചാൽ ഉള്ളിൽ ഒരു അങ്കലാപ്പാണ്.
അയാൾ വരുന്നതും നോക്കി ജനാലയിൽ കൂടി പുറത്തേക്കു ആകാംഷയോടും പേടിയോടും കൂടി നോക്കി നിന്നിരുന്ന അവൾ അയാൾ ദൂരെ നിന്നും വരുന്നത് കണ്ടു. അവൾക്കു സമാധാനമായി. അവൾ വേഗം അകത്തെ മുറിയിൽ പോയി ഇരുന്നു.
വൈകിട്ട് താമസിച്ചു വീട്ടിലെത്തിയ അയാൾ ആദ്യം നോക്കിയത് അവൾ അകത്തുണ്ടോയെന്നാണ്. ഉണ്ട് അകത്തുണ്ട്. അയാൾക്കും സമാധാനമായി.
പക്ഷെ രണ്ടുപേരുടെയും മനസ്സ് കലുഷിതമാണ്. മരിക്കാൻ മറ്റെയാൾ ആഗ്രഹിക്കുന്നു എന്ന് രണ്ടുപേരും ചിന്തിക്കുന്നു.
ബാഗും കയ്യിലിരുന്ന പൊതിയും ലിവിങ് റൂമിൽ വെച്ച് അയാൾ ബെഡ്‌റൂമിൽ കയറി കതകടച്ചു. അലമാര തുറന്ന അയാൾ അമ്പരന്നു. തന്റെ തുണിയെല്ലാം അവൾ തേച്ചു വച്ചിരിക്കുന്നു.
ലിവിങ് റൂമിൽ വന്ന അവളും അമ്പരന്നു തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് കൊടുക്കാൻ ഗിഫ്റ് അയാൾ വാങ്ങി വന്നിരിക്കുന്നു.
പിറ്റേന്ന് രാവിലെ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ബാത്‌റൂമിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ട ഉറക്ക ഗുളികകൾ അയാൾ കണ്ടു. അയാളത് കൈക്കലാക്കി.
അയാൾ കുളിക്കാൻ കയറിയപ്പോൾ ചോറു പൊതി അയാളുടെ ബാഗിൽ വെക്കാൻ ശ്രമിക്കവേ അയാളുടെ ബാഗിലെ വിഷക്കുപ്പി അവളും കണ്ടു.
രാവിലെ പതിവ് പോലെ ജോലിക്കു പോയ അയാൾ ബാഗിൽ തന്റെ വിഷക്കുപ്പി കാണാതെ വിഷമിച്ചു.
ബാത്‌റൂമിൽ കയറി തന്റെ ഉറക്ക ഗുളിക കാണാതെ അവളും
ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തി അയാൾ അവളോട് ചോദിച്ചു ഇന്നെന്താ കഴിക്കാൻ
അവൾ പറഞ്ഞു വിഷം
എന്നാൽ ഒരു കാര്യം ചെയ് നീ കഴിച്ചോ എനിക്കിന്ന് വിശപ്പില്ല
ഊണൊക്കെ കഴിഞ്ഞു ബെഡ്റൂമിലെത്തിയ അവൾ അയാളോട് ചോദിച്ചു രണ്ടു ദിവസമായി ഉറക്കമില്ല ഉറങ്ങാനെന്താ വഴി
അയാൾ പറഞ്ഞു ഉറക്ക ഗുളികയുണ്ട്
ചേട്ടൻ കഴിച്ചോ ഞാനിന്നുറങ്ങുന്നില്ല.
പൊട്ടിച്ചിരിയും ഇണക്കവും പിണക്കവും ആയി ആ ജീവിതം പിന്നെയും പിന്നെയും......