Image

സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷനില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ കൃപാഭിഷേകമായി

Published on 20 April, 2022
 സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷനില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ കൃപാഭിഷേകമായി

 

സ്റ്റീവനേജ്: ലോകരക്ഷകന്റെ മാനവരക്ഷാകര ത്യാഗയാത്രയെ അനുസ്മരിപ്പിച്ച സ്റ്റീവനേജിലെ വിശുദ്ധവാര ശുശ്രൂഷകള്‍ ആല്മീയമായ അനുഭവവും ഭക്തിദായകവുമായി.

സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് സീറോ മലബാര്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.അനീഷ് നെല്ലിക്കല്‍ കാര്‍മികത്വം വഹിച്ച്, വിശുദ്ധവാര സന്ദേശങ്ങള്‍ നല്‍കി.

പള്ളിയങ്കണം തിങ്ങി നിറഞ്ഞ വിശ്വാസി സമൂഹത്തിനെ പ്രതിനിധാനം ചെയ്ത ശിഷ്യഗണത്തിന്റെ പാദങ്ങള്‍ കഴുകി മുത്തിയ ശേഷം അനീഷച്ചന്‍ നയിച്ച പെസഹാ വ്യാഴ തിരുക്കര്‍മ്മങ്ങളും അനുബന്ധ ശുശ്രുഷകളും കൃപാഭിഷേകമായി. വിശുദ്ധ അന്ത്യത്താഴ വിരുന്നിന്റെ അനുസ്മരണം കുര്‍ബാന സ്ഥാപനത്തിനും പൗരോഹിത്യ തിരുനാളിനും ശുശ്രൂഷാവേളയായി. തുടര്‍ന്നു നല്‍കിയ ചിന്തോദ്ധീപകമായ പെസഹാ തിരുനാള്‍ സന്ദേശം ആല്മീയതീക്ഷ്ണത ജ്വലിപ്പിച്ചു.

വര്‍ഷത്തിലൊരിക്കല്‍ മാത്രം ദേവാലയങ്ങളില്‍ നടത്തുന്ന 'തിരുരക്ത' ആരാധനയും, പള്ളിയുടെ മദ്ധ്യത്തില്‍ വെള്ളയ്യങ്കിവിരിച്ചലങ്കരിച്ച പാതയിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണവും ഏറെ അനുഗ്രഹസാന്ദ്രവും ആല്മീയനിറവ് പകരുന്നതുമായി.

'ഓരോവ്യക്തികളും തങ്ങളുടെ സാമൂഹിക ജീവിതത്തില്‍ പരസ്പര വിനയം, ബഹുമാനം, സാഹോദര്യം, സ്‌നേഹം, കാരുണ്യം തുടങ്ങിയ നന്മകളിലൂന്നി ലോകരക്ഷകനെ ജീവിതത്തില്‍ അനുകരിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്ന്' അനീഷച്ചന്‍ പെസഹാ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.

ദുഃഖ വെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ സ്റ്റീവനേജ് സെന്റ് ഹില്‍ഡാ ദേവാലയത്തിലാണ് ക്രമീകരിച്ചത്. പീഡാനുഭവ വായനകളിലൂടെ യേശുവിന്റെ ശിക്ഷാവിധിയും പീഡകളും കുരിശു മരണവും സംസ്‌കാരവും ഹൃദയത്തിന്റെ അകക്കണ്ണില്‍ പുനഃസൃഷ്ടിക്കപ്പെട്ടു. കുരിശുരൂപം വണങ്ങി, കയ്പ്പു നീര്‍ പാനം ചെയ്ത്, നേര്‍ച്ചക്കഞ്ഞിയും പയറുകറിയും സ്വീകരിച്ചാണ് വിശ്വാസി സമൂഹം തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പിരിഞ്ഞത്. സുരേഷ് ജോസഫ്, സജന്‍, സിജോ, മെല്‍വിന്‍, ജിനേഷ്, ഷിജി, റോയീസ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

'അനേകരെ രോഗങ്ങളില്‍ നിന്നും, മരണത്തില്‍ നിന്നും, ബന്ധനങ്ങളില്‍ നിന്നും മോചിപ്പിച്ച യേശുനാഥന്‍, താന്‍ നേരിടാന്‍ പോകുന്ന കഠിന പീഡകളില്‍ സ്വപിതാവിനോട് അപേക്ഷിച്ചപ്പോളും, പിതാവിന്റെ ഇഷ്ടത്തിനു വിട്ടുകൊടുത്ത ആ മനോഭാവം, പ്രയാസഘട്ടങ്ങളില്‍ ഉത്തരം കിട്ടാതെ ഉഴലുമ്പോള്‍ തുറന്ന മനസോടെ പിതാവിന്റെ ഇഷ്ടമാണെന്നു മനസിലാക്കി വിശ്വാസത്തെ മുറുകെ പിടിച്ചു പ്രതീക്ഷയിലുറച്ചു ജീവിക്കുവാന്‍' അനീഷച്ചന്‍ ദുഃഖവെള്ളി സന്ദേശത്തില്‍ വിശ്വാസിസമൂഹത്തെ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഉയിര്‍പ്പ് തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഭക്തിപുരസ്സരം ആഘോഷിച്ചു. മരണത്തെ വിജയിക്കുകയും, അതിലൂടെ പ്രതീക്ഷയുടെയും, പ്ര്യത്യാശയുടെയും പുനരുദ്ധാനത്തിന്റെയും വാഗ്ദാനം ഉറപ്പുനല്‍കുകയും ചെയ്ത ഉയിര്‍പ്പു തിരുന്നാളില്‍ വലിയൊരു വിശ്വാസി സമൂഹമാണ് പങ്കുചേര്‍ന്നത്.

യേശുനാഥന്‍ തന്റെ ഉയിര്‍പ്പിലൂടെ നല്‍കിയ വാഗ്ദാനമായ പുരുദ്ധാനത്തിന്റെയും, നിത്യജീവന്റെയും, വിശ്വാസത്തില്‍ ഉറച്ചു ജീവിക്കുവാനും, സഹനങ്ങളും, പ്രതിസന്ധികളും, രോഗങ്ങളും യേശുനാഥനിലേക്കു ദൃഷ്ടി തിരിക്കുവാനുള്ള വിളിയാണെന്നു മനസ്സിലാക്കുമ്പോള്‍, കണ്ണീരിലും വേദനയിലും ചേര്‍ന്ന് നില്കുന്ന കാരുണ്യവാനായ ദൈവത്തെ ദര്‍ശിക്കാനാവുമെന്നും, പരമമായ ശാശ്വത വിജയത്തിന് ഊന്നല്‍ നല്‍കി, മനസ്സിനെ ദൃഢമാക്കുവാന്‍ നെല്ലിക്കലച്ചന്‍ തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ ഏവരെയും ഓര്‍മ്മിപ്പിച്ചു.

 


ഹിച്ചിന്‍, വെല്‍വിന്‍, ഹാറ്റ്ഫീല്‍ഡ്,ലൂട്ടന്‍ തുടങ്ങിയ പ്രാന്ത പ്രദേശങ്ങളില്‍ നിന്നുമുള്ള ധാരാളംപേര്‍ കോവിഡ് പ്രതിസന്ധിക്കുശേഷം വീണ്ടു കിട്ടിയ ഈ വിശുദ്ധവാര ആചരണ ആല്മീയ അവസരം വിനിയോഗിക്കുവാന്‍ എത്തി.

അള്‍ത്താര ശുശ്രുഷകള്‍ക്കു ബെന്നി ജോസഫ്, എബിന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ജെസ്ലിന്‍-ജോര്‍ജ്ജ് ടീം നയിച്ച ഗാന ശുശ്രുഷ വലിയാഴ്ചയിലെ ആചരണത്തിനു സ്വര്‍ഗയാനുഭൂതി പകരുന്നതായി. ക്യാറ്റക്കിസം ടീച്ചിങ് പരിശീലനം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തഥവസരത്തില്‍ അനീഷച്ചന്‍ വിതരണം ചെയ്തു. ജോയ് ഇരുമ്പന്‍ നേതൃത്വം വഹിച്ചു. വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ച ഫാ. അനീഷിനുള്ള സ്റ്റീവനേജ് സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ ഈസ്റ്റര്‍ സ്‌നേഹോപഹാരം, കമ്മിറ്റി അംഗം തോമസ് അഗസ്റ്റിന്‍ അച്ചനു കൈമാറി.

സാംസണ്‍ ജോസഫ് (ട്രസ്റ്റി) വിശുദ്ധ വാരാചരണത്തില്‍ സഹകാരിയായി മുഖ്യനേതൃത്വം വഹിച്ചു. വിശുദ്ധവാര ആചരണം ഏറെ ഭംഗിയാക്കുന്നതിലും, വിജയിപ്പിക്കുന്നതിലും സഹകരിച്ച ഏവര്‍ക്കും അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കുകയും, അവധിക്കു നാട്ടിലേക്ക് പോകുന്ന അച്ചന് ഹൃദ്യമായ യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു.

അപ്പച്ചന്‍ കണ്ണഞ്ചിറ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക