ചുട്ടുപൊള്ളുന്നൊരീ
പൊരിവെയിൽ താണ്ടി ഞാൻ ,
വാടിത്തളർന്നിരി -പ്പാണീ മരച്ചോട്ടിൽ .
ഇലകളെ തഴുകിയൊരു
കാറ്റിന്റെ കുളിരെന്നെ
മെല്ലെത്തൊടുമ്പോഴെ -
ന്താശ്വാസമായെന്നോ ?
അടയുന്നു കൺപോള
പാതി മയക്കമായ് ,
സ്വപ്നമൊന്നെത്തുന്നു
താലോലമായ് .
പുഴയുടെ തീരത്ത്
തെങ്ങുകൾ ചാഞ്ചാടി ,
വയലിലെ നെൽക്കതിർ കുളിരിലാടി
കിളികുലം പാടുന്ന
പാട്ടിന്റെ തേന്മഴയിൽ
നനയുന്നു സ്വപ്നവും
എന്മനസ്സും .
സ്വപ്നമത് മായുമ്പോൾ
ബസ് സ്റ്റോപ്പിലാണു ഞാൻ .
കിളിയില്ല മരമില്ല
പുഴയില്ല വയലില്ല
മുന്നിൽ നീളുന്നൊരീ
റോഡ് മാത്രം