ഒക്കലഹോമ: കവര്‍ച്ചാ ശ്രമത്തിനിടയില്‍ ബ്രിന്‍ഡാ 29, ഫെലിഷ്യ(43) എന്നിവരെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ ഡൊണാള്‍ഡ് ആന്റണി ഗ്രാന്റിന്റെ(46) വധശിക്ഷ ഒക്കലഹോമയില്‍ ജനുവരി 27 വ്യാഴാഴ്ച നടപ്പാക്കി.
2001 ജൂലായില്‍ ഒക്കലഹോമ ഡെല്‍സിറ്റിയിലെ ക്വിന്റാ ഇന്നില്‍ വെച്ചായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. പ്രതികുറ്റം സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ട ഇരുവരും ഹോട്ടല്‍ ജീവനക്കാരായിരുന്നു. കത്തിയും, തോക്കും ഉപയോഗിച്ചായിരുന്നു കൊലപാതകം. കൊല്ലരുതെന്ന് കേണപേക്ഷിച്ചുവെങ്കിലും പ്രതിക്ക് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു. ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മാരകമായ വിഷമിശ്രിതം ഉപയോഗിച്ചായിരുന്നു വധശിക്ഷ.
2022ലെ അമേരിക്കയിലെ ആദ്യവധശിക്ഷയാണ് ഒക്കലഹോമയില്‍ നടപ്പാക്കിയത്.
1976 ല്‍ അമേരിക്കയില്‍ വധശിക്ഷ പുനരാരംഭിച്ചതിനുശേഷം 1541-ാമത്തെ വധശിക്ഷയാണ് ഗ്രാന്റിന്റേത്.
വധശിക്ഷ മാറ്റിവെക്കണമെന്ന അപേക്ഷ കോടതി തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.വധശിക്ഷക്കു മുമ്പു പ്രതി ചെയ്ത പ്രവര്‍ത്തിയില്‍ ദുഃഖം അറിയിക്കുകയും, മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. വധിക്കപ്പെട്ടവരുടെ പതിനെട്ടോളം കുടുംബാംഗങ്ങള്‍ വധശിക്ഷക്കു ദൃക്‌സാക്ഷികളായിരുന്നു.
വിഷമിശ്രിതം സിരകളിലൂടെ പ്രവഹിപ്പിക്കുന്നതിനുമുമ്പു ഗ്രാന്റിന്റെ കണ്ണില്‍നിന്നും ജലകണങ്ങള്‍ ഒഴുകിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.