Image

കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ മത്സരിക്കുന്നവർ (ജെ.എസ്. അടൂർ)

Published on 03 May, 2022
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ മത്സരിക്കുന്നവർ (ജെ.എസ്. അടൂർ)

കേരളത്തിൽ വർഗീയ വിഷം പരത്തുന്നതിൽ വലിയ ഒരു പങ്ക് വഹിക്കുന്നത് മത മൗലികവാദികളാണ്. മുജാഹ്ദീൻ ബാലുശ്ശേരി ഒരു ഉദാഹരണം മാത്രം. കേരളത്തിൽ പരസ്പരം പരിപോഷിപ്പിക്കുന്ന ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതപോലെ വിഷലിപ്‌തമാണ്.
കേരളത്തിന്റെ ഡെമോഗ്രാഫിക് പാറ്റേൺ ആണ് അതിന് കാരണം. കേരളത്തിൽ രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങൾ ഏതാണ്ട് 50% ത്തോളം വരും.
ഒരു കാലത്ത്  വിവിധ ജാതി മതങ്ങൾ അവരവരുടെ വിശ്വാസം പാലിക്കുമ്പോൾ തന്നെ സാമുദായിക സൗഹൃദത്തോടുള്ള കോസ്മോപൊളിറ്റൻ സംസ്കാരമായിരുന്നു. ഇപ്പോൾ അതു പാടെ മാറിയിരിക്കുന്നു.
കഴിഞ്ഞ 25 കൊല്ലങ്ങളിൽ കേരളത്തിൽ വിദേശ റെമിറ്റൻസ്  കൂടിയത് അനുസരിച്ചു വളർന്ന ഒരു ഇൻഡസ്ട്രിയാണ് ആത്മീക വ്യാപാര ബിസിനസ്. അതു എല്ലാ മതങ്ങളിലും ഉണ്ട്. ഇതിൽ തന്നെ മുസ്ലിം മത മൗലിക വാദികളായ പ്രസംഗകർ കൂടി. ഡിജിറ്റൽ യുഗത്തിൽ ആ വർഗീയ വിഷം വേഗം പരന്നു. വിഷ ക്ലിപ്പുകൾ പറന്നു നടക്കുന്നു. കുറച്ചു നാൾ അതു ക്ലബ് ഹൗസിലും വിഷം വമിപ്പിച്ചു.
സാമ്പത്തിക വളർച്ചയിൽ ഡിപ്രവേഷൻ ഇൻഇക്വലിറ്റി (deprivation inequality )കൂടി. ഡിപ്രെവേഷൻ ഇൻഇക്വലിറ്റി എന്നത് ഇൻക്വലിറ്റി മാത്രം അല്ല. അതു ഒരു സാമൂഹിക മനശാസ്ത്രം കൂടിയാണ്. അതിന് പല മാനങ്ങളുണ്ട്. ആദ്യമത് സംശയ രോഗമാണ് . പിന്നെ എസ്‌ക്ലൂഷനാകും. ഇപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസിലും എല്ലാം എക്സ്‌ളൂസിവ് സെക്റ്ററിയനിസം കൂടുന്നു.
കേരളത്തിൽ വളരുന്ന അസാമാനത ജാതി മത സ്വത ബോധവുമായി ബന്ധപെട്ടു വളരുമ്പോൾ സമൂഹത്തിൽ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടും. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ വിഭാഗീയ വിചാരം കൂടും. പിന്നെ എല്ലാം അതിന്റ ലെൻസിൽ കൂടെ മാത്രമേ കാണുകയുള്ളൂ.
ഉദാഹരണത്തിനു പണ്ട് ആരും ഇതര സംസ്ഥാന തൊഴിലാളികളുടെ മതം നോക്കില്ലായിരുന്നു. ഇന്ന് അതു നോക്കും.
പരസ്പര വിശ്വാസം നഷ്ട്ടപ്പെടുന്നത് കേരളത്തിന് അപകടമാണ്.
ജോസഫ് മാഷിന്റെ കൈവെട്ടിയത് കേരളത്തിലെ വിഭാഗീയ /വർഗീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന പോയിന്റാണ്. ആ സംഭവം മുതൽ കേരളത്തിലെ ക്രിസ്ത്യാനികളിൽ അരക്ഷിത ബോധം വളർത്തി. ഇസ്ലാമോഫോബിയയും വളർത്തി.
 അതു മാത്രം അല്ല കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിലെക്ക് മൈഗ്രേറ്റ് ചെയ്യുന്നതിൽ തന്നെ കൂടുതൽ ക്രിസ്ത്യാനികളാണ്. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അസമത്വങ്ങളിൽ നിന്നാണ് വർഗീയ മനസ്തിതിയും സ്പർദ്ധകളും ഉണ്ടാകുന്നത്.
അതു കൊണ്ടു തന്നെ ഇന്ന് ക്രിസ്ത്യൻ ഗ്രൂപുകളിൽ ഏറ്റവും കൂടുതൽ ഓടുന്നത് ക്രിസ്തു മതത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള മുസ്ലിം മത മൗലിക വാദികളുടെ പ്രസംഗ. ക്ലിപ്പുകളാണ്.
അതു കൂടാതെ സംഘ പരിവാർ മനസാന്തരപെടുത്തിയ കാസ പോലുള്ള വർഗീയ  വിതരണസംരഭങ്ങൾ
അതു കൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ഹാഗി സോഫിയ ലേഖനം വിവിധ വാട്സ് ആപ്പ് ഗ്രൂപുകളിൽ ഷെയർ ചെയ്തത്
അതു പോലെ യു ഡി എഫ് കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തിൽ ക്രിസ്ത്യനികൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്നെ ധാരണ വിവിധ സമുദായങ്ങളിലും കോൺഗ്രസ്സ്കാരിൽപോലും സജീവമാണ്.  കൊണ്ഗ്രെസ്സ് പാർട്ടിയിലെ നേതാക്കൾ വിചാരിക്കുന്നത് മെത്രാൻമാരെ പോയി വല്ലപ്പോഴും മുത്തി സ്തുതി പറഞ്ഞാൽ വോട്ട് കിട്ടും എന്നാണ്. ആ കാലമൊക്കെ എന്നെ പോയി. വോട്ടുകൾ സ്പ്ളിറ്റ് ചെയ്തു പോകുന്നു. ഒരു കാലത്ത് അടിമുടി കോൺഗ്രെസ്സുകാരായവർ ഇപ്പോൾ അനങ്ങുന്നില്ല.
ഈ അരക്ഷിതത്വത്തെ മുതൽ എടുക്കാൻ ബി ജെ പി കഴിഞ്ഞ ഏഴു എട്ടു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞ മൂന്നു മാസം മുമ്പ് പോലും വിവിധ ബിഷപ്പുമാരുമായി സംഘ പരിവാർ ചർച്ചകൾ നടത്തി. അഞ്ചാറ് കൊല്ലം മുമ്പ് ഉള്ളിൽ പറഞ്ഞത് ഇപ്പോൾ പബ്ലിക്കിൽ പറയുന്നു.
രണ്ട് ആടുകളെ പരസ്പരം ഇടൂപ്പിച്ചു രക്തം കുടിക്കാനുള്ള ചെന്നായ്ക്കൾ പലരൂപത്തിലാണ് വരുന്നത്.
പക്ഷെ ഈ കലക്കവെള്ളത്തിൽ വർഗീയതയെ തരാതരം ഉപയോഗിച്ച്, അരക്ഷിതയെ കൊ ഓപ്റ്റ് ചെയ്തും കൂടെ നിർത്തിയും അനുകൂല്യങ്ങൾ കൊടുത്തും പിണറായി വിജയൻ ഉപയോഗപ്പെടുത്തി. പണ്ട് കരുണാകരൻ ഉപയോഗിച്ച ഫോർമുല ഒരു കോട്ട് ചുവന്ന പെയിന്റ് അടിച്ചു ഏത് വർഗീയവും സെകുലർ എന്നാക്കി വോട്ട് നേടുന്ന സൂത്രം.
കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ഒരു അസ്തിത്വ പ്രതി സന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതു കൊണ്ടു തന്നെ ഒരു കുഴാമറിച്ചിലിലാണ്. സോഷ്യൽ പൊളിറ്റിക്കൽ ഡിലമയിലാണ്. സാമൂഹിക -രാഷ്ട്രീയ പ്രതിസന്ധിയിലാണ്. കേരളത്തിൽ നൂറ്റാണ്ടുകളായി ഗണ്യമായ സ്വാധീനമുണ്ടെന്നു സ്വയം ധാരണയുള്ളൂവർക്ക് അതു കുറഞ്ഞു വരുന്നു എന്ന ധാരണ വളരുന്നുണ്ട്.
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ നാട് വിട്ടുകൊണ്ടേയിരിക്കുന്നു. വലിയ സാമ്പത്തിക ശേഷിയുള്ളൂ കുടുംബങ്ങളിലെ തലമുറകൾ നാട് വിടുകയാണ്. എന്റെ കുടുംബത്തിൽ നിന്ന് തന്നെ ഏതാണ്ട്,25 ചെറുപ്പക്കാർ, (വലിയ സാമ്പത്തിക ബാക്ഗ്രൗണ്ട് ഉള്ളവർ ). അതിന് ഒരു കാരണം ഇന്ത്യയിൽ വളർന്നു വരുന്ന അപകടകരമായ വർഗീയ ധ്രുവീകരണമാണ്.
പള്ളികളിൽ ഇന്ന് പ്രായമുള്ളവരാണ് കൂടുതൽ. ചെറുപ്പക്കാർ കുറെയുന്നു. ജന സംഖ്യ കുറെയുന്നു. രാഷ്ട്രീയ സ്വാധീനം കുറയുന്നു.
ഈ അരക്ഷിതത്വ അവസ്ഥയിൽ എല്ലായിടത്തും പയറ്റി അവസാനം ബി ജെ പി യുടെ കൈയ്യിൽ നിന്ന് അച്ചാരം പിടിച്ചു വർഗീയ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് പൂഞ്ഞാറു കാരൻ ശ്രമിക്കുന്നത്.
അതു അപകടകരമാണ്. ഇന്ത്യയിൽ ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ അക്രമിച്ചത് സംഘ പരിവാരാണ്.ഓടീസയിൽ, ഗുജറാത്തിൽ, യു പി യിൽ, എം പി യിൽ, ഡൽഹയിൽ. ഉദാഹരണം ഒരുപാട്. ഫാദർ സ്റ്റാൻ സ്വാമി കസ്റ്റഡിയിലാണ് മരിച്ചത്. അല്ലാതെ ഇന്ത്യയിൽ ഒരിടത്തുപോലും മുസ്ലിങ്ങൾ ക്രിസ്ത്യാനികളെ ആക്രമിച്ചിട്ടില്ല
ഇതൊക്കെ കണ്ടില്ലന്നു നടിച്ചാണ് കേരളത്തിൽ ബിഷപ്പുമാരും പി സി ജോർജിനെപോലുള്ളവരും അരക്ഷിതത്വ ബോധം കൂടുന്ന ക്രിസ്ത്യാനികളെ ബി ജെ പി പാളയത്തിൽ തള്ളികേറ്റാൻ നോക്കുന്നത്.
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബി ജെ പി യും സി പി എം മത്സരിക്കുമ്പോൾ നഷ്ടം വരുന്നത് കോൺഗ്രെസ്സിനാണ്. അതാണ്,2021 തിരെഞ്ഞെടുപ്പിൽ ൽ കണ്ടത്.
അതു കൊണ്ഗ്രെസ്സ് നേതാക്കൾ തിരിച്ചറിഞ്ഞില്ല എങ്കിൽ പരസ്പരം പരിപോഷിപ്പിക്കുന്ന ന്യൂനപക്ഷ വർഗീയതയിൽ യു ഡി എഫ് സ്വന്തം വോട്ട് എന്ന് കരുതിയത് അപ്രത്യക്ഷമാകും.
കേരളത്തിലെ രാഷ്ട്രീയവും സമൂഹവും സാമ്പത്തിക രംഗവും വല്ലാത്ത ഒരു കുഴാമറിച്ചിലിലൂടയാണ് പോകുന്നത്.
കേരളത്തിൽ അതാതു സമുദായത്തിൽ ഉള്ളവർ അവിടെ നവീകരണം നടത്തണം. അവിടെയുള്ളൂ മത മൗലിക വാദികളെ തള്ളിപറയണം. മുജാഹ്ദീൻ ബാലുശ്ശേരിക്കെതിരെ മിണ്ടാതെ ഇരുന്നിട്ട് ക്രിസംഘികളെ മാത്രം കുറ്റം പറഞ്ഞാൽ അതു ധ്രുവീകരണം വീണ്ടും വളർത്തും. ക്രിസ്ത്യൻ വർഗീയതയെ തള്ളി പറയാൻ ക്രിസ്ത്യാനികൾ
ക്ക് കഴിയണം.
കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഉപരിയായി ഒരു വലിയ ജനകീയ ജനായത്ത സെകുലർ ബോധവൽക്കരണമുന്നേറ്റം ഉണ്ടായെങ്കിൽ മാത്രമേ കേരളത്തിനു ശോഭനമായ ഭാവിയുള്ളൂ.
ജെ ഏസ് അടൂർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക