കലിഫോണിയയിലെ ലാഗുണ വുഡ്‌സ് നഗരത്തിലെ ഒരു പള്ളിയിൽ ഞായറാഴ്ച ഉച്ച തിരിഞ്ഞുണ്ടായ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു എന്നാണ് പ്രാഥമിക വിവരം.
ദക്ഷിണ കലിഫോണിയയിലെ ഓറഞ്ച് കൗണ്ടിയിലാണ് ലാഗുണ വുഡ്‌സ്. എൽ ടോറോ റോഡിലുള്ള ജനീവ പ്രെസ്ബിറ്റീരിയൻ പള്ളിയിലാണ് ഉച്ചയ്ക്ക് 01.26 നു വെടിവയ്പുണ്ടായതെന്നു കൗണ്ടി ഷെരീഫ് ഉച്ചയ്ക്ക് രണ്ടിന് അയച്ച ആദ്യ സന്ദേശത്തിൽ പറയുന്നു. വെടിയേറ്റ നാലു പേരുടെ നില ഗുരുതരമാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
"വെടിയേറ്റ എല്ലാവരും പ്രായപൂർത്തി ആയവരാണ്. അവരെ ആശുപത്രിയിലേക്ക് നീക്കി. ഒരാൾ മരിച്ചു."
ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാൾ ഏഷ്യക്കാരനാണെന്നാണ് പ്രാഥമിക വിവരം. പള്ളിയിൽ കൂടുന്നവർ അയാളെ പിടിച്ചു കെട്ടുകയായിരുന്നു.
അക്രമത്തിനു ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന രണ്ടു തോക്കുകൾ കണ്ടെടുത്തു. പള്ളിയിൽ വന്നിരുന്ന തായ്‌വാനീസ് വിശ്വാസികളുടെ മുൻ പാസ്റ്റർക്കു ഉച്ചയ്ക്ക് സ്വീകരണം നൽകുകയായിരുന്നു പള്ളിയിൽ.
സംഭവ വികാസങ്ങൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നു കലിഫോണിയ ഗവർണർ ഗാവിൻ ന്യുസമിന്റെ ഓഫീസിൽ നിന്ന് അറിയിപ്പുണ്ട്. "ആരാധനാലയങ്ങളിൽ പോകാൻ ആളുകൾ ഭയപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. അക്രമത്തിനു ഇരയായവരെയും ആ സമൂഹത്തെയും ഈ ദുരന്തത്തിന്റെ ദുഃഖം പേറുന്ന എല്ലാവരെയും ഞങ്ങൾ ഓർമ്മിക്കുന്നു."