യു എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ അദ്ദേഹത്തിന്റെ ത്രിദിനകൊറിയൻ സന്ദർശനത്തിൽ ഉടനീളം ദക്ഷിണ കൊറിയൻ വിദ്യാർത്ഥികളും മറ്റു പ്രവർത്തകരും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇരു കൊറിയകൾക്കിടയിൽ സമാധാനം കൈവരാൻ അമേരിക്ക മാറി നിൽക്കുക എന്നതായിരുന്നു അവർ ഉന്നയിച്ച ആവശ്യം.
യോങ്‌സാനിൽ യു എസ് സൈനിക താവളത്തിനു സമീപം കൊറിയൻ യൂണിവേഴ്സിറ്റി പ്രോഗ്രസ്സിവ് യൂണിയൻ ഞായറാഴ്ച്ച പ്രകടനം നടത്തിയത് ബൈഡൻ അവിടെ യു എസ് സൈനികരെയും എംബസി ഉദ്യോഗസ്ഥരെയും കാണാൻ എത്തും എന്നറിഞ്ഞു കൊണ്ടാണ്. "ഈ നാട് വിടൂ ബൈഡൻ, നിങ്ങൾ കൊറിയയിലെ യുദ്ധപ്രതിസന്ധിക്കു ആക്കം കൂട്ടുകയാണ്" എന്ന് അവർ വിളിച്ചു പറഞ്ഞു. യു എസ് -സൗത്ത് കൊറിയ-ജപ്പാൻ സൈനിക അഭ്യാസങ്ങൾക്കെതിരെ ആയിരുന്നു അവരുടെ പ്രതിഷേധം.
സൗത്ത് കൊറിയൻ പ്രസിഡന്റ് യൂൺ സുക്-യൂളുമായി ബൈഡൻ ചർച്ച നടത്തിയ ഹോട്ടലിനു മുന്നിലും അവർ പ്രകടനം നടത്തി. ജപ്പാനിലേക്ക് വിമാനം കയറാൻ ബൈഡൻ എത്തിയ സൈനിക താവളത്തിനു മുന്നിലും.
പൊലിസ് ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കി. ബൈഡൻ താമസിച്ച ഹോട്ടലിനു മുന്നിൽ വച്ചു പൊലിസിന്റെ മർദനമേറ്റ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിലാക്കി.
വെള്ളിയാഴ്ച്ച ബൈഡൻ എത്തും മുൻപ് 155 ജനകീയ സംഘടനകൾ നടത്തിയ പത്രസമ്മേളനത്തിൽ സൗത്ത് കൊറിയ നിഷ്‌പക്ഷ നയതന്ത്രം അവലംബിക്കണമെന്ന ആവശ്യമുയർന്നു. ശീതയുദ്ധം കൊറിയൻ ഉപദ്വീപിലേക്കു കൊണ്ട് വരേണ്ട കാര്യമില്ല.
യുദ്ധവും സംഘർഷവും ഒഴിവാക്കി സമാധാനം കൊണ്ട് വരാൻ ബൈഡനോടും യൂണിനോടും ആവശ്യപ്പെട്ടു കൊണ്ട് പീപ്പിൾസ് സോളിഡാരിറ്റി ഫോർ പാർട്ടിസിപ്പേറ്ററി ഡെമോക്രസി എന്ന സംഘടന സിയൂളിൽ മെഴുകുതിരികൾ കത്തിച്ചു പ്രകടനം നടത്തി. 1950-53 കൊറിയൻ യുദ്ധം അവസാനിച്ചത് സമാധാന കരാറിലല്ല, വെടിനിർത്തലിൽ മാത്രമാണ് എന്നവർ ചൂണ്ടിക്കാട്ടി.
അത്തരമൊരു റാലി ശനിയാഴ്ചയും അവർ ആവർത്തിച്ചു.