ഫോമയുടെ നാഷണൽ കമ്മിറ്റി മീറ്റിംഗ് കഴിഞ്ഞ ദിവസം സൂമിലൂടെ നടന്നത് ഏവരും ഇതിനോടകം അറിഞ്ഞു കാണുമെന്നു കരുതുന്നു. അജണ്ടയിൽ ഒന്ന് പുതിയ അസ്സോസിയേഷനുകളുടെ അംഗത്വം എന്നതായിരുന്നു. അംഗത്വം ലഭിക്കാൻ അർഹമായ അസോസിയേഷൻ ഏതൊക്കെ എന്ന് തീരുമാനിക്കാൻ ആറുപേർ അടങ്ങുന്ന ഒരു ക്രഡന്ഷ്യൽ കമ്മിറ്റിക്കു ഫോമ രൂപം കൊടുത്തിരുന്നു. കുറെ ഏറെ കടലാസ് സംഘടനകളും അംഗത്വത്തിന് വന്നിട്ടുണ്ടാകാം. ഊതി കാച്ചിയ പൊന്നുപോലെ വിശകലനം ചെയ്ത ശേഷം അർഹതപെട്ട അസോസിയേഷന്റെ പേരുകൾ ക്രഡൻഷ്യൽ കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിക്കു നൽകുന്നു. അവർ അത് പരിശോധിച് നാഷണൽ കമ്മിറ്റിയുടെ അപ്പ്രൂവലിനുവേണ്ടി സമർപ്പിച്ചു.
ഫോമയുടെ അംഗ സംഘടനയാകാൻ ന്യൂ യോർക്ക് എമ്പയർ റീജിയനിൽ യോങ്കേഴ്സിൽ 2017 ൽ റെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേരള സമാജം ഓഫ് യോങ്കേഴ്‌സും അപേക്ഷ സമർപ്പിച്ചിരുന്നു. (മാതൃഭൂമി ലിങ്ക് കാണുക) കേരള സമാജം ഓഫ് യോങ്കേഴ്സ് രൂപീകരിച്ചു, kerala samajam of Yonkers (mathrubhumi.com)
അഞ്ചു വർഷമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ആണെന്നുള്ളതിൽ രണ്ടു പക്ഷമില്ല. ഓണം, ക്രിസ്മസ്, ന്യൂ ഇയർ, വിഷു തുടങ്ങിയ മിക്ക പ്രധാന ദിവസങ്ങൾ അവർ ആഘോഷിക്കാറും ഉണ്ട്. എംപയെർ റീജിയനിലുള്ള മിക്ക അസോസിറ്റേഷനുകളിൽ നിന്നും പ്രസിഡന്റ്സ് സഹിതം മിക്ക മെമ്പേഴ്സും അതിൽ പങ്കെടുക്കുന്നതും നാം കണ്ടിട്ടുണ്ട്.
കൊല്ലം എംപി പ്രേമചന്ദ്രൻ കുടുംബ സമേതം ഒരു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഹൂസ്റ്റണിൽ നിന്ന് ജഡ്ജ് ജൂലി മാത്യു മറ്റൊരു സമ്മേളനത്തിൽ പങ്കെടുത്തു. ഇതൊക്കെ പത്രമാധ്യമങ്ങൾ ഗംഭീരമായി റിപ്പോർട്ട് ചെയ്തതാണ്. എമ്പയർ റീജിയനിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗസംഖ്യ ഉള്ളതും കേരള സമാജം ഓഫ് യോങ്കേഴ്‌സിനു തന്നെ.
ഫോമ ഒരു പൊതു സംഘടന ആണെന്ന് മറ്റാരെയും പോലെ ഞാനും വിശ്വസിക്കുന്നു. അവിടെ സ്വാർത്ഥ ചിന്തകൾക്ക് സ്ഥാനം ഇല്ല. വ്യക്തി വൈരാഗ്യം തീർക്കാനുള്ള ഒരു സ്ഥലമായി ഒരിക്കലും അത് വന്നു കൂടാ. ചില പ്രവർത്തികൾ അല്ലെങ്കിൽ ചിലരുടെ ചിന്തകളും പ്രവർത്തികളും കാണുമ്പോൾ അങ്ങിനെ ആണെന്ന് തോന്നിപോകുന്നു. മറിച്ചു ചിന്തിക്കുന്നതിലേറെ മേല്പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു തോന്നിപോകുന്നു.
ക്രെഡൻഷ്യൽ കമ്മിറ്റി അവരുടെ ജോലി ചെയ്യട്ടെ!. ഓരോ കമ്മിറ്റിക്കും അവരവരുടെ ജോലികൾ ഉണ്ട്. അവരുടെ സ്വാതന്ത്രത്തിൽ ഒരിക്കലും കടന്നു കയറി കൂടാ. കമ്മിറ്റികൾ ശരിവെക്കുന്ന ഒരു കാര്യത്തിൽ മറിച്ചൊരു തീരുമാനം വരുന്നു എങ്കിൽപ്പിന്നെ കമ്മിറ്റിയുടെ ആവശ്യം എന്ത്? എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരമപ്രധാനം എന്ന് നാം പറയുന്നു. ജനറൽ ബോഡി കൂടുമ്പോൾ ചിലപ്പോൾ ചില തീരുമാനങ്ങൾ ഭൂരിപക്ഷത്തിനു വിടുന്നു. ഇതു രണ്ടും കഴിഞ്ഞു മാത്രമേ നാഷണൽ കമ്മിറ്റിക്കു പ്രാധാന്യ൦ ഉള്ളു.
റീജിയനിലുള്ള ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ, ആ റീജിയനിൽ ഉള്ള ഭൂരിപക്ഷ൦ അല്ലെങ്കിൽ ശബ്‍ദം ഉയർത്താൻ കഴിവുള്ളവർ ഉണ്ടോ എന്ന് നോക്കി തീരുമാനം എടുക്കുക എന്നുള്ളത് വിമർശനത്തിന് വഴിയൊരുക്കില്ലേ? അംഗീകരിക്കേണ്ട സംഗതികൾ വസ്തുതകൾ മനസിലാക്കി, അംഗീകരിക്കുന്നതിലാണ് നാം വിലകല്പിക്കേണ്ടത്.
ഏതു പരിപാടിക്കും 200 ൽ കുറയാതെ അംഗങ്ങൾ പങ്കെടുക്കുന്ന ഒരസ്സോസിയേഷൻ ആണ് കേരള സമാജം ഓഫ് യോങ്കേഴ്‌സ്. പ്രസിഡന്റ് മോൻസി വര്ഗീസ് വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവായതുകൊണ്ടാകാം ന്യൂ യോർക്കിലുള്ള മിക്ക അസോസിയേഷൻ അംഗങ്ങളും അതിൽ പങ്കെടുക്കാറുള്ളത് . ഫോമായുടെ സ്ഥാപക പിതാക്കളിൽ ഒരാളാണ് മോൻസി വർഗീസ് എന്നതും മറക്കരുത്. ഫോമാ രൂപം കൊണ്ടപ്പോൾ ജോ. ട്രഷറർ ആയിരുന്നു മോൻസി വർഗീസ്.
ഈ കുറിപ്പെഴുതാൻ കാരണം ബുധനാഴ്ച നടന്ന നാഷണൽ കമ്മിറ്റിയുടെ തീരുമാനം അറിഞ്ഞപ്പോഴാണ് . ക്രെഡൻഷ്യൽ കമ്മിറ്റി കൊടുത്ത ലിസ്റ്റിൽ നിന്നും എംപയർ റീജിയനിൽ ഭൂരിപക്ഷം നോക്കി കമ്മിറ്റിയുടെ തീരുമാനം കാറ്റിൽ പറത്തി. അർഹതപ്പെട്ടവർക്ക് അംഗീകാരം കൊടുക്കുമ്പോൾ, അത് ഭൂരിപക്ഷം നോക്കി വേണോ തീരുമാനിക്കാൻ? നാഷണൽ കമ്മിറ്റിയിൽ ഇപ്പോഴുള്ള ചിലർക്ക് ഈ സംഘടന ഫോമയിൽ വരുന്നത് ഇഷ്ടമല്ല. അവർ ഒച്ച വച്ചപ്പോൾ മറ്റുള്ളവർ മിണ്ടാതിരുന്നു. ഇതാണുണ്ടായത്. ഇത് കഷ്ടമല്ലേ?
കാലിഫോര്ണിയയിലുള്ള ഏതോ അസോസിയേഷന് കമ്മിറ്റി അംഗീകാരം കൊടുക്കാഞ്ഞതിനാൽ, അവർ കമ്മിറ്റി ചെയർമാനെ സമീപിക്കാൻ പോകുന്നു എന്ന് കേട്ടു. അപ്പോൾ കമ്മിറ്റി അംഗീകാരം കൊടുത്തവർക്ക് അംഗത്വം കിട്ടാതെ പോകുക, അംഗീകാരം കിട്ടാത്തവർ അംഗത്വത്തിനായി സമീപിക്കുക. അപ്പോൾ പിന്നെ, ക്രെഡൻഷ്യൽ കമ്മിറ്റിയുടെ പ്രസക്തി എന്ത്?
സമ്മേളനങ്ങളിൽ പങ്കെടുത്ത പ്രമുഖരിൽ ചിലർ, ശ്രീകുമാർ ഉണ്ണിത്താൻ, പാർഥസാരഥി പിള്ള , ലെജിസ്ലേറ്റർ ആനി പോൾ, ജഡ്ജ് ജൂലി മാത്യു, കൊല്ലം എംപി പ്രേമചന്ദ്രൻ, സണ്ണി കല്ലുപാറ, ഗായകർ ശബരിനാഥ്, രാജുതോട്ടം, ദേവിക നായരുടെ നാട്യശാല സ്കൂൾ ഓഫ് ഡാൻസ്, ലീല മാരേട്ട്, ജോയ് ഇട്ടൻ, തോമസ് കോശി, തോമസ് മാത്യു (കുഞ്ഞുമോൻ), ജോസ് കുര്യപ്പുറം മറ്റു അസ്സോസിയേഷനുകളിലെ പ്രസിഡന്റ്മാർ, സാമുദായിക നേതാക്കൾ എന്നിവർ.
അസോസിയേഷന്റെ അംഗ സംഖ്യയിലും, പ്രോഗ്രാം മിഴിവുകൊണ്ടും സമീപ പ്രദേശത്തുള്ള മറ്റു അസോസിഷനുകളെ താരതമ്യം ചെയ്താൽ മോൻസി പ്രസിഡണ്ട് ആയുള്ള കേരള സമാഗമം ഓഫ് യോങ്കേഴ്സിന്റെ തട്ട് താണു തന്നെ നിൽക്കും. അതിനെതിരായി ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പുക മറ നിര്മിച്ചിട്ടു കാര്യമില്ല. അതൊക്കെ വെറുതെ ട്രോളിനു മാത്രമേ ഉതകൂ. മോൻസിയുടെ സൗഹൃദങ്ങൾ തൂക്കി നോക്കിയാലും അദ്ദേഹത്തിന്റെ തട്ട് താണെ നില്ക്കു.
ഫോമയുടെ പിറവിക്കു മുൻപും അതിനു ശേഷവും പല പദവികളും അദ്ദേഹത്തെ തേടി വന്നിട്ടുള്ളത് ചരിത്രം നോക്കിയാൽ കണ്ടെത്താവുന്നതും പകൽ വെളിച്ചം പോലെ. ലിസി മോൻസി, മോൻസിയുടെ ഭാര്യ എമ്പയർ റീജിയനിൽ മത്സരിച്ചു തുല്യ വോട്ടു വാങ്ങിയതും, തീരുമാനം വരാതെ ആറുമാസം പിന്നിട്ടതും പകൽ പോലെ വെളിച്ചം വീശുന്നു. ലിസി മോൻസി വീണ്ടും റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. ഒച്ചയും ബഹളങ്ങളും ഒക്കെ ചിലത് ക്ലിക്ക് ആകും. വോട്ടവകാശം ഉള്ളവർ വോട്ടു ചെയ്യട്ടെ! ഫലം കാത്തിരുന്ന് കാണാം.
പല നല്ല സ്ഥാനാർത്ഥികളും എംപയെർ റീജിയനിൽ നിന്നും ഇപ്രാവശ്യം മത്സരരംഗത്തുണ്ട്. ഇതു പോലെ വാശിയും വൈരാഗ്യവും മനസ്സിൽവെച്ച് കൊണ്ടുനടന്നാൽ വോട്ടു ചെയ്യേണ്ടവർ പോലും മറിച്ചു ചിന്തിക്കില്ല?