ഫോമാ ജനറൽ ബോഡി യോഗം സംബന്ധിച്ചു തെറ്റായ വാർത്ത പ്രചരിപ്പിച്ച് ഇലക്ഷനിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ സംഘടനക്ക് വലിയ ദോഷമാണ് ചെയ്യുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. പച്ച നുണകളാണ് 'സുപ്രധാന തീരുമാനങ്ങളോടെ ഫോമാ ജനറൽ ബോഡി ടാമ്പയിൽ സമാപിച്ചു' എന്ന വാർത്തയിൽ പറയുന്നത്.
ഇത് എഴുതി എന്നു പറയുമാണ് കെ.കെ. വർഗീസ് എന്നൊരു വ്യക്തി ജനറൽ ബോഡിയിൽ പങ്കെടുത്തിട്ടില്ല. ഇനി ഏതെങ്കിലും മാധ്യമവുമായി ബന്ധപ്പെട്ട വ്യക്തി ആയും ആർക്കും അറിവില്ല. പിന്നെ എങ്ങനെ ഈ വാർത്ത എഴുതി?
ജനറൽ ബോഡിയിൽ ഗുണ്ടായിസം കാണിക്കുകയും മയൂഖം പരിപാടിയിൽ വനിതകളെ കരയിക്കുകയും ചെയ്തത് തിരിച്ചടിക്കുമെന്ന് കണ്ടപ്പോൾ വെള്ളപൂശാൻ വേണ്ടി ഇത്തരമൊരു വാർത്ത പടച്ചുണ്ടാക്കിയത് ഫോമ പ്രവർത്തകർ മനസിലാക്കുന്നു. ആരും വിഡ്ഢികളൊന്നുമല്ല.
'ജനറൽ ബോഡിയുടെ തുടക്കത്തിൽ കോറം തികയാത്തതിനാൽ, ഫോമാ പ്രസിഡൻറ് അനിയൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി, ജനറൽ ബോഡിയിൽ എത്തിയിരിക്കുന്നവരെ ഉൾപ്പെടുത്തി ജനറൽ ബോഡി തുടർന്ന് നടത്തുവാൻ ഒരു റെസല്യൂഷൻ പാസാക്കി ജനറൽ ബോഡി പുനരാരംഭിച്ചു,' എന്നു വാർത്തയിൽ പറയുന്നു. അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടില്ല. ആകെ 116 പേര് മാത്രം പങ്കെടുത്ത ജനറൽ ബോഡിക്കു കോറം ഇല്ലായിരുന്നു. അതിനാൽ അന്ന് നടന്ന ഒന്നിനും സാധുതയില്ല. മുൻ ജനറൽ സെക്രട്ടറിയെ ഗുണ്ടായിസം കാട്ടി തിരിച്ചെടുത്തുവെന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റിപ്പോയി.
'വൈകിട്ട് 4 മണിക്ക് അവസാനിക്കേണ്ടിയിരുന്ന ജനറൽ ബോഡി, ചർച്ചകൾ നീണ്ടു പോയതു കാരണം കംപ്ലയൻസ് കമ്മറ്റി തിരഞ്ഞെടുപ്പു, ഫോമാ പ്രസിഡൻ്റ് അനിയൻ ജോർജ് ജനറൽ ബോഡി അഡ്ജേൺ ചെയ്തതു കാരണം പൂർത്തികരിക്കാനായില്ല,' എന്ന് പറഞ്ഞത് സത്യമാണ്.
'അഞ്ചു പേരടങ്ങുന്ന കംപ്ലയൻസ് കമ്മയിറ്റിലേക്ക്, മത്സര രംഗത്തുള്ള ആറു പേരുടെ പേരുകൾ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ജിബി തോമസ് പരസ്യപ്പെടുത്തിയിരുന്നു. ജോസി കുരിശിങ്കൽ, ജോസ്മോൻ തത്തംകുളം, റെനി പൗലോസ്, പൗലോസ് കുയിലാടൻ, തോമസ് കെ. തോമസ്, തോമസ് ഓലിയാൻകുന്നേൽ എന്നിവരാണ് മത്സര രംഗത്ത് വന്നത്. ജനറൽ ബോഡി അംഗീകരിച്ച ഈ ആറു മത്സരാർത്ഥികളിൽ നിന്നും, ജോസി കുരിശിങ്കൽ പിന്നീട് മത്സരത്തിൽ നിന്നും പിൻ വാങ്ങുന്നതായി, ഇലക്ഷൻ കമ്മീഷണർക്ക് കത്തു നൽകി.' ഇതും വാർത്തയുടെ ഭാഗമാണ്. ജനറൽ ബോഡി തീർന്നു കഴിഞ്ഞു കത്ത് നൽകിയിട്ടെന്തു കാര്യം? കത്ത് നൽകിയതിനാൽ ബാക്കി അഞ്ചു പേരെ അംഗീകരിക്കണം എന്നാണു ധ്വനിയെങ്കിൽ അത് നടക്കില്ല. ഇനി ചേരുന്ന മിഡ് ടെം ജനറൽ ബോഡിയിലാണ് ഇലക്ഷൻ നടക്കേണ്ടത്. അതായത് 2023-ൽ. കാങ്കുനിൽ വച്ച് നടക്കുന്ന ജനറൽ ബോഡിയിൽ ഈ ഇലക്ഷൻ നടത്താനാവില്ല. ജിബി തോമസ് ശക്തമായ നിലപാട് എടുത്തതിനാൽ ഫലം വന്നില്ല. ഈ സ്ഥാനാർത്ഥികൾക്ക് ഈ കമ്മിറ്റിയിൽ അംഗമാകാനുള്ള പ്രവർത്തന പരിചയമുണ്ടോ?
താഴെപ്പറയുന്നത് വലിയൊരു നുണയാണ്. 'ഫോമാ ജനറൽ ബോഡി നടന്ന ഏപ്രിൽ 30-ന് തലേന്ന് രാത്രി, എതിർ ചേരി സ്പോൺസർ ചെയ്ത പരിപാടിയായിരുന്നിട്ടു കൂടി ജെയിംസ് ഇല്ലിക്കലും ഫോമാ ഫാമിലി ടീമിലുള്ള എല്ലാ സ്ഥാനാർത്ഥികളും മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുത്തു, പൂർണ്ണ പിൻതുണ നൽകിയിരുന്നു.'
പങ്കെടുത്തവർക്കെല്ലാം സത്യാവസ്ഥ അറിയാം. ചേരി തിരിഞ്ഞു മദ്യം വിളമ്പി എന്നതാണ് സത്യം.
' ഫോമാ വനിതാ സാരഥികളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ , ജൂബി വള്ളിക്കളം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഫോമാ മയൂഖം ഗംഭീരമായി നടത്തപ്പെട്ടു...' ഗംഭീരമായാണോ നടന്നതെന്ന് വനിതകൾ തന്നെ പറയട്ടെ. എല്ലാം കത്തിക്കുമെന്ന് ഒരു സ്ഥാനാർഥി ആക്രോശിച്ചതു കേട്ട് വനിതകൾ പേടിച്ചരണ്ടാണ് മയൂഖം പരിപാടി വല്ലവിധേനയും സംഘടിപ്പിച്ചത്.
സത്യം ഇതൊക്കെ ആയിട്ടും ഇങ്ങനെ ഒരു വാർത്ത എങ്ങനെ വന്നു?