നിശ്ശബ്ദമായി വിട ചൊല്ലാനൊരുങ്ങും
നിറം മങ്ങിയ പകലിൻ നെഞ്ചിലുലയും
നനഞ്ഞ കഞ്ചുകത്തിൽ മുഖം ചേർക്കുന്നു സന്ധ്യ.
നിഴലുകളലയുന്ന നിശയുടെ ശ്മശാനങ്ങളിൽ
നിസ്സഹായരായി വിതുമ്പുന്നു നിനവുകൾ
നൊമ്പരമെഴുതിയ അതിജീവന ഞരമ്പുകളിൽ
നൊന്തു പിടയും സ്മരണകളിൽ
നിശ്വാസങ്ങൾക്കുത്തരമായെന്നും
നിഷ്കാമമന്ത്രം വിടരണമെന്നുമാത്മാവിൽ
നിഴൽക്കൂത്തിൻ തിരിതെളിയിക്കും
നടന വൈഭവങ്ങളാൽ നവ്യഭാവങ്ങളൊരുക്കി
നിശ്ചലരാക്കിയ മർത്ത്യജന്മങ്ങളിനിയും
നിയതിയുടെ ആകാശച്ചെരുവുകളിൽ
നാളെയുടെ സൂര്യനെത്തേടി യാത്ര തുടരുന്നു.