Image

മാത്യു പാലായുടെ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍''  പ്രകാശനം ചെയ്തു.

പി ഡി ജോര്‍ജ് നടവയല്‍ Published on 14 April, 2022
മാത്യു പാലായുടെ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍''  പ്രകാശനം ചെയ്തു.

ഫിലഡല്‍ഫിയ: മാത്യു പാലായുടെ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍'' (Psalms of COVID-19) പ്രകാശനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ നേതൃത്വം നല്‍കി. ''ബ്രോഡ് സ്ട്രീറ്റിന്റെ മദര്‍ തെരേസ'', ഡോക്ടര്‍ സിസ്റ്റര്‍ റോസ്ലിന്‍ എടത്തില്‍, മന:ശാസ്ത്രാദ്ധ്യാപകന്‍ ഡോ. ടോം പന്നലക്കുന്നേലിന്  പുസ്തക പതിപ്പ് നല്‍കി. 


സ്പ്രിങ്ങ് ഫോര്‍ഡ് ഏരിയാ സ്‌കൂള്‍ മാത്മാറ്റിക്‌സ് ഡിപ്പാട്‌മെന്റ്  ടീച്ചറും വിവിധ മാധ്യമങ്ങളുടെ ചീഫ്  എഡിറ്ററുമായ ജോസ് തോമസ്,  മാത്യൂ പാലായുടെ രചനാ രീതികളെ വിലയിരുത്തി പ്രസംഗിച്ചു. പ്രൊഫ. കോശി തലയ്ക്കല്‍, ഫാ. എം.കെ കുര്യാക്കോസ്, ഫാ. കുര്യാക്കോസ് കുംബക്കീല്‍, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ വിന്‍സന്റ് ഇമ്മാനുവേല്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 
മറുപടി പ്രസംഗത്തില്‍ മാത്യൂ പാലാ: ''നമ്മെ വളരാന്‍ സഹായിച്ച, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആളുകളോട്, നന്ദിയുള്ളവരായിരിക്കുക; നമ്മുടെ ഭൂതകാലത്തിന്റെ മധുരസ്മരണകളെ ഓര്‍മ്മിപ്പിക്കുന്ന ഗന്ധങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍; നമ്മുടെ മുഖത്ത് സൂര്യപ്രകാശം അനുഭവപ്പെടുന്നതിന് നന്ദിയുള്ളവരായിരിക്കാന്‍; പ്രകൃതിയോടും മൃഗങ്ങളോടും വളര്‍ത്തുമൃഗങ്ങളോടും നന്ദിയുള്ളവരായിരിക്കാന്‍; ചൂടുള്ള ദിവസത്തില്‍ നമ്മുടെ ചര്‍മ്മത്തില്‍ വെള്ളം വീഴുന്ന അനുഭവത്തിന് നന്ദിയുള്ളവരായിരിക്കാന്‍; നമ്മെ കൂടുതല്‍ അടുപ്പിക്കുന്ന തീന്‍മേശയ്ക്ക് ചുറ്റുമുള്ള ഭക്ഷണത്തിന്റെ രുചിക്ക് നന്ദിയുള്ളവരായിരിക്കാന്‍; നമ്മള്‍, നമ്മെ പരിപാലിക്കുന്നവരോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരായിരിക്കാന്‍; സൃഷ്ടാവ് നമുക്ക് നല്‍കിയ ജീവന്റെ ദാനത്തിന് നന്ദിയുള്ളവരായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കാന്‍...അങ്ങനെയെല്ലാമാണ് ''സാംസ് ഓഫ് കോവിഡ്-19'' എന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത്'' . 
മാത്യൂ പാലാ, പൊന്റിഫിക്കല്‍ അ്ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ (റോം) അഫിലിയേറ്റഡായ ബാംഗളൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്റിഫിക്കല്‍  സെമിനാരിയിലും പൂനയിലെ കോളജ് ഓഫ് മിലിറ്ററി എഞ്ചിനീയറിങ്ങിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ കോമണ്‍ വെല്‍ത്ത് ഓഫ് പെന്‍സില്‍ വേനിയയില്‍ ഹെല്‍ത്ത് കെയര്‍ അഡ്മിന്‍സ്‌റ്റ്രേഷനില്‍ ഉദ്യോഗസ്ഥനായി സേവനം നിര്‍വഹിച്ചു.

ഡ്ബ്‌ള്യൂ എം സി പെന്‍സില്‍വേനിയാ ചെയര്‍മാന്‍ ജോസ് ആറ്റുപുറം അദ്ധ്യക്ഷനായി. പ്രസിഡന്റ് ജോര്‍ജ് നടവയല്‍ സ്വാഗതവും സെക്രട്ടറി ഷൈലാ രാജന്‍ നന്ദിയും പ്രകാശിപ്പിച്ചു. ട്രഷറാര്‍ നൈനാന്‍ മത്തായി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് കുട്ടി വര്‍ഗീസ്, ,ലൈസമ്മ ബെന്നി, ബെന്നി മാത്യു, ജെയിംസ് കിഴക്കേടത്ത്,  തങ്കച്ചന്‍ സാമുവേല്‍, തോമസ് ഡാനിയേല്‍, ജോസഫ് തോമസ്, റോയ് ചാക്കോ, എബ്രാഹം കെ വര്‍ഗീസ് എന്നിവര്‍ സമ്മേളനം ക്രമീകരിച്ചു.

ഭൗതികവാദം, വ്യക്തിവാദം, പ്രയോജനവാദം, സുഖഭോഗവാദം എന്നീ ആര്‍ത്തികളാല്‍, ഭോഗാകുലമായ സമകാലീന ആഗോള സംസ്‌കാരത്തില്‍ മുങ്ങി മാഞ്ഞുപോയ, ''നന്ദി'' എന്ന മാനവീക ഗുണവിശേഷത്തെ കുറിക്കുന്നതാണ്, മാത്യു പാലായുടെ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍'' (സാംസ് ഓഫ് കോവിഡ്-19). നമ്മുടെ അസ്തിത്വത്തോട്  കൃതജ്ഞതയുടെ മനോഭാവം പുലര്‍ത്തുമ്പോള്‍, ആ മനോഭാവം നമ്മുടെ ജീവിതത്തെ ആധികാരികവും അര്‍ത്ഥപൂര്‍ണ്ണവും ജീവിക്കാന്‍ യോഗ്യതയുള്ളതുമാക്കും എന്ന വിചാരാധാരയിലാണ് ഈ കൃതി വിരചിതമായിരിക്കുന്നത്. 

യൂജീനിലുള്ള (ഒറിഗോണ്‍) വൈപ്പ് & സ്റ്റോക്ക്, റിസോഴ്സ് പബ്ലിക്കേഷന്‍സ്സാണ്   പ്രസാധകര്‍. വിപണനക്ഷമതയേക്കാള്‍, ഉള്ളടക്കത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കി, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രസാധകരാണ്, വൈപ്പ് & സ്റ്റോക്ക് റിസോഴ്സ് പബ്ലിക്കേഷന്‍സ്സ്. ക്ലാസിക് ദൈവശാസ്ത്രവും കവിതകളും ചരിത്രവും ഉള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്നതും  മൂല്യമാനങ്ങളുമുള്ള കൃതികള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന നിര്‍ബന്ധമുള്ള പ്രസാധകരാണ്, റിസോഴ്സ് പബ്ലിക്കേഷന്‍സ്.  

റിസോഴ്സ് പബ്ലിക്കേഷന്‍സ്  ഹൈലൈറ്റ് ചെയ്യുന്നതിപ്രകാരമാണ്: ''ഞങ്ങളുടെ രചയിതാക്കള്‍ വിദഗ്ധരും പണ്ഡിതന്മാരും കലാകാരന്മാരുമാണ്. നൂതന സാങ്കേതികവിദ്യയും അക്കാദമിക് മികവും സംയോജിപ്പിക്കുന്നതിലൂടെ,  ശാശ്വത മൂല്യമുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഭാവന, ബുദ്ധി, ഹൃദയം എന്നിവയെ ബഹുമാനിക്കുന്ന രചനയില്‍ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് റിസോഴ്സ് പബ്ലിക്കേഷന്‍സ്സിനെ  ഈ ഗ്രന്ഥം തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചത്.  നിലവാരമുള്ള കൃതികള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന നിര്‍ബന്ധമുള്ള പരമ്പരാഗത പ്രസാധകരാണ് ഞങ്ങള്‍. ബേബീബൂമര്‍ തലമുറയിലെ ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്നുള്ള ഒരു അമേരിക്കക്കാരന്റെ, (മാത്യു പാലാ  എന്ന ഒരു സാധാരണക്കാരന്റെ),  ആത്മീയതയെക്കുറിച്ചുള്ള രചന സ്വീകരിച്ച്, പ്രസിദ്ധീകരിക്കുന്ന, അത്തരത്തിലുള്ള, ആദ്യത്തെ ഇംഗ്ലീഷ് പുസ്തകമാണ്, 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍''. ഇതൊരു നാഴികക്കല്ലായ പുസ്തകമാണ്. ഏറ്റവും ആവശ്യമുള്ള സമയത്താണ് സങ്കീര്‍ത്തനങ്ങളുടെ മാതൃകയില്‍ പുസ്തകം എഴുതിയിരിക്കുന്നത്. വരച്ചിട്ട കള്ളികള്‍ക്കപ്പുറം കടന്ന്, വിശാലമായി മനനം ചെയ്യുന്നതിലൂടെ വീക്ഷിച്ചറിഞ്ഞ, ''നന്ദി'' എന്ന പരമവിശിഷ്ട മാനവീക മൂല്യത്തിന്റെ  ഗുണത്തെക്കുറിച്ചാണ്, ഗ്രന്ഥം മുഴുവനും, മാത്യു പാലാ കവിത മൊഴിയുന്നത്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ് ഇത് എഴുതിയിരിക്കുന്നത്. കോവിഡ്-19 എന്ന മഹാമാരിയില്‍, ലോകം വലയുന്ന സമയങ്ങളില്‍ എഴുതിയതിനാല്‍, 'COVID-19 ന്റെ സങ്കീര്‍ത്തനങ്ങള്‍'', ഏറ്റവും അനുയോജ്യമായ സമയത്താണ് എഴുതിയത്, അതാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത്. 

'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍'' ഒരു പനോപ്റ്റിക് (സമഗ്ര വീക്ഷണ മാനമുള്ള) പുസ്തകമാണ്. ഈ പുസ്തകത്തിന്റെ ധ്യാനാത്മകവും ആത്മപരിശോധനാത്മകവുമായ രീതി, വായനക്കാരന് വളരെ പ്രയോജനപ്രദമാകും.'' 

 ''സാംസ് ഓഫ് കോവിഡ്-19-ന്റെ'' താളുകളിലൂടെ കടന്നുപോകുമ്പോള്‍, സൃഷ്ടാവില്‍ നിന്നും, പ്രകൃതിയില്‍ നിന്നും, മറ്റുള്ളവരില്‍ നിന്നും, നമുക്ക് ലഭിച്ച എല്ലാത്തിനും നന്ദിയുടെ ബോധം നമ്മില്‍ നിറയുന്നു; പരാതിപ്പെടുന്നതിനുപകരം, നമ്മള്‍, അഭിനന്ദിക്കാന്‍ തുടങ്ങുന്നു; തള്ളിക്കളയുന്നതിനുപകരം, വിലമതിക്കുന്നതിനെ, നാം അവലംബിക്കുന്നു; ചൂഷണം ചെയ്യുന്നതിനുപകരം, നമുക്ക് നല്‍കപ്പെട്ടിട്ടുള്ളതിനെ സംരക്ഷിക്കാന്‍, നാം തുടങ്ങുന്നു; ആത്യന്തികമായി, നമ്മള്‍, സ്വാര്‍ത്ഥരേക്കാള്‍ കൂടുതല്‍ ഉദാരമതികളായിത്തീരുന്നു''
 ''നമ്മുടെ ഇന്നത്തെ ജീവിതശൈലിയുടെ അര്‍ത്ഥവത്തായ ധ്യാനമായി ഞാന്‍ ഈ പുസ്തകത്തെ കണക്കാക്കുന്നു. ആധുനിക സമ്പന്ന സമൂഹങ്ങളില്‍ നിലവിലുള്ള എല്ലാ സാമൂഹിക തിന്മകളെയും വിരേചിച്ച് നിഷ്‌ക്കാസനം ചെയ്യുന്ന പ്രത്യൗഷധമാക്കി, ''നന്ദി'' എന്ന അതുല്യ മൂല്യത്തെ, പുസ്തകത്തിലുടനീളം, സങ്കീര്‍ത്തന രൂപത്തില്‍, വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെയും, തത്ത്വചിന്തയുടെയും, ദൈവശാസ്ത്രത്തിന്റെയും പിന്തുണയോടെ; നിരീക്ഷണം, ദര്‍ശനം, മൂല്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന; ആഴത്തിലുള്ള ധ്യാനത്തിന്റെ ഫലമാണ്,  ''സാംസ് ഓഫ് കോവിഡ്-19''.
''സങ്കീര്‍ത്തനങ്ങളുടെ മാതൃകയില്‍ മനോഹരമായി തയ്യാറാക്കിയ ഈ ശ്രദ്ധേയമായ കൃതിയിലെ പ്രതിഫലനങ്ങള്‍, COVID-19 എന്ന മഹാമാരിയുമായി ബന്ധപ്പെട്ട, സമകാലിക സാഹചര്യത്തിന് വളരെ അനുയോജ്യമാണ്. ഈ  പുസ്തകത്തിലെ വരികള്‍ മനസ്സിനെ സുഖപ്പെടുത്തുന്ന സ്പര്‍ശനത്തിലൂടെ സാന്ത്വനപ്പെടുത്തുകയും, വായനക്കാരെ ദൈവിക ശക്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു''.

''സാംസ് ഓഫ് കോവിഡ്-19'', നന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും, നന്ദികേടിന്റെ ദോഷത്തെക്കുറിച്ചുമാണ് ചിന്താവിഷയമാക്കുന്നത്. മുഖവുരയും ആമുഖവും ഒഴികെ, 28 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ഇത് നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ആദ്യ ഭാഗത്തില്‍ പതിനൊന്ന് അധ്യായങ്ങളുണ്ട്; അത് നമ്മുടെ വ്യക്തിജീവിതത്തിലെ രക്ഷിതാക്കള്‍, കുടുംബം, എന്നിങ്ങനെ നമ്മെ അതിജീവനത്തിന് (ജീവിക്കാന്‍) സഹായിച്ച വ്യക്തികളെക്കുറിച്ചാണ്.  മാത്രവുമല്ല, ഈ അഭ്യുദയകാംക്ഷികളുടെ സുപ്രധാന പിന്തുണയില്ലാതെ നമ്മള്‍ എങ്ങനെ അതിജീവിക്കുമായിരുന്നില്ല എന്ന കാര്യത്തെക്കുറിച്ചും ജീവിതത്തിന്റെ ദൈനംദിന എപ്പിസോഡുകളിലൂടെ വിശദീകരിക്കുന്നു. കാഴ്ച, സംസാരം, രുചി തുടങ്ങിയ വിവിധ ഇന്ദ്രിയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു, അവ നമുക്ക് നല്‍കപ്പെട്ടിട്ടുണ്ട്, അവ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ജീവിതം എത്ര ദുരിതപൂര്‍ണമാകുമായിരുന്നുവെന്ന് പ്രായോഗിക ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നു. മനുഷ്യരുടെ കഴിവുകള്‍, കഴിവുകേടുകള്‍ തുടങ്ങിയവയും ചര്‍ച്ചചെയ്യുന്നു, മനുഷ്യരുടെ കഴിവുകള്‍, കഴിവുകേടുകള്‍ തുടങ്ങിയവ, ജീവിതത്തില്‍ കണ്ടുപിടിത്തങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും വിനോദങ്ങള്‍ക്കും വഴിയൊരുക്കുന്നു, അത് ജീവിതത്തെ, സഹിക്കാവുന്നതും ആസ്വാദ്യകരവുമാക്കുന്നു. അങ്ങനെ, നാം അനുദിനം അവഗണിക്കുന്ന ചെറിയ കാര്യങ്ങളെല്ലാം നമ്മുടെ ക്ഷേമത്തിലേക്ക് എങ്ങനെ കൂട്ടിച്ചേര്‍ക്കുന്നുവെന്നും, അഭ്യുദയകാംക്ഷികള്‍ നമുക്ക് നല്‍കിയ ഈ സമ്മാനങ്ങള്‍ക്കെല്ലാം നാം നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും, ഈഭാഗം  കാണിക്കുന്നു.

പുസ്തകത്തിന്റെ രണ്ടാം ഭാഗം ലോകത്തെയും ഭൂമി, ജലം, അന്തരീക്ഷം, ഓക്‌സിജന്‍, ഭക്ഷണം, മൃഗങ്ങള്‍, മരങ്ങള്‍, പര്‍വതങ്ങള്‍ തുടങ്ങി, നമുക്ക് ചുറ്റുമുള്ള നിലവിലുള്ള അവസ്ഥകള്‍/കാരണബന്ധം, എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇവ ഓരോന്നും; നിര്‍ജീവികളും ജീവികവികളും; എങ്ങനെ ചൈതന്യവും, ഭൂമിയിലെ നമ്മുടെ നിലനില്‍പ്പിന് സംഭാവനകളും നല്‍കുന്നു; ഈ അസ്തിത്വങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അവ ഇപ്പോള്‍ ചെയ്യുന്നതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍, ഇവിടെ, ജീവിതം എങ്ങനെ അസാധ്യമാകുമായിരുന്നു എന്നും, പരിശോധിക്കുന്നൂ. ഓരോ അസ്തിത്വങ്ങളെയും ഓരോന്നായി അഭിസംബോധന ചെയ്യുകയും,  അവര്‍ നമ്മെ എങ്ങനെ ജീവിക്കാന്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും, അവര്‍ അവിടെ ഇല്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നും,  ഈ പുസ്തകം ചിന്തിപ്പിക്കുന്നു. ഭൂമിയിലെ ജീവിതം സാധ്യമാക്കുന്നതിന് നമ്മെ ചുറ്റിപ്പറ്റിയുള്ള ഈ സാഹചര്യങ്ങള്‍ക്കെല്ലാം, നാം, എങ്ങനെ, എന്തുകൊണ്ട്, ആരോട്, നന്ദിയുള്ളവരായിരിക്കണമെന്നും അത് വിശദീകരിക്കുന്നു.
പുസ്തകത്തിന്റെ മൂന്നാം ഭാഗം ലോകത്തിലെ സൃഷ്ടിയെയും ചലനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. ലോകത്തിന്റെ പരിണാമം, അസ്തിത്വം, പ്രവര്‍ത്തനരീതി എന്നിവയുടെ ദാര്‍ശനികവും ശാസ്ത്രീയവുമായ വിവിധ വശങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുകയും, ദൈനംദിന ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ലോകം സമര്‍ത്ഥമായ ഒരു രൂപകല്പനയുടെ ഫലമായിരിക്കുന്നത്, എന്തുകൊണ്ടാണ് നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും അത്തരത്തിലായിരിക്കുന്നത്, അവ അങ്ങനെയായിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു, എന്നെല്ലാം രചനയില്‍ ചിന്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാറ്റിനും, അതിന്റെ സമര്‍ത്ഥമായ രൂപകല്‍പ്പനയ്ക്കും, നാം, അനന്ത സൃഷ്ടാവിനോട്, നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും, അത് എങ്ങനെയാണെന്നും, ഈ പുസ്തകം കാണിക്കുന്നു.പുസ്തകത്തിന്റെ നാലാം ഭാഗത്തിന് രണ്ട് അധ്യായങ്ങളുണ്ട്. അധ്യായം 27, കഷ്ടപ്പാടുകള്‍, മനുഷ്യരാശിയുടെ രക്ഷ എന്നിവയിലേക്ക് ഒരു നോട്ടം തൊടുക്കുന്നു. നന്മയെ അനുഗമിക്കുന്നതിനായി നാം ചുമക്കേണ്ട സഹനങ്ങള്‍ ഏതൊക്കെയാണെന്ന് ഇത് കാണിക്കുന്നു. വാസ്തവത്തില്‍, ആര്‍ക്കും ഈ പുസ്തകം വായിച്ച് ആഴത്തിലുള്ള ആത്മപരിശോധനയിലും ധ്യാനത്തിലും സ്വയം കണ്ടെത്താതിരിക്കുക അസാധ്യമാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക