തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി-2020 സഖ്യം നിർണായക അസാന്നിധ്യമാവും എന്നുറപ്പായതോടെ ഇടതും വലതും മുന്നണികൾ നാണം കെടാൻ മടിക്കാതെ ഇറങ്ങി. അരവിന്ദ് കെജ്‌രിവാൾ പങ്കെടുത്ത ഞായറാഴ്ചത്തെ റാലിയോടെ ജനകീയ ക്ഷേമ സഖ്യം എന്ന പുതിയ മുന്നണിയുടെ കരുതെന്താണെന്നു വ്യക്തമായി എന്ന തോന്നൽ ഇരു മുന്നണികളിലും ഉണ്ടായതോടെയാണ് ഡൽഹി മുഖ്യമന്ത്രി കൂടി കേൾക്കെ രണ്ടു കൂട്ടരും ഉച്ചത്തിൽ 2020 യുടെ വോട്ടു ചോദിച്ചത്. തിരിച്ചു കിട്ടിയതോ?
ഇടതു മുന്നണിക്കു വേണ്ടി തൃപ്പൂണിത്തുറ മുൻ എം എൽ എ: സ്വരാജാണ് ആദ്യം 2020 വോട്ട് ചോദിച്ചത്. സി പി എം സംസ്ഥാന കമ്മിറ്റി മെമ്പർ. കിറ്റെക്‌സ് പൂട്ടിക്കാൻ ഏറ്റവും മുൻനിരയിൽ നിന്ന കുന്നത്തുനാട് മാർക്സിസ്റ്റ് എം എൽ എ: പി വി ശ്രീനിജൻ ആദ്യം മാപ്പു പറയട്ടെ എന്നായി 2020 മേധാവിയും കിറ്റെക്സ് ഉടമയുമായ സാബു ജേക്കബ്. അദ്ദേഹത്തെ നിലയ്ക്കു നിർത്തണം എന്ന ആവശ്യവും ഉന്നയിച്ചു. തൃക്കാക്കര കയറും വരെ സാബു ശരണം വിളിക്കയല്ലാതെ ഗതിയില്ലാത്ത കാലമാണെങ്കിലും ശ്രീനിജൻ പക്ഷെ അങ്ങിനെ വിടാൻ തയാറായില്ല.
"ആരുടെയെങ്കിലും കൈയിൽ ഒരു കുന്നംകുളം മാപ്പുണ്ടോ, ഒരാൾക്കു കൊടുക്കാനാണ്" എന്ന് സാബുവിനെ പരിഹസിച്ചൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു അദ്ദേഹം. അതിനു സാബു പറഞ്ഞ മറുപടി ഇങ്ങിനെ: "എന്റെ കൈയ്യിൽ ഒരു മാപ്പുണ്ട്. അത് തൃക്കാക്കരയുടേതാണ്. മെയ് 31 നു അത് കൈമാറും."
ആർക്കു കൈമാറും എന്ന ചോദ്യം അപ്പോഴും മറുപടിയില്ലാതെ നിന്നു. ശ്രീനിജൻ പക്ഷെ തന്റെ പോസ്റ്റ് പെട്ടെന്നങ്ങു പിൻവലിച്ചു. അതിനു പിന്നിൽ സി പി എമ്മിന്റെ വിരട്ടാണെന്നു അണിയറ.
ഏതായാലും ‘കുന്നംകുളം മാപ്പുണ്ടോ’ എന്നു ചോദിച്ചവർ കണ്ടം വഴി ഓടിയെന്നു സാബു പരിഹസിച്ചു.
അപ്പോഴാണ് കോൺഗ്രസ് വോട്ട് ചോദിക്കാൻ മുന്നോട്ടു വന്നത്. എന്തായാലും ഭരണമില്ലാത്തതു കൊണ്ട് പീഡിപ്പിക്കാൻ കഴിയാത്ത കോൺഗ്രസിനോടാവും സാബുവിന് അൽപമെങ്കിലും മയം എന്ന പ്രതീക്ഷയിലാണ് കെ. സുധാകരൻ പരസ്യമായി വോട്ട് ചോദിച്ചതെന്നു കരുതണം.
"ആം ആദ്‌മി പാര്‍ട്ടിക്കും 2020 ക്കും ഒരിക്കലും ഇടതുമായി യോജിക്കാനാകില്ല" എന്ന് സുധാകരൻ പറഞ്ഞു. അതിനു സാബു പ്രതികരിച്ചിട്ടില്ല.
രണ്ടായാലും, 2020 മത്സരിക്കേണ്ട എന്ന് വച്ചതു മറ്റു കാരണങ്ങൾ കൊണ്ടാണെങ്കിലും തന്നെ പീഡിപ്പിച്ചവരെ ശിക്ഷിക്കാൻ കിട്ടിയ അവസരത്തിൽ രസിക്കയാണ് സാബു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2020 പിടിച്ച 13,000 ത്തിലേറെ വോട്ടിൽ കോൺഗ്രസിന്റെ മാത്രമല്ല സി പി എം വോട്ടുകളും ഉണ്ടായിരുന്നു എന്നു പറഞ്ഞൊരു സമദൂരം എറിഞ്ഞെങ്കിലും ശ്രീനിജൻ ഉണ്ടാക്കിയ പ്രകോപനം അത്ര പെട്ടെന്നങ്ങു മറക്കാൻ കഴിയുന്ന ആളല്ല കിറ്റെക്‌സ് ഉടമ.
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു പോയിരുന്ന സ്ഥാപനത്തിൽ തുടർച്ചയായ റെയ്‌ഡുകൾ നടത്തിയതിനു പിന്നിൽ ശ്രീനിജന്റെ കൈയുണ്ടെന്നു അദ്ദേഹം ആവർത്തിച്ചു പറഞ്ഞതാണ്. ഒരു 2020 പ്രവർത്തകനെ കൊലപ്പെടുത്തിയതിലും ശ്രീനിജൻ ഉണ്ടെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. "തിരഞ്ഞെടുപ്പ് വരുമ്പോൾ സാമാന്യ ബോധമുള്ള ആരും പറയാത്ത വാക്കുകളാണ് എം എൽ എ പറഞ്ഞത്."
കെ റെയ്‌ലിനെതിരെ അദ്ദേഹം നടത്തിയ വിമർശനത്തിലും ഭരണ വിരുദ്ധ വികാരമുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ കെ-റെയിൽ വലിയൊരു വിഷയമായി വികസിച്ചു വന്നതോടെ വിവാദ കല്ലിടൽ നിർത്തി വയ്ക്കാൻ സർക്കാർ തീരുമാനിക്കയും ചെയ്തിരിക്കുന്നു. തുടർ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാണ് കോൺഗ്രസ് കോട്ടയിലെ ഈ പോരാട്ടമെന്നു സാബു ഓർമിപ്പിക്കുന്നുമുണ്ട്.
സി പി ഐ അതിനിടെ എ എ പി - 2020 സഖ്യത്തെ ചായക്കോപ്പയിലെ കൊടുംകാറ്റ് എന്ന് വിളിച്ചു. കെജ്‌രിവാളിന് ഉപദേശവും നൽകി കാനം രാജേന്ദ്രൻ.