ആകാശത്തിൻ നീലക്കുടചൂടി
നമ്മളൊരുമിച്ചു പോകുന്നു
ആരുമറിയാതെ പോകുന്നു
ഒറ്റമനസ്സോടെ പോകുന്നു
കാട്ടുവള്ളികൾ ചേർന്നുനില്ക്കും
തോട്ടിറമ്പിലൂടെ
നാട്ടുമാവുകൾ കായ്ച്ചുനില്ക്കും
നടവഴികളിലൂടെ
നെൽക്കതിരുകൾ ചാഞ്ഞുനില്ക്കും
വയൽവരമ്പിലൂടെ
രാജമല്ലികൾ പൂത്തുനില്ക്കും
പെരുവഴികളിലൂടെ..
കടലലകൾ ഒഴുകിവരും
മണൽപ്പരപ്പിലൂടെ
ആറ്റുവഞ്ചികൾ തെന്നിനീങ്ങും
പുഴയരികിലൂടെ
പുൽപ്പരപ്പിൽ പൂന്തണലിൽ
വന്നു നില്ക്കുന്നു
കാറ്റു വന്നുപൂപൊഴിച്ചു
പുഞ്ചിരിക്കുന്നു
വസന്തകാലഭംഗിയുമായ്
പൂക്കൾ വീഴുന്നു
ചുണ്ടിലൊരുപാട്ടുമായി
കിളികളെത്തുന്നു
കോടമഞ്ഞ് ദൂരെനിന്നും
ഓടിയെത്തുന്നു
ശിശിരകാല രാവുകളിൽ
കുളിരുപെയ്യുന്നു