ന്യുയോർക്കിലെ ബഫാലോയിൽ ശനിയാഴ്ച്ച ഉണ്ടായ വെടിവയ്‌പിൽ മരിച്ചവരുടെ എണ്ണം പത്തായി. വംശീയ വിദ്വേഷത്തിന്റെ പേരിലാണ് 18കാരൻ പേയ്ട്ടൻ ഗെൻഡ്രോൺ കൂട്ടക്കൊല നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
സൈനിക ശൈലിയിലുള്ള വേഷം ധരിച്ച ഗെൻഡ്രോൺ 320 കിലോമീറ്റർ അകലെ കോങ്ക്‌ലിനിൽ നിന്നു
നിരവധി മണിക്കൂറുകൾ സഞ്ചരിച്ചാണ് ജെഫേഴ്സൺ അവന്യുവിലെ ടോപ്സ് ഫ്രണ്ട്‌ലി മാർക്കറ്റിൽ ഇരകളെ തേടി എത്തിയത്. കറുത്ത വർഗക്കാർ ഇടതിങ്ങി പാർക്കുന്ന മേഖലയാണിത്.
വെടിയേറ്റ 11 പേർ കറുത്ത വർഗക്കാരും രണ്ടു പേർ വെള്ളക്കാരുമാണ്.
ഉച്ച തിരിഞ്ഞു രണ്ടരയോടെയാണ് യുവാവ് സ്ഥലത്തെത്തിയത്. കനത്ത ആയുധസന്നാഹത്തോടെ ആയിരുന്നു വരവെന്നു ബഫാലോ പൊലിസ് കമ്മീഷണർ ജോസഫ് ഗ്രമാലിയ പറഞ്ഞു.
കാർ പാർക്കിങ്ങിൽ നിന്നാണ് വെടിവയ്‌പ് ആരംഭിച്ചത്. മൂന്നു പേര് അവിടെ മരിച്ചു വീണു. നാലാമതൊരാൾക്കു പരുക്കേൽക്കുകയും ചെയ്തു.
പിന്നീട് ഗെൻഡ്രോൺ കടയ്ക്കുള്ളിൽ പ്രവേശിച്ചു. ദീർഘകാലമായി അറിയുന്ന സെക്യൂരിറ്റി ഗാർഡ് അയാൾക്കു നേരെ നിറയൊഴിച്ചെങ്കിലും വെടിയുണ്ട അക്രമിയുടെ 'പടച്ചട്ട' തുളച്ചില്ല. ഗെൻഡ്രോൺ തിരികെ വേദി വച്ചപ്പോൾ മുൻ പൊലിസ് കൂടിയായ ഗാർഡ് മരിച്ചു. പിന്നീട് അയാൾ കടയ്ക്കുള്ളിൽ നടന്നു കൂടുതൽ ഇരകളെ കണ്ടെത്തി.
ബഫാലോ പൊലിസ് എത്തിയപ്പോൾ സ്വന്തം കഴുത്തിൽ ആയുധം വച്ച യുവാവിനെ കീഴടങ്ങാൻ അവർ പ്രേരിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
അക്രമം ക്യാമറയിൽ എടുത്തു ലൈവായി സ്ട്രീം ചെയ്തു കൊണ്ടിരുന്നു പ്രതിയെന്നു പൊലിസ് പറഞ്ഞു. സൂപ്പർമാർക്കറ്റിലെ വീഡിയോ അയാളെ പകർത്തിയിട്ടുണ്ട്.
ഏതു സമൂഹത്തിനും നേരിടാവുന്ന ഏറ്റവും ഭയാനകമായ അനുഭവമാണിതെന്നു ബഫാലോ മേയർ ബെറോൺ ബ്രൗൺ പറഞ്ഞു. "ഞങ്ങൾക്ക് നൊന്തു, ഞങ്ങൾ രോഷാകുലരാണ്. കുടുംബങ്ങൾക്കും ഞങ്ങൾക്കൊക്കെയും ഇപ്പോഴുള്ള വേദന വിശദീകരിക്കാൻ പോലും ആവില്ല."
എൻ എ എ സി പി പ്രസിഡന്റ് ഡെറിക് ജോൺസൻ ഈ അക്രമത്തെ അപലപിച്ചു. "ഈ ഭീകര ദുരന്തത്തിൽ നഷ്ടം സഹിച്ച സമൂഹത്തെ ഓർക്കുന്നു. ഇരയായവരെയും. അമേരിക്കയിൽ വിദ്വേഷത്തിനും വംശീയതയ്ക്കും സ്ഥാനമില്ല. ഞങ്ങൾ തകർന്നു പോയി, ഏറെ രോഷാകുലരാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു."
വിദ്വേഷ കുറ്റങ്ങൾ തടയാൻ ശ്രമങ്ങൾ ഊർജിതമാക്കണമെന്നു റെവ. അൽ ഷാർപ്റ്റൻ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു.