ഒരു നൂറ്റാണ്ടിന് മുമ്പ് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. കണ്ണൂരെ ഒരു ഉൾനാടൻ ഗ്രാമം . മരുമക്കത്തായം കൊടികുത്തി വാഴുന്നു. അമ്മാവനാണ് ഉഗ്രപ്രതാപി .വയലായ വയലും പറമ്പായ പറമ്പുമെല്ലാം കോരൻ കാർണോരുടെ മേൽനോട്ടത്തിൽ . പണിയായ പണിയെല്ലാം പെങ്ങൾ മാധവിയുടെയും മക്കളുടെയും തലയിലും .
എത്ര പണിയെടുത്താലും മൂപ്പരുടെ കളത്തിൽ പോയി ഓച്ഛാനിച്ച് തലയും ചൊറിഞ്ഞ് നിൽക്കണം. മുറ്റത്തൊരു കാട്ടുവാഴ മൂത്തു പഴുത്താൽ വരെ ആളെ വിട്ട് കൊത്തിയെടുത്ത് ഭാര്യയ്ക്കും മക്കൾക്കും എത്തിക്കാൻ അത്രയ്ക്ക് ശ്രദ്ധയാണ്. അന്ന് ചങ്ങമ്പുഴ വാഴക്കുല എഴുതീട്ടില്ല. എങ്കിലും ആ യുവാവ് റഷ്യൻ വിപ്ളവത്തെക്കുറിച്ച് വായിച്ചിരുന്നു. അവൻ ചിന്തിച്ചു - ഇന്ത്യ ഇംഗ്ളീഷുകാർക്കെന്ന പോലെ നമ്മൾ അമ്മാവന് അടിമകളോ ?
മാധവി മകന്റെ വായ് പൊത്തി - ഗുരുത്വ ദോഷം പറയാതെടാ .
ദോഷം ഓൻ പറയുന്നതാ ? അല്ല അമ്മാവൻ ചെയ്യുന്നതാ ?
മൂത്ത പെങ്ങളും ആങ്ങളയുടെ കൂടെ കൂടി .
കൊയ്യുന്നതും മെതിക്കുന്നതും പാറ്റുന്നതും ചേറുന്നതും നെല്ലിന്റെ തൂവ പാറി ചൊറിഞ്ഞ് പ് രാന്താട ണ്ടതും നമ്മ. കുത്തിയരീന്റെ ചോറുണ്ട് സുഖിക്കാൻ അമ്മായീം മക്കളും . ഇതേടെത്തെ ന്യായം ?
ആങ്ങളയുടെ രക്തം തിളച്ചു - പ്ളാവ്മ്മന്ന് ഒരു ചക്ക പറിക്കാനും തെങ്ങ്മ്മന്ന് ഒരു ഇളനീരിടാനും കാർണോറെ അനുവാദം വേണത്രേ ... നൂറ്റും കോലായം കെണറ്റ്ന്ന് വെള്ളം കോരി ഒയിക്കാൻ എപ്പ ങ്ങും വന്നിനാ ആ മച്ചിന മ്മാറ് ?
മോന്റെ ചോദ്യം കൃത്യമാണെന്ന് മാധവിക്കറിയാഞ്ഞിട്ടല്ല. എന്നാലും ഒരേ വയറ്റ്പ്പിറന്ന ആങ്ങളയല്ലേ ? എതിർക്കാൻ ആ നാട്ടുമ്പുറത്തമ്മയ്ക്ക് ത്രാണിയില്ല.
എന്നാൽ അവരുടെ മകൻ തീരുമാനിച്ചുറച്ചിരുന്നു.
പിറ്റേന്ന് നേരം വെളുക്കുമ്പോൾ അവൻ കോരൻ കാർണോരുടെ മുറ്റത്തെത്തി.
എന്താ , കാര്യസ്ഥൻ ഇടിച്ചു കൊടുത്ത മുറുക്കാനെടുത്ത് വായിൽ വച്ച് കാർണോരുടെ ചോദ്യം.
യുവാവ് , അമ്മാവന്റെ കണ്ണുകളിൽ നോട്ടമുറപ്പിച്ച് പറഞ്ഞു - കണ്ടത്തിലും വളപ്പിലും പകലന്തിയോളം പണിയെട്ക്ക്ന്നത് എന്റമ്മീം പെങ്ങന്മാര്വാ ...ഞാനും കൂട്ണ് ണ്ട്. എല്ലം അനുഭവിക്കുന്നത് അമ്മായീം മക്കളും ...
കണക്ക് പറയാൻ വന്നതാ നീ .. ? അമ്മാവന്റെ ഒച്ച ഉയർന്നു.
അതെ . മരുമകൻ ഒട്ടും താണില്ല - ഞങ്ങളെ അധ്വാനാ ... അതിൽ നിന്ന് ഞങ്ങൾക്ക് ജീവിക്കാനുള്ള വീതം കിട്ടണം.
കൊണ്ടേ പോവൂ.... ?
കോളാമ്പിയിൽ കാർണോരുടെ പരിഹാസത്തുപ്പൽ ചിതറി.
അതെ. മരുമകന്റെ ദൃഢനിശ്ചയം.
എന്നാ അതെന്നെ എനക്കും കാണണ്ട് - കോരൻ കാർണോർ അകത്തേക്ക് കയറിപ്പോയി. ഉച്ചയൂണ് കഴിഞ്ഞ് ചാരു കസേരയിൽ മയങ്ങാൻ വരുമ്പോഴും ചെക്കൻ ഇറയത്ത് ഒരേയിരിപ്പാണ്.
ജലപാനം ചെയ്യാതെയുള്ള അവന്റെ ഇരിപ്പ് അമ്മായിക്കും മക്കൾക്കും അലോസരമായി. അവർ വല്ലതും കൊടുത്തയക്കാൻ കാർണോരെ നിർബന്ധിച്ചു. പിടിച്ച മുയലിന് കൊമ്പ് മൂന്നല്ലേ .. എവിടെ അയയാൻ ?
പടിയടച്ച മുറ്റത്ത് ആ രാത്രി വെളുക്കുവോളം അവൻ ഇരിപ്പ് തുടർന്നു . മാധവിയും മക്കളും കാര്യം നാട്ടുകാരെ അറിയിച്ചു. അവർ പ്രശ്നത്തിലിടപെട്ടു. ഒടുവിൽ കാരണവർക്ക് മരുമകന്റെ ചങ്കുറപ്പിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. മാധവിക്കും മക്കൾക്കും കണ്ടത്തിൽ നിന്നും വളപ്പിൽ നിന്നും ആദായമെടുക്കാം. കോരൻ കാർണോറുടെ സമ്മതവും വാങ്ങിയാണ് ആ മരുമകൻ അന്ന് വീട്ടിലേക്ക് മടങ്ങിയത്.
മാവിലായിയിലെ മക്രേരി ഗ്രാമത്തിൽ ആയില്യത്ത് കുറ്റ്യേരി തറവാടിന്റെ മുറ്റത്ത് സ്വന്തം കാർണോർക്കെതിരെ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയ ആ ബാലന്റെ പേര് ഗോപാലൻ . അവനാണ് ജീവിതം മൊത്തം നാടിനെ മുന്നോട്ട് നയിക്കാനുള്ള സത്യാഗ്രഹങ്ങൾക്കും സമരങ്ങൾക്കും വേണ്ടി തീറെഴുതിയ മഹാനായ സഖാവ് ഏകേജിയായി വളർന്നത്. പാവങ്ങളുടെ പടത്തലവൻ എന്ന് മറ്റാരെയും വിളിക്കാൻ കഴിയാത്ത വിധം അതായിത്തീർന്ന മലനാട്ടുവീരൻ