സാധാരണക്കാരിൽ നിന്ന് ആദ്യമായി ഒരു വിശുദ്ധൻ. ഹിന്ദു മതത്തിൽ നിന്നു മതം മാറിയതിന്റെ പേരിൽ കഠിന പീഡനങ്ങൾ അനുഭവിച്ചു രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ഞായറാഴ്ച്ച വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ആയിരുന്നു പ്രഖ്യാപനം.
മറ്റു ആറു പേരെ കൂടി വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിൽ കത്തോലിക്ക സഭ ആദ്യമായി ഇന്ത്യയിൽ നിന്ന് പൗരോഹിത്യമില്ലാത്ത ഒരാളെ ആ പദവിയിലേക്ക് ഉയർത്തുകയായിരുന്നു. കേരളത്തിന്റെ അതിർത്തിയോടു തൊട്ടു കന്യാകുമാരി ജില്ലയിൽ മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനു സമീപം നട്ടാലം എന്ന സ്ഥലത്താണ് 1712 ൽ നീലകണ്‌ഠ പിള്ളയുടെ ജനനം. 1745 ൽ ക്രിസ്തുമതം സ്വീകരിച്ചപ്പോഴാണ് ദൈവത്തിന്റെ സഹായം എന്നർത്ഥം വരുന്ന ലാസർ എന്ന പേരു സ്വീകരിച്ചത്. ദേവസഹായം പിള്ള എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ സൈന്യത്തിലും പ്രവർത്തിച്ചു.
പക്ഷെ മതം മാറി എന്നതിന്റെ പേരിൽ സവർണ ഹിന്ദു വിഭാഗങ്ങൾ അദ്ദേഹത്തെ വേട്ടയാടി. ക്രിസ്‌തു മതം സ്വീകരിക്കുന്നവരെ അവർ എതിർക്കുകയും ചെയ്‌തു. 1752 ൽ അരൽവയ്‌മൊഴി എന്ന സ്ഥലത്തു വച്ച് രാജകല്പന പ്രകാരം അദ്ദേഹത്തെ വെടിവച്ചു കൊന്നത് ദേശദ്രോഹ കുറ്റം ചാർത്തിയാണ്. മൂന്നു വർഷത്തോളം അദ്ദേഹം കഠിനമായ പീഡനങ്ങൾക്കു ഇരയായി. അതിനു ശേഷം പോത്തിന്റെ മേൽ കയറ്റി കൊണ്ടു നടന്നിട്ടാണ് വെടി വച്ചത്.
തമിഴ് നാട് ബിഷപ്‌സ് കൗൺസിലും സി ബി സി ഐ യും 2004 ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു. 2012 ൽ അങ്ങിനെ പ്രഖ്യാപിച്ച സഭ അദ്ദേഹത്തെ വിശുദ്ധനാക്കാൻ തീരുമാനിച്ചത് 2020 ഫെബ്രുവരി 22 നു ഒരു അത്ഭുത പ്രവൃത്തി തെളിഞ്ഞതു കൊണ്ടാണ്.
നാഗർകോവിലിലെ കൊട്ടാറിലുള്ള സെന്റ് സേവിയേഴ്‌സ് പള്ളിയിലാണ് അദ്ദേഹത്തെ അടക്കിയത്. ഞായറാഴ്ച്ച പാറശാലയ്ക്കടുത്തു വിശുദ്ധ ദൈവസഹായം പള്ളിയിൽ നെയ്യാറ്റിൻകര ബിഷപ് വിൻസെന്റ് സാമുവൽ പ്രത്യേക കുർബാന അർപ്പിച്ചു.